Pages

Friday, August 6, 2010

വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും

താഗൂത്താണ്‌ സര്‍ക്കാര്‍ സ്‌കൂളുകളും കോടതികളുമെന്നും അതിനാല്‍ വിഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതുപോലെ മുസ്‌ലിംകള്‍ ഇവയില്‍ നിന്നെല്ലാം തുല്യ വിദൂരത പാലിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി വാദിക്കുകയുണ്ടായി.


1. ``അനിസ്‌ലാമിക വ്യവസ്ഥിതി അധികാരം വാഴുന്ന രാജ്യങ്ങളിലധിവസിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തിലേക്ക്‌ നോക്കുക. താഗൂത്തുപരമായ സകല സ്ഥാപനങ്ങളുമായും അവര്‍ ബന്ധപ്പെട്ടു ജീവിക്കുന്നതു കാണാം. അവിടത്തെ അനിസ്‌ലാമിക കോടതികളില്‍ മുസ്‌ലിംകള്‍ ശരണം പ്രാപിക്കുന്നു. അനിസ്‌ലാമിക പാഠശാലകള്‍ക്കു തങ്ങളുടെ സന്താനങ്ങളെ ഏല്‌പിച്ചുകൊടുക്കുന്നു...'' (ശിര്‍ക്ക്‌, പേ. 212)

2. ഭരണവ്യവസ്ഥക്ക്‌ കീഴില്‍ നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ മറ്റൊരു പ്രശ്‌നം. ജമാഅത്തു സാഹിത്യങ്ങളില്‍ ആ സ്ഥാപനങ്ങളെ വിശേഷിപ്പിച്ചിരുന്നത്‌ കൊലാലയങ്ങള്‍ എന്നായിരുന്നു. (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം, പേജ്‌ 61)

3. കുറെപേര്‍ അഭ്യസ്‌തവിദ്യരായതുകൊണ്ട്‌ ഇസ്‌ലാമിന്ന്‌ യാതൊരു നേട്ടവുമില്ലെന്നും ഇവര്‍ എഴുതി. (മുസ്‌ലിം ഒരു പാര്‍ട്ടി, ഐ പി എച്ച്‌ , പേജ്‌ 10)

മുജാഹിദ്‌ പ്രസ്ഥാനം ഈ പ്രശ്‌നത്തിലും ഒരു മധ്യനിലപാടാണ്‌ സ്വീകരിച്ചത്‌. ഇവിടെ സര്‍ക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോടതികളും പരിപൂര്‍ണമായും ഇസ്‌ലാമിക വ്യവസ്ഥിതിയുമായി യോജിക്കുന്നതാണെന്ന്‌ വാദിക്കുന്നില്ല. എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിയന്ത്രണത്തിലാണ്‌ ഇവയെല്ലാം പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ഥ്യം നാം ഒരിക്കലും മറക്കരുത്‌. മുസ്‌ലിമിന്നും അമുസ്‌ലിമിന്നും നിരീശ്വര നിര്‍മിതവാദിക്കും എല്ലാംതന്നെ ഒരുപോലെ ഇവിടെയെല്ലാം കയറിക്കൂടുവാന്‍ സാധിക്കുന്ന സംവിധാനമാണ്‌ നമുക്കുള്ളത്‌. അതിനാല്‍ മുസ്‌ലിംകള്‍ പരിപൂര്‍ണമായും ഇവയില്‍ നിന്നെല്ലാം അകന്നുനിന്നാല്‍ ഉപകാരത്തെക്കാള്‍ ഉപദ്രവമാണ്‌ ഉണ്ടായിത്തീരുക. അതിനാല്‍ പരമാധികാരം അല്ലാഹുവിന്ന്‌ മാത്രം അംഗീകരിച്ച്‌ കൊടുത്തുകൊണ്ട്‌ ഇവയുമായി സഹകരിച്ചുകൊള്ളുക. നിങ്ങളുടെ മനസ്സ്‌ ശുദ്ധമായിരിക്കണം. അങ്ങനെ ഈ രംഗങ്ങളിലും കയറിക്കൂടി ഭരണഘടന അംഗീകരിക്കുന്ന ആനുകൂല്യങ്ങളെങ്കിലും സമുദായത്തിന്‌ നല്‍കുവാന്‍ ശ്രമിക്കുക. മുജാഹിദ്‌ പ്രസ്ഥാനം ഇപ്രകാരം പ്രസ്‌താവിച്ചപ്പോള്‍, ഇസ്‌ലാമിക ഭരണം ഇന്ത്യയില്‍ വരുന്നതിന്ന്‌ നിങ്ങള്‍ തടസ്സം നില്‍ക്കുന്നതുകൊണ്ടാണ്‌ ഈ സ്വാതന്ത്ര്യം അനുയായികള്‍ക്ക്‌ നല്‍കുന്നതെന്ന്‌ പറഞ്ഞു ജമാഅത്തുകാര്‍ അവരെ മാനസികമായി പീഡിപ്പിച്ചു. താഗൂത്തിനെ വിധികര്‍ത്താക്കളാക്കുവാന്‍ പാടില്ലെന്ന ഖുര്‍ആനിലെ സൂക്തങ്ങള്‍ ഉദ്ധരിച്ച ഞങ്ങള്‍ ഖുര്‍ആന്‍ നിഷേധികളാണെന്ന്‌ വരെ സമര്‍ഥിക്കുവാന്‍ ഇവര്‍ ആവേശം കാണിച്ചു. അങ്ങനെ സമുദായത്തെ വിദ്യാഭ്യാസരംഗത്തും പിന്നിലേക്ക്‌ തള്ളി. അവര്‍ക്ക്‌ ലഭിക്കാവുന്ന നീതിപോലും നഷ്‌ടപ്പെടുത്തി. വര്‍ഗീയവാദികള്‍ കോടതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധീനപ്പെടുത്തുവാനും മുസ്‌ലിംകള്‍ക്ക്‌ ഭരണഘടന അനുവദിച്ച ആനുകൂല്യങ്ങളും നീതിയും നിഷേധിക്കപ്പെടാനും ഇവര്‍ അവസരങ്ങള്‍ സൃഷ്‌ടിച്ചു. കോണ്‍ഗ്രസ്സില്‍ മുസ്‌ലിംകള്‍ക്കു അവകാശപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്ന്‌ ജനാബ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ ആവലാതിപ്പെട്ടുകൊണ്ട്‌ ഗാന്ധിജിക്കു കത്തെഴുതിയപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ``അബ്‌ദുറഹ്‌മാന്‍, താങ്കള്‍ കൂടുതല്‍ മുസ്‌ലിംകളെ കോണ്‍ഗ്രസ്സില്‍ പ്രവേശിപ്പിച്ച്‌ കോണ്‍ഗ്രസ്സ്‌ നിയന്ത്രണത്തിലാക്കുവാന്‍ ശ്രമിച്ചുകൊള്ളുക.''

ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശം ഇന്ത്യയിലെ മുസ്‌ലിംകള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്തായിരിക്കുമെന്ന്‌ വിവരിക്കുവാന്‍ എന്റെ പേനക്ക്‌ കഴിവില്ലാത്തതിനാല്‍ അതിലേക്ക്‌ പ്രവേശിക്കുന്നില്ല. ഒരു എം പി യോ എം എല്‍ എയോ ഒരു അധ്യാപകനോ കോളെജ്‌ ലക്‌ചററോ മന്ത്രിയോ എഞ്ചിനീയറോ ഡോക്‌ടറോ വക്കീലോ ജഡ്‌ജിയോ പേരിലെങ്കിലും മുസ്‌ലിമായിട്ട്‌ ഈ രംഗങ്ങളില്‍ കണ്ടു നമുക്ക്‌ സമാധാനിക്കാന്‍ അവസരമുഉണ്ടായത്‌ ജമാഅത്ത്‌ സിദ്ധാന്തത്തെ ഇന്ത്യന്‍ മുസ്‌ലിംകള്‍ ചവറ്റുകൊട്ടയിലേക്ക്‌ എറിഞ്ഞതു കൊണ്ടാണ്‌. എന്നിട്ടും ഇവരെല്ലാം ഈ പ്രസ്ഥാനത്തിന്റെ കയ്യടി വാങ്ങുവാന്‍ ആഗ്രഹിക്കുന്നതില്‍ വേദന തോന്നുന്നു.

4. ``ഒരു വശത്ത്‌ നാം അല്ലാഹുവിലും പരലോകത്തിലും ദിവ്യസന്ദേശത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കുന്നു എന്ന്‌ പറയുക. മറുവശത്ത്‌ ഭൗതികത്വ ലഹരി തലക്കുകയറി മനുഷ്യനെ അല്ലാഹുവില്‍ നിന്ന്‌ വിദൂരപ്പെടുത്തുന്നതും പരലോകത്തെ വിസ്‌മരിപ്പിച്ചുകളയുന്നതും ഭൗതികസേവനത്തില്‍ ലയിപ്പിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ സ്വയം കുതിക്കുകയും മറ്റുള്ളവരെ അതിലേക്ക്‌ പ്രേരിപ്പിക്കുകയും സ്വന്തം ഉത്തരവാദിത്വത്തില്‍ അത്തരം സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുക. ഇത്തരം സംഖ്യാതീതമായ വൈരുധ്യങ്ങള്‍ ഇന്ന്‌ മുസ്‌ലിംകളുടെ ജീവിതത്തില്‍ കാണപ്പെടുന്നു.'' (പ്രബോധനം, പു. 4, ലക്കം 3, ഇസ്‌ലാമിക പ്രസ്ഥാനം, പേ. 11)

5. ``1955 ജൂണില്‍ ദീനീ താല്‌പര്യങ്ങള്‍ക്കും ജീവിതാവശ്യങ്ങള്‍ക്കുമായി ആധുനിക വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതിന്നു അനുമതി നല്‍കുന്നതിനെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷെ, സുനിര്‍ണിതമായ തീരുമാനമൊന്നും എടുക്കുകയുണ്ടായില്ല.'' (ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം, പേ. 62)

6. ``രാജ്യത്തു നിലവിലുള്ള നീതിന്യായ വ്യവസ്ഥ മനുഷ്യനിര്‍മിതനിയമങ്ങളില്‍ സ്ഥാപിതമായിരുന്നു. അതിന്നു കീഴില്‍ നടക്കുന്ന സ്ഥാപനങ്ങളെ കുറിച്ച്‌ പറയപ്പെട്ടിരുന്നു അവയും നിഷിദ്ധ വ്യവസ്ഥയുടെ ഉപകരണങ്ങളാണെന്ന്‌. അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതലുള്ള നയം ഇതായിരുന്നു. ഈ വ്യവസ്ഥയുമായി സഹകരിക്കുന്നത്‌ തെറ്റാണ്‌, അതിന്റെ നീതിന്യായ വ്യവസ്ഥയോട്‌ സഹായമര്‍ഥിക്കല്‍ താഗൂത്തിനോട്‌ സഹായമര്‍ഥിക്കലാണ്‌.'' (ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം, പേ. 55,56)

എന്റെ ഭൂമി ഒരാള്‍ കൈവശപ്പെടുത്തി അയാളുടെതാണെന്ന്‌ വാദിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ രേഖയുമായി ഞാന്‍ കോടതിയെ സമീപിക്കുന്നത്‌ ഖുര്‍ആനിന്ന്‌ എതിരായി വിധി കരസ്ഥമാക്കുവാന്‍ ഉദ്ദേശിച്ചല്ല; നീതി ലഭിക്കുവാന്‍ വേണ്ടിയാണ്‌. പള്ളിയിലെ ഇമാമിനെയോ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിനെയോ സമീപിച്ചാല്‍ അനുകൂല വിധി ലഭിച്ചാലും അതു നടപ്പില്‍വരുത്തുവാനും അക്രമിയെ ശിക്ഷിക്കുവാനും സാധിക്കുകയില്ല. നീതി ലഭിച്ചാല്‍ മാത്രം പോരാ; അത്‌ നടപ്പാക്കുകകൂടി വേണം. ഇതിന്‌ ഞാന്‍ കോടതിയുടെ സഹായം തേടുന്നതു ഖുര്‍ആനിന്ന്‌ എതിരാകുന്നില്ല. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും എനിക്ക്‌ അനുവദിച്ച ന്യായമായ ആനുകൂല്യമാണിത്‌. യുദ്ധത്തില്‍വരെ മുഹമ്മദ്‌ നബി(സ) ജൂതന്‍മാരുടെയും മുശ്‌രിക്കുകളുടെയും സഹായം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. അതുപോലെ ഒരു സഹായം നേടിയെടുക്കല്‍ മാത്രമാണ്‌ ഇന്ത്യയിലെ കോടതികളെ സമീപിക്കുന്നതിലുള്ള തതവും. ഇത്‌ അല്ലാഹു ഇറക്കിയതുകൊണ്ട്‌ വിധിക്കാതിരിക്കുക എന്ന തത്വത്തില്‍ ഉള്‍പ്പെടുന്നില്ല. ഭൗതികമായ ഏതെങ്കിലും പ്രശ്‌നത്തിലുള്ള തര്‍ക്കമാണിത്‌.

ഉമ്മുസലമ(റ) നിവേദനം: ``ഒരിക്കല്‍ നബി(സ) തന്റെ മുറിയുടെ വാതിലിന്റെ അടുത്തുവെച്ച്‌ ഒരു തര്‍ക്കം കേള്‍ക്കുകയും അവിടുന്ന്‌ അവരുടെ അടുത്തേക്ക്‌ പുറപ്പെടുകയും ചെയ്‌തു. എന്നിട്ട്‌ നബി(സ) അവരോട്‌ പറഞ്ഞു: ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്‌, നിശ്ചയം എന്റെ അടുക്കല്‍ തര്‍ക്കിക്കുന്നവര്‍ വരും. നിങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കാള്‍ വാചാലതയുള്ളവരായിരിക്കാം. അപ്പോള്‍ അവന്‍ സത്യം പറയുന്നവനാണെന്ന്‌ ഞാന്‍ ധരിക്കും. അങ്ങനെ ഞാന്‍ അവന്‌ അനുകൂലമായി വിധിക്കും. എന്നാല്‍ ഒരു മുസ്‌ലിമിന്റെ അവകാശം ഞാന്‍ ആര്‍ക്കെങ്കിലും വിധിച്ചുതന്നാല്‍ നിശ്ചയം അത്‌ അഗ്‌നിയുടെ ഒരു കഷണമാണ്‌. ഉദ്ദേശിക്കുന്നവന്‍ അത്‌ എടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്‌തുകൊള്ളട്ടെ. (ബുഖാരി 7181)

ഇസ്‌ലാമിന്ന്‌ എതിരായി വിധി ലഭിക്കുവാനും അനര്‍ഹമായ നിലക്ക്‌ വിധി ലഭിക്കുവാനും ഉദ്ദേശിച്ചുകൊണ്ട്‌ ഇവിടത്തെ കോടതികളെ സമീപിക്കാമെന്ന്‌ ഇസ്‌ലാഹീ പ്രസ്ഥാനം ഒരിക്കലും വാദിച്ചിട്ടില്ല. ഈ ലക്ഷ്യത്തോടുകൂടി ഏതു കോടതിയെ സമീപിച്ചാലും അത്‌ കുറ്റകരമാണ്‌. ഇസ്‌ലാമിലെ മതവിധി മാറ്റിമറിക്കുവാനുള്ള പരമാധികാരം കോടതികള്‍ക്കുണ്ടെന്ന്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നുമില്ല. ശൂറാ യോഗങ്ങളുടെ തീരുമാനത്തില്‍ ജമാഅത്തുകാര്‍ വിശ്വാസം അര്‍പ്പിച്ച രീതിയില്‍ പോലും ഈ വിഷയത്തില്‍ ഇവിടുത്തെ കോടതികളില്‍ മുസ്‌ലിംകള്‍ വിശ്വാസമര്‍പ്പിച്ചിട്ടുമില്ല. ഇസ്‌ലാമിന്റെ ഭരണം സ്ഥാപിക്കുക എന്ന പേരില്‍ മുസ്‌ലിം സമൂഹത്തിന്ന്‌ ഭരണഘടന അനുവദിച്ച നീതിപോലും നിഷേധിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട്‌ ഇവര്‍ സ്വയം പടച്ചുണ്ടാക്കിയ തത്വങ്ങള്‍ മുജാഹിദുകള്‍ അംഗീകരിച്ചില്ല എന്നതാണ്‌ ഇവര്‍ മുഖാമുഖത്തിലൂടെ കലിതുള്ളുവാന്‍ കാരണം. തെറ്റ്‌ മനുഷ്യസഹജമാണ്‌; അഭിപ്രായങ്ങള്‍ തിരുത്തുക എന്നത്‌ ഒരു യഥാര്‍ഥ സത്യവിശ്വാസിയുടെ സ്വഭാവവുമാണ്‌. ജമാഅത്ത്‌ സ്ഥാപിച്ചത്‌ ഏതൊരു അടിസ്ഥാന ആദര്‍ശത്തിന്‍മേലാണോ ആ ആദര്‍ശത്തെ തന്നെയാണ്‌ സംഘടനയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ തിരുത്തേണ്ടിവരുന്നത്‌ എന്നതുകൊണ്ടാണ്‌ ഇത്‌ സമ്മതിക്കാന്‍ ഇവര്‍ ഭയപ്പെടുന്നത്‌. മുജാഹിദുകള്‍ നിലക്കൊള്ളുന്നത്‌ ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുവാനാണ്‌. അവര്‍ തിരുത്തിയ സംഗതികള്‍ അവരുടെ അടിസ്ഥാന തത്വത്തിലേക്ക്‌ അവരെ കൂടുതല്‍ അടുപ്പിക്കുക മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌; അകറ്റുകയല്ല. അതിനാല്‍ മുജാഹിദുകളുടെ തിരുത്തലുകള്‍ (ഉദാ: ഖുനൂത്ത്‌ സുന്നത്താണെന്ന്‌ പണ്ടു പറഞ്ഞത്‌, മൗലിദ്‌ യോഗങ്ങള്‍ അംഗീകരിച്ചത്‌) എടുത്തുകാണിച്ച്‌ ഓട്ടയടക്കുവാന്‍ ശ്രമിക്കുന്നത്‌ ശരിയല്ല. അതുപോലെ ഞങ്ങള്‍ ഇപ്രകാരമൊന്നും പറഞ്ഞിട്ടില്ലെന്നു വാദിച്ച്‌ സത്യത്തെ നിഷേധിക്കലും പ്രസ്‌ഥാനത്തിന്ന്‌ സേവനം ചെയ്യുവാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ സര്‍ക്കാര്‍ ജോലികളെയും മറ്റും നിഷിദ്ധമാക്കിയിരുന്നതെന്ന വാദം സ്വന്തം അനുയായികളെപ്പോലും തൃപ്‌തിപ്പെടുത്തുകയില്ലെന്ന്‌ മനസ്സിലാക്കുന്നതു നല്ലതാണ്‌.

7. ``നിഷിദ്ധ വ്യവസ്ഥയുടെ നിയമപരവും കോര്‍ട്ടുപരവുമായ സംരക്ഷണത്തില്‍ നിന്നും നാം സ്വയം തടഞ്ഞിരിക്കുന്നു. നമ്മുടെ മാനുഷികാവകാശങ്ങളോ ധനമോ ജീവനോ അഭിമാനമോ മറ്റു വല്ലതോ സംരക്ഷിക്കുവാനായി നിഷിദ്ധമെന്ന്‌ നാം വിശ്വസിക്കുന്ന വ്യവസ്ഥയുടെ സഹായമാര്‍ജിക്കാന്‍ നാം ഉദ്ദേശിക്കുന്നില്ല'' (ഇസ്‌ലാംമതപ്രസ്ഥാനം, പേ. 32)

നിഷിദ്ധമായ ആദര്‍ശം വെച്ചുപുലര്‍ത്തുന്ന പല അമുസ്‌ലിംകളുടെയും സഹായം മുഹമ്മദ്‌ നബി(സ)യും പൂര്‍വികരായ മറ്റു നബിമാരും സ്വീകരിക്കുകയുണ്ടായി. നീതിക്കും സത്യത്തിനും വേണ്ടി ആരുടെ സഹായവും നമുക്ക്‌ സ്വീകരിക്കാം; നിരോധം നീക്കിക്കിട്ടാന്‍ ജമാഅത്തുകാര്‍ സുപ്രീം കോടതി എന്ന താഗൂത്തിന്റെ സഹായം തേടിയത്‌ പോലെ. താഗൂത്ത്‌ എന്ന്‌ ജമാഅത്തുകാര്‍ വിശേഷിപ്പിച്ച കമ്യൂണിസ്റ്റുകാരുടെ സഹായം ഇന്നവര്‍ ഉപയോഗപ്പെടുത്തുന്നതും ഇങ്ങനെത്തന്നെ. അനീതിക്കും അസത്യത്തിനും വേണ്ടി ആരുടെയും സഹായം നാം സ്വീകരിക്കുവാന്‍ പാടില്ല. മുഹമ്മദ്‌ നബി(സ) ഹിജ്‌റ പുറപ്പെട്ട സന്ദര്‍ഭത്തില്‍ തന്റെ വാഹനത്തെ ഗുഹയിലേക്ക്‌ എത്തിക്കുവാന്‍ തനി മുശ്‌രിക്കിന്റെ സഹായമാണ്‌ ഉപയോഗപ്പെടുത്തിയത്‌. തന്റെ രഹസ്യം അവന്‍ പുറത്തുവിടുമെന്ന്‌ നബി(സ) ചിന്തിച്ചില്ല. അയാളുടെ നീതിബോധത്തെ ആദരിച്ച്‌ ഈ ഭയം നബി(സ) ഉപേക്ഷിച്ചു. (ബുഖാരി) അബൂത്വാലിബിന്റെ സഹായം നബി(സ) തന്റെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ വരെ ഉപയോഗപ്പെടുത്തുകയുണ്ടായി.

1 comments:

Malayali Peringode said...

``രാജ്യത്തു നിലവിലുള്ള നീതിന്യായ വ്യവസ്ഥ മനുഷ്യനിര്‍മിതനിയമങ്ങളില്‍ സ്ഥാപിതമായിരുന്നു. അതിന്നു കീഴില്‍ നടക്കുന്ന സ്ഥാപനങ്ങളെ കുറിച്ച്‌ പറയപ്പെട്ടിരുന്നു അവയും നിഷിദ്ധ വ്യവസ്ഥയുടെ ഉപകരണങ്ങളാണെന്ന്‌. അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതലുള്ള നയം ഇതായിരുന്നു. ഈ വ്യവസ്ഥയുമായി സഹകരിക്കുന്നത്‌ തെറ്റാണ്‌, അതിന്റെ നീതിന്യായ വ്യവസ്ഥയോട്‌ സഹായമര്‍ഥിക്കല്‍ താഗൂത്തിനോട്‌ സഹായമര്‍ഥിക്കലാണ്‌.'' (ജമാഅത്തെ ഇസ്‌ലാമി 27 വര്‍ഷം, പേ. 55,56)

Post a Comment