Pages

Friday, August 6, 2010

ശാഖാപരത്തിന്റെ പ്രശ്‌നം

മുസ്‌ലിംകള്‍ക്ക്‌ രക്ഷ അല്ലാഹുവിന്റെ സഹായമാണ്‌. വിശിഷ്യാ ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക്‌. ബദ്‌റിലും മറ്റും ലഭിച്ചതുപോലുള്ള സഹായംകൊണ്ട്‌ മാത്രമേ അവര്‍ക്ക്‌ വിജയം നേടാന്‍ കഴിയൂ. രണ്ടാമതായി അവര്‍ക്കുള്ള രക്ഷാമാര്‍ഗം ഇസ്‌ലാം സര്‍വമേഖലകളിലും മനസ്സിലാക്കി അത്‌ ജീവിതത്തില്‍ പകര്‍ത്തി അമുസ്‌ലിം സ്‌നേഹിതന്മാരെ ആകര്‍ഷിക്കുകയെന്നതാണ്‌. മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവിന്റെ സഹായം പ്രത്യേകമായി ലഭിക്കണമെങ്കില്‍ അവര്‍ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തുകളില്‍ നിന്നും പരിപൂര്‍ണമായി മോചിതരാകണം. മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌. അതിനാല്‍ ഒരു വിഭാഗത്തോട്‌ ജനങ്ങള്‍ക്ക്‌ പ്രത്യേകമായി എന്തെങ്കിലും താല്‌പര്യം ഉണ്ടാവണമെങ്കില്‍ മറ്റുള്ള സമുദായങ്ങളില്‍ അവര്‍ക്ക്‌ കാണാന്‍ സാധിക്കാത്ത സദ്‌ഗുണങ്ങള്‍ അവരിലുണ്ടാകല്‍ അനിവാര്യമാണ്‌. അമുസ്‌ലിംകള്‍ അവരിലേക്ക്‌ ആകര്‍ഷിക്കപ്പെടണമെങ്കില്‍ അവര്‍ പ്രവാചകചര്യ മനസ്സിലാക്കി മാതൃകാപരമായ ജീവിതം നയിക്കേണ്ടത്‌ അനിവാര്യമാണ്‌.


അന്ന്‌ നാദീനിലേയും യര്‍മൂക്കിലെയും പോര്‍ക്കളങ്ങളില്‍ ബൈസന്റൈന്‍(റോമന്‍) സാമ്രാജ്യസേന മുസ്‌ലിംകളോട്‌ പടപൊരുതുമ്പോള്‍ സിറിയാ നിവാസികള്‍ അവര്‍ക്ക്‌ സ്‌നേഹസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്‌റാപട്ടണം അതിന്റെ കവാടം മുസ്‌ലിംകള്‍ക്ക്‌ തുറന്നുകൊടുത്തു. ഹിംസ്‌ നിവാസികള്‍ അവര്‍ക്ക്‌ പല ഒത്താശകളും ചെയ്‌തു. ത്വറാബല്‍സ്‌(ട്രിപ്പോളി) അവരെ സ്വീകരിക്കുവാന്‍ അവസരം കാത്തുകഴിയുകയായിരുന്നു. സ്വൂര്‍പട്ടണം അതിന്റെ കോട്ടയില്‍ കാവല്‍ക്കാര്‍ വേണ്ടെന്നുവെച്ചു. മുസ്‌ലിംകള്‍ ഈജിപ്‌തിന്റെ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ അവരെ സ്വാഗതംചെയ്‌തത്‌ ക്രിസ്‌ത്യാനികളായിരുന്നു. അവിടെ പ്രവേശിച്ചപ്പോള്‍ യാതൊരു മാര്‍ഗതടസ്സവും അവര്‍ക്ക്‌ നേരിട്ടില്ല. ഭക്ഷണത്തിനും മറ്റു സാമഗ്രികള്‍ക്കും അവര്‍ ക്ലേശിക്കേണ്ടിവന്നില്ല. ഇതെല്ലാമായിരുന്നു മുസ്‌ലിംകളുടെ പഴയകാലചരിത്രം. എന്നാല്‍ ഇന്നത്തെ മുസ്‌ലിംകളുടെ അവസ്ഥയെന്ത്‌? ജമാഅത്ത്‌ സാഹിത്യങ്ങളിലേത്‌ നാം കണ്ടുകഴിഞ്ഞു.

മുസ്‌ലിംകളെ ശിര്‍ക്കില്‍ നിന്നും ബിദ്‌അത്തില്‍ നിന്നും മോചിപ്പിച്ച്‌ തൗഹീദിലേക്കും സുന്നത്തിലേക്കും കൊണ്ടുവരുവാന്‍ ആത്മാര്‍ഥശ്രമമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നടത്തുന്നത്‌. ജമാഅത്തെ ഇസ്‌ലാമി പോലും അതിന്റെ ഫലം അനുഭവിക്കുന്നു. മുജാഹിദ്‌ പ്രസ്ഥാനം `ക്രൂരമൃഗ'ങ്ങള്‍ താമസിക്കുന്ന കാട്ടില്‍ പ്രവേശിച്ച്‌ അവയുമായി യുദ്ധംചെയ്‌തു കാട്‌ വെട്ടിത്തെളിച്ച്‌ സ്ഥലം നന്നാക്കിയാല്‍ ജമാഅത്തുകാര്‍ക്ക്‌ പോലും അവിടെ കയറിക്കൂടാന്‍ എളുപ്പമാണ്‌. എന്നിട്ടും മുജാഹിദുകളുടെ നേരെ ഇവര്‍ ഉന്നയിക്കുന്ന ഒരു വിമര്‍ശനമാണ്‌ മുജാഹിദുകള്‍ ശാഖാപരമായ പ്രശ്‌നങ്ങളില്‍ തര്‍ക്കിക്കുകയാണ്‌ എന്നത്‌.

എന്താണ്‌ ശാഖാപരം?

ഈമാനിനെ(വിശ്വാസത്തെ) അടിത്തറ അല്ലെങ്കില്‍ മുരട്‌ എന്ന അര്‍ഥത്തില്‍ `അസ്‌ലം' എന്നും നമസ്‌കാരം, ഹജ്ജ്‌, സകാത്ത്‌, നോമ്പ്‌, ഇസ്‌ലാമിലെ ഭരണവ്യവസ്ഥ, മര്യാദകള്‍, നിയമങ്ങള്‍, ശിക്ഷാവിധികള്‍ തുടങ്ങി മറ്റുള്ള സര്‍വ സംഗതികളെയും ശാഖാപരം എന്ന അര്‍ഥത്തില്‍ ``ഫുറൂഅ്‌'' എന്നും മുസ്‌ലിം പണ്ഡിതന്മാര്‍ വേര്‍തിരിച്ചിട്ടുണ്ട്‌. `ശാഖാപരം' എന്നതുകൊണ്ട്‌ അവര്‍ ഉദ്ദേശിക്കുന്നത്‌ ഇന്ന്‌ ജമാഅത്തെ ഇസ്‌ലാമി തെറ്റിദ്ധരിപ്പിക്കുന്നതുപോലെ നിസ്സാരം എന്ന ആശയമല്ല. അങ്ങനെയായിരുന്നുവെങ്കില്‍ നാം മുകളില്‍ പറഞ്ഞ സംഗതികള്‍ എല്ലാം തന്നെ നിസ്സാരത്തിന്റെ പട്ടികയില്‍ തള്ളേണ്ടിവരും; ഇവര്‍ പറയുന്ന `ഇസ്‌ലാമിന്റെ മൗലികവും ഏറ്റവും അടിസ്ഥാനപരവും തൗഹീദിന്റെ പൂര്‍ത്തീകരണവുമായ' ഭരണംപോലും. കാരണം, ഭരണക്രമത്തെയും ശാഖാപരമായ കാര്യങ്ങളുടെ കൂട്ടത്തിലാണ്‌ കര്‍മശാസ്‌ത്രപണ്ഡിതന്മാരും നിദാനശാസ്‌ത്ര പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും എല്ലാം തന്നെ ഉള്‍പ്പെടുത്തുന്നത്‌. ഏതാനും തെളിവുകള്‍ ഉദ്ധരിക്കാം.

അല്ലാഹു പറയുന്നു: ``നിങ്ങളെ സഖറില്‍(നരകാഗ്നിയില്‍) പ്രവേശിപ്പിച്ചതെന്താണ്‌? അവര്‍ പറയും: ഞങ്ങള്‍ നമസ്‌കരിക്കുകയോ സാധുക്കള്‍ക്ക്‌ ആഹാരം നല്‍കുകയോ ചെയ്‌തിരുന്നില്ല''. (അല്‍മുദ്ദസിര്‍: 42, 43) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം പ്രസ്‌താവിക്കുന്നതു കാണാം. ഇമാംറാസി (റ) എഴുതി: ``സത്യനിഷേധികള്‍ നമസ്‌കാരം, സകാത്ത്‌ മുതലായവ ഉപേക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്ന്‌ ഈ സൂക്തം വ്യക്തമാക്കുന്നു. ഇതാണ്‌ സത്യനിഷേധികള്‍ മതത്തിലെ ശാഖാപരമായ കാര്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുമെന്ന്‌ പറയുന്നതിന്റെ വിവക്ഷ.'' (റാസി, 30:115) ഇമാം ഗസ്സാലി(റ) പറയുന്നു: ``സത്യനിഷേധികളും ശാഖാപരമായ ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ കല്‌പിക്കപ്പെട്ടവരാണ്‌''. (മുസ്‌തസ്‌ഫാ 2: 790)

`ശാഖാപരം' എന്നതിന്റെ വിവക്ഷ `നിസ്സാരം' എന്നാണെങ്കില്‍ നമസ്‌കാരവും സകാത്തുമെല്ലാം നിസ്സാരമാണെന്ന്‌ പറയേണ്ടിവരും. അതുപോലെ സത്യനിഷേധികള്‍പോലും മതത്തിലെ `നിസ്സാര' സംഗതികളുടെ പേരില്‍ ശിക്ഷിക്കപ്പെടുമെന്നും അവര്‍ പോലും മതത്തിലെ `നിസ്സാര'സംഗതികള്‍ ചെയ്യാന്‍ കല്‌പിക്കപ്പെട്ടവരാണെന്നും സമ്മതിക്കേണ്ടിവരും. അപ്പോള്‍ മുസ്‌ലിമാണെന്ന്‌ അവകാശപ്പെടുന്നവന്റെ അവസ്ഥ എന്തായിരിക്കുമെന്ന്‌ പറയേണ്ടതില്ല. അവനാണ്‌ കൂടുതല്‍ ശിക്ഷയ്‌ക്ക്‌ അവകാശിയാവുക. `നിസ്സാര'മായ സംഗതികള്‍ ചെയ്യാനുള്ള കല്‌പന പാലിക്കാന്‍ കൂടുതല്‍ കടപ്പെട്ടവന്‍ അവനാണല്ലോ.

സുന്നത്ത്‌ ശാഖാപരമോ?

ജമാഅത്തുകാര്‍ പറയുന്ന സാങ്കേതിക അര്‍ഥത്തിലുള്ള `ശാഖാപരം' എന്ന പ്രയോഗം സുന്നത്തിന്റെ പ്രശ്‌നത്തില്‍ എത്രത്തോളം ശരിയാണെന്ന്‌ ഇനി നമുക്ക്‌ പരിശോധിക്കാം.

1. അല്ലാഹു പറയുന്നു: ``സത്യമായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത്‌ അല്ലാഹുവിനേയും അന്ത്യദിനത്തേയും ഭയപ്പെടുകയും അല്ലാഹുവിനെ അധികമായി സ്‌മരിക്കുകയും ചെയ്യുന്നവര്‍ക്ക്‌''. (അല്‍ അഹ്‌സാബ്‌:21) നമസ്‌കാരത്തില്‍ കൈകെട്ടുന്ന വിഷയം, തറാവീഹ്‌ നമസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണം, നമസ്‌കാരശേഷമുള്ള പ്രാര്‍ഥന, ഖുത്വുബ എന്നിവയില്‍ നിങ്ങള്‍ക്ക്‌ മാതൃകയില്ലെന്നും അവ ആയതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കപ്പെടുമെന്നും അല്ലാഹുവോ അവന്റെ ദൂതനോ പ്രസ്‌താവിച്ചിട്ടില്ല.

2. ``അപ്പോള്‍ പ്രവാചകന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്നത്‌ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുവിന്‍.'' (ഹശ്‌ര്‍:7) മുകളില്‍ പറഞ്ഞ വിഷയങ്ങളില്‍ പ്രവാചകന്‍ കൊണ്ടുവന്നത്‌ നിങ്ങള്‍ സ്വീകരിക്കേണ്ടതില്ല എന്ന്‌ എങ്ങനെ പറയും? ഭൂരിപക്ഷം ജനങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ അനുയോജ്യമായത്‌ എടുത്തുകൊള്ളുവിന്‍ എന്ന്‌ അല്ലാഹുവും അവന്റെ ദൂതനും നിര്‍ദേശിച്ചിട്ടില്ല.

3. ``നിന്റെ നാഥനെത്തന്നെയാണ്‌ സത്യം; അവര്‍ വിശ്വാസികളാവുകയില്ല. അവര്‍ക്കിടയില്‍ ഉല്‍ഭവിക്കുന്ന ഭിന്നതയില്‍ (കൂടിക്കുഴഞ്ഞു കിടക്കുന്ന പ്രശ്‌നത്തില്‍) നിന്നെ അവര്‍ വിധികര്‍ത്താവാക്കുകയും നീ വിധിച്ചതിനെ സംബന്ധിച്ച്‌ യാതൊരു ക്ലേശവും അവരുടെ മനസ്സില്‍ പിന്നീട്‌ തോന്നാതിരിക്കുകയും പരിപൂര്‍ണമായി അവര്‍ അനുസരിക്കുകയും ചെയ്യുന്നതുവരെ''. (അന്നിസാഅ്‌: 65)

മുകളില്‍ നാം വിവരിച്ച പ്രശ്‌നങ്ങളില്‍ നബി(സ)യെ വിധികര്‍ത്താവാക്കേണ്ടതില്ലെന്നും, ഭൂരിപക്ഷത്തെ തൃപ്‌തിപ്പെടുത്തുന്ന നയത്തെ വിധികര്‍ത്താവാക്കിയാല്‍ മതിയെന്നും അല്ലാഹുവും അവന്റെ ദൂതനും നിര്‍ദേശിക്കുന്നില്ല. മുകളില്‍ നാം വിവരിച്ച സൂക്തങ്ങളില്‍നിന്ന്‌ ഭരണം ഒഴിവാണെന്നും അത്‌ നിസ്സാരമാണെന്നും മുജാഹിദുകള്‍ വാദിക്കുന്നില്ല. ചില പ്രസ്‌താവനകള്‍ തെറ്റായി വ്യാഖ്യാനിച്ച്‌ തെറ്റിദ്ധരിപ്പിക്കുവാനുള്ള മറ്റൊരു ശ്രമമാണത്‌. പരിശുദ്ധ ഖുര്‍ആനില്‍ തന്നെ ഇസ്‌ലാമിന്റെ ശത്രുക്കളെ ഭയപ്പെടുത്തുന്ന നിലയ്‌ക്കു ആയുധങ്ങള്‍ ശേഖരിക്കുവാനേ നിര്‍ദേശിക്കുന്നുള്ളൂ. ഈ നിര്‍ദേശത്തെ നിസ്സാരമാക്കരുതെന്നു പറഞ്ഞ്‌ ചില തീവ്രവാദികള്‍ ബോംബ്‌ വീട്ടില്‍ സൂക്ഷിക്കണമെന്ന്‌ പറയുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ എന്താണ്‌ അവര്‍ക്ക്‌ മറുപടി നല്‍കാറുള്ളത്‌? അതേ മറുപടി തന്നെയാണ്‌ ഈ വിഷയത്തില്‍ മുജാഹിദുകള്‍ നല്‍കിയിട്ടുള്ളതും. ഭരണത്തിനുള്ള പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന്‌ മുമ്പ്‌ വിവരിച്ചിട്ടുമുണ്ട്‌.

`പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം ലഭിക്കുന്നതും ഉപേക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടാത്തതുമായ കാര്യം' എന്ന അര്‍ഥത്തില്‍ സുന്നത്ത്‌ എന്ന്‌ പ്രയോഗിക്കാറുണ്ട്‌. ഈ സുന്നത്ത്‌ നാം ഉപേക്ഷിക്കുന്നതുകൊണ്ട്‌ ശിക്ഷ ലഭിക്കുകയില്ലെങ്കിലും ഇതിനെ ഉപേക്ഷിച്ച്‌ തല്‍സ്ഥാനത്ത്‌ മറ്റൊരു വ്യക്തിയുടെ ചര്യയോ അഭിപ്രായമോ പ്രതിഷ്‌ഠിക്കല്‍ മുകളില്‍ ഉദ്ധരിച്ച ആയത്തിന്റെ പരിധിയില്‍ ഉള്‍പെടുന്നതും ശിക്ഷാര്‍ഹമായിത്തീരുന്നതുമാണ്‌. സുന്നീ മുജാഹിദ്‌ തര്‍ക്കമുള്ള വിഷയങ്ങളില്‍ മിക്കതും ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും പ്രശ്‌നമാണ്‌. മറ്റുള്ളത്‌ നബിചര്യ സ്ഥിരപ്പെട്ടിട്ടും അത്‌ വര്‍ജിച്ച്‌ മദ്‌ഹബിന്റെ ഇമാമുകളുടെയും മറ്റും അഭിപ്രായം തല്‍സ്ഥാനത്തു പ്രതിഷ്‌ഠിച്ച്‌ അതിന്‌ ഇസ്‌ലാമിന്റെ പരിവേഷം നല്‍കുന്ന പ്രവണതയാണ്‌. ഇതിനെ നിസ്സാരമായിക്കാണാന്‍ ഒരു മതത്തിന്റെ അനുയായിക്കും സാധ്യമല്ല. സുന്നത്ത്‌(ഐച്ഛികം) ഒരാള്‍ക്ക്‌ ചെയ്യാതിരിക്കാം. എന്നാല്‍ അതിനെ ഉപേക്ഷിച്ച്‌ മറ്റൊരാളുടെ ചര്യ തല്‍സ്ഥാനത്തു പ്രതിഷ്‌ഠിക്കുവാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ല. അത്‌ പ്രവാചകനെ അവഗണിക്കലും പ്രവാചകന്‍ അല്ലാത്തവരെ പ്രവാചകനായി അംഗീകരിക്കുന്നതിന്‌ തുല്യവുമാണ്‌. ചില ഉദാഹരണങ്ങളിലൂടെ ഇത്‌ വിശദീകരിക്കാം:

നമസ്‌കാരത്തില്‍ കൈകെട്ടല്‍

അല്ലാഹു പറയുന്നു: ``അതിനാല്‍ നീ നിന്റെ നാഥനുവേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.'' (കൗസര്‍:2) അല്ലാഹു ഇവിടെ `വന്‍ഹര്‍' എന്ന പദമാണ്‌ പ്രയോഗിച്ചത്‌. ബലിയര്‍പ്പിക്കുക എന്ന അര്‍ഥത്തിനുപുറമെ ഇതിന്‌ നെഞ്ചില്‍ കൈ കെട്ടുക എന്ന അര്‍ഥവും അറബി ഭാഷയില്‍ കാണാം. അലി(റ) ഈ ആയത്ത്‌ ഓതിക്കൊണ്ടുതന്നെ നമസ്‌കാരത്തില്‍ നെഞ്ചിന്മേല്‍ കൈകെട്ടുവാന്‍ നിര്‍ദേശിക്കാറുണ്ടെന്ന്‌ സഹീഹായ പരമ്പരയിലൂടെ ഇബ്‌നുജരീര്‍(റ) പോലുള്ളവര്‍ ഉദ്ധരിക്കുന്നുണ്ട്‌. സയ്യിദ്‌ അബുല്‍അഅ്‌ലാ മൗദൂദി സാഹിബ്‌ എഴുതുന്നു: ``വന്‍ഹര്‍'' എന്നതിന്‌ ചില പ്രഗത്ഭരായ പണ്ഡിതന്മാരില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുള്ള വ്യാഖ്യാനം നമസ്‌കാരത്തില്‍ ഇടതു കൈകൊണ്ട്‌ മുകളിലായി വലതുകൈ നെഞ്ചില്‍ കെട്ടുക എന്നത്രെ. (തഫ്‌ഹീമുല്‍ ഖുര്‍ആന്‍, പ്രബോധനം, 1998 സെപ്‌തംബര്‍ 12, പേജ്‌:22)

മുഹമ്മദ്‌ നബി(സ) നമസ്‌കാരത്തില്‍ നെഞ്ചിന്‍മേല്‍ മാത്രമാണ്‌ കൈകെട്ടിയിരുന്നത്‌. ഇത്‌ നബിചര്യയില്‍ സ്ഥിരപ്പെട്ടുവരികയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഒരു മനുഷ്യന്‍ എന്റെ രക്ഷിതാവ്‌ എനിക്ക്‌ വിശാലതനല്‍കിയ പ്രശ്‌നമാണെന്നു വിചാരിച്ച്‌ ഇത്‌ നിര്‍ബന്ധമല്ല, സുന്നത്തുമാത്രമാണെന്നതിന്‌ വ്യക്തമായ തെളിവ്‌ ലഭിക്കുകയും ചെയ്‌തു. കൈ താഴ്‌ത്തിയിട്ടാല്‍ അതു മൂലം അയാള്‍ ശിക്ഷിക്കപ്പെടുകയില്ല. എന്നാല്‍ ഞാന്‍ മാലികീ മദ്‌ഹബുകാരനാണ്‌, എന്റെ മദ്‌ഹബില്‍ കൈ താഴ്‌ത്തിയിടുന്നതാണ്‌ സുന്നത്ത്‌ എന്ന നിലയ്‌ക്ക്‌ അത്‌ ചെയ്‌താല്‍ അവന്‍ നബിയെ തള്ളിക്കളഞ്ഞു. ഇത്‌ ഇമാമിനെ നബിയായി അവരോധിക്കലായതിനാല്‍ കഠിന പാപമാണ്‌, അഹങ്കാരവും ധിക്കാരവുമാണ്‌, പ്രവാചകനെ അപമാനിക്കലാണ്‌. അല്ലെങ്കില്‍ ഒരാള്‍ നെഞ്ചിന്‌ താഴെ കൈ കെട്ടുന്നു. ഇതിനുകാരണം ഭൂരിപക്ഷത്തെ തൃപ്‌തിപ്പെടുത്തലാണെങ്കില്‍ അവന്റെയും അവസ്ഥ ഇതുതന്നെ. സുന്നത്ത്‌ ഉപേക്ഷിക്കുന്നതില്‍ വിരോധമില്ലെങ്കിലും സ്ഥിരമായി അത്‌ ഉപേക്ഷിക്കല്‍ നാം മുകളില്‍ പ്രസ്‌താവിച്ച ചിന്താഗതിയുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ പോലും സുന്നത്തിനെ വെറുക്കുന്നതിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ അതും നിസ്സാരപ്രശ്‌നമല്ല. ``എന്റെ ചര്യയെ വെറുക്കുന്നവന്‍ എന്നില്‍ പെട്ടവനല്ല'' എന്നാണ്‌ പ്രവാചകന്റെ പ്രഖ്യാപനം. സുന്നത്തായ ഒരു കാര്യത്തെ ഒരാള്‍ നിഷേധിക്കുകയാണെങ്കിലും പ്രശ്‌നം അടിസ്ഥാനപരവും മൗലികവുമായിത്തീരുന്നു. ഇത്‌ മഹാപാപവും ശിക്ഷ അര്‍ഹിക്കുന്ന ധിക്കാരവുമായിത്തീരുന്നു. സുന്നത്തും അല്ലാഹുവിന്റെ വഹ്‌യാണ്‌. പരിശുദ്ധഖുര്‍ആന്‍ ഈ യാഥാര്‍ഥ്യം ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മതപരമായ എന്തു പ്രശ്‌നവും വഹ്‌യിന്റെ അടിസ്ഥാനത്തിലല്ലാതെ നബി(സ) സംസാരിക്കാറുണ്ടായിരുന്നില്ല.

നമസ്‌കാരത്തില്‍ ബിസ്‌മി ഉറക്കെ ഓതല്‍: പ്രവാചകചര്യബിസ്‌മി പതുക്കെപ്പറയുക എന്നതായിരുന്നുവെന്ന്‌ യാതൊരു സംശയത്തിനും ഇടയില്ലാതെ സ്ഥിരപ്പെട്ടതാണ്‌. ഉറക്കെ ചൊല്ലിയതായി പറയുന്ന ഹദീസുകള്‍ ദുര്‍ബലമായവയും സ്ഥിരപ്പെട്ട ഹദീസുകള്‍ക്ക്‌ വിരുദ്ധവുമാണ്‌. എന്നാല്‍ താന്‍ ഇന്ന മദ്‌ഹബുകാരനാണെന്ന്‌ വിചാരിച്ച ഒരാള്‍ ഉപേക്ഷിക്കുകയോ മദ്‌ഹബിനെ അവലംബമാക്കി ബിസ്‌മി ഉറക്കെ ഓതുകയോ ഭൂരിപക്ഷത്തെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി ഈ വിഷയത്തില്‍ നബിചര്യ ഉപേക്ഷിച്ച്‌ ബിസ്‌മി ഉറക്കെ ഓതുകയോ ചെയ്‌താല്‍ അവന്‍ പാപിയാണ്‌. അഹങ്കാരിയും ധിക്കാരിയുമാണ്‌. പ്രശ്‌നം മൗലികമായതാണ്‌.

സുബ്‌ഹിലെ ഖുനൂത്ത്‌: നബി(സ) സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ഓതിയിരുന്നില്ലെന്ന്‌ സുന്നത്തില്‍ നിന്ന്‌ ഒരാള്‍ക്ക്‌ ബോധ്യപ്പെട്ടു. എന്നിട്ടും തന്റെ മദ്‌ഹബിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കിയോ ഭൂരിപക്ഷത്തെയോ പള്ളിയില്‍ പങ്കെടുക്കുന്നവരെയോ തൃപ്‌തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ടോ സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ചൊല്ലിയാല്‍ അവന്‍ മഹാപാപിയാണ്‌. പ്രവാചകനെ വിട്ട്‌ പ്രവാചകന്‍ അല്ലാത്തവരെ തല്‍സ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചവനാണ്‌. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ ഇത്തരം പ്രവണതയാണുള്ളതെന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌.

പ്രാര്‍ഥന: നബി(സ) നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥന നടത്തിയിട്ടില്ലെന്ന്‌ ഒരാള്‍ക്ക്‌ ബോധ്യമായി. ഒറ്റയ്‌ക്കായിരുന്നു നബി(സ) നമസ്‌കാരശേഷം പ്രാര്‍ഥിച്ചിരുന്നതെന്ന്‌ സമ്മതിക്കുകയും ചെയ്‌തു, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ ബോധ്യമാവുകയും സമ്മതിക്കുകയും ചെയ്‌തതുപോലെ. എന്നിട്ടും പള്ളിയില്‍ പിന്‍തുടരുന്ന ജനങ്ങളെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടിയോ തന്റെ മദ്‌ഹബില്‍ അങ്ങനെ ഉള്ളതിനാലോ അയാള്‍ കൂട്ടുപ്രാര്‍ഥന നടത്തുന്ന പക്ഷം അയാള്‍ കുറ്റവാളിയാണ്‌. അതുപോലെ സുബ്‌ഹ്‌നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ഓതാതിരിക്കുകയും കൂട്ടുപ്രാര്‍ഥന നടത്താതിരിക്കുകയും ബിസ്‌മി ഉറക്കെ ഓതാതിരിക്കുകയും മറ്റും ചെയ്യുന്നവരെ ഒരു വിഭാഗം വിമര്‍ശിക്കുകയാണെങ്കിലും പ്രശ്‌നം അടിസ്ഥാനപരവും മൗലികവുമായിത്തീരുന്നു. നബിചര്യ അനുഷ്‌ഠിച്ചവനെ വിമര്‍ശിക്കുക എന്നത്‌ ഗുരുതരമായ കുറ്റമാണ്‌ അത്‌. നബി(സ)യെ വിമര്‍ശിച്ചതിന്ന്‌ തുല്യമാകുന്നു. നബി(സ)യെ വിമര്‍ശിച്ചവന്‍ അല്ലാഹുവിനെ വിമര്‍ശിച്ചവനായിത്തീരുന്നു. നബിയുടെയും അല്ലാഹുവിന്റെയും ശത്രുക്കള്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണ്‌.

തറാവീഹിലെ എണ്ണം: ഒരാള്‍ക്ക്‌ നബി(സ) തറാവീഹ്‌ 11 റക്‌അത്തു മാത്രമാണ്‌ നമസ്‌കരിച്ചതെന്ന്‌ ബോധ്യമായി. അത്‌ സമ്മതിക്കുകയും ചെയ്‌തു. എന്നിട്ടും അത്‌ ഒഴിവാക്കി മദ്‌ഹബിന്റെ അഭിപ്രായം 23 റക്‌അത്താണെന്നതിന്റെ പേരിലോ തന്റെ പിന്നിലുള്ളവരെ തൃപ്‌തിപ്പെടുത്താന്‍വേണ്ടിയോ ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്ന പക്ഷം അയാള്‍ പാപിയാകുന്നു.

ഒരാള്‍ തറാവീഹ്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്നു. അവനെ അതിന്റെ പേരില്‍ ഒരു പാര്‍ട്ടി വിമര്‍ശിക്കുന്നു. മതം വെട്ടിമുറിക്കുന്നവനാണെന്ന്‌ വരെ കുറ്റപ്പെടുത്തുന്നു. പുത്തന്‍വാദിയായി മുദ്രകുത്തുന്നു. അപ്പോള്‍ ഈ പ്രശ്‌നം അടിസ്ഥാനപരമായിത്തീരുന്നു. നിസ്സാരം എന്നത്‌ ശാഖാപരത്തില്‍ നിന്നു മൗലികമായ പ്രശ്‌നമായിത്തീരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സുന്നത്തിനുവേണ്ടി വാദപ്രതിവാദമല്ല യുദ്ധംവരെ ചെയ്യേണ്ടിവന്നാല്‍ അവന്‍ ശരിയായ രക്തസാക്ഷിയാണ്‌.

നബി(സ)അരുളി: ``എന്റെ സുന്നത്തിനെ ആരെങ്കിലും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ ജീവിപ്പിച്ചു. എന്നെ ആരെങ്കിലും ജീവിപ്പിച്ചാല്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്‌''. (തുര്‍മുദി)

നബി(സ) അരുളി: ``എന്റെ സുന്നത്തല്ലാതെ മറ്റൊരാളുടെ സുന്നത്ത്‌ ആരെങ്കിലും അനുഷ്‌ഠിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല''. (ദയ്‌ലമി)

നബി(സ) അരുളി: ``എന്റെ സമുദായം കുഴപ്പത്തിലാകുന്ന സന്ദര്‍ഭത്തില്‍ എന്റെ സുന്നത്തിനെ ആരെങ്കിലും മുറുകെ പിടിച്ചാല്‍ അവന്ന്‌ നൂറ്‌ രക്തസാക്ഷിയുടെ പുണ്യമാണ്‌''. (ബൈഹഖി, മിശ്‌കാത്ത്‌)

അല്ലാഹു പറയുന്നു: ``അദ്ദേഹത്തിന്റെ കല്‍പനക്ക്‌ എതിരു പ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക്‌ ഒരു പരീക്ഷണം ബാധിക്കുന്നതോ വേദനയുള്ള ശിക്ഷ ബാധിക്കുന്നതോ ഭയപ്പെടണം.'' (സൂറതുന്നൂര്‍ 63) ഇമാം നവവി എഴുതുന്നു: ഒരുവനെ സ്വാഗതം ചെയ്യുമ്പോള്‍ മുതുക്‌ കുനിയുന്നത്‌ വെറുക്കപ്പെട്ടതാണ്‌. അറിവും ശ്രേഷ്‌ഠതയും മറ്റു നന്മകളുമുള്ള ധാരാളം വ്യക്തികള്‍ അപ്രകാരം ചെയ്യുന്നത്‌ നിന്നെ ഒരിക്കലും വഞ്ചനയില്‍ അകപ്പെടുത്തരുത്‌. കാരണം, അനുധാവനം ചെയ്യേണ്ടത്‌ നബി(സ)യെ മാത്രമാണ്‌. അല്ലാഹു പറയുന്നു: ``നബി നിങ്ങള്‍ക്ക്‌ കൊണ്ടുവന്നത്‌ സ്വീകരിക്കുക, അല്ലാഹു പറയുന്നു: ``അദ്ദേഹത്തിന്റെ കല്‍പനയ്‌ക്ക്‌ എതിരുപ്രവര്‍ത്തിക്കുന്നവര്‍ അവര്‍ക്ക്‌ ഒരു പരീക്ഷണം ബാധിക്കുന്നതോ വേദനയുള്ള ശിക്ഷ അവരെ ബാധിക്കുന്നതോ ഭയപ്പെടണം. (അല്‍അദ്‌കാര്‍ പേജ്‌:29)

അല്ലാഹു പറയുന്നു: ``പറയുക, നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കും''. (ആലുഇംറാന്‍ 31) ഇബ്‌നുകസീര്‍(റ) എഴുതുന്നു: മുഹമ്മദ്‌ നബിയുടെ മാര്‍ഗം സ്വീകരിക്കാതെ അല്ലാഹുവിനോട്‌ സ്‌നേഹമുണ്ടെന്നു പറയുന്നുവെങ്കില്‍ ആ വ്യക്തികള്‍ വ്യാജവാദികളാണെന്ന്‌ ഈ മഹത്തായ സൂക്തം വിധിക്കുന്നു. അവര്‍ നബിയുടെ എല്ലാ പ്രവര്‍ത്തികളിലും വാക്കുകളിലും അദ്ദേഹത്തെ അനുഗമിക്കുന്നതുവരെ വ്യാജവാദികള്‍ തന്നെയാണ്‌.'' (ഇബ്‌നുകസീര്‍ 1: 358)

``അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടുവാനായിട്ടല്ലാതെ ഒരു പ്രവാചകനേയും നാം നിയോഗിച്ചിട്ടില്ല.'' (നിസാഅ്‌: 64) വെള്ളവസ്‌ത്രം ധരിക്കുന്നതല്ല സുന്നത്ത്‌, പ്രത്യുത പച്ചവസ്‌ത്രമോ ചുവപ്പുവസ്‌ത്രമോ ധരിക്കലാണ്‌, താടി വളര്‍ത്തുന്നതല്ല, പ്രത്യുത വടിക്കുന്നതാണ്‌ സുന്നത്ത്‌, കക്ഷത്തിലെ രോമം നീക്കുന്നതല്ല പ്രത്യുത വളര്‍ത്തുന്നതാണ്‌ സുന്നത്ത്‌, ചേലാകര്‍മം നടത്തുന്നതല്ല പ്രത്യുത അത്‌ ചെയ്യാതെ ഉപേക്ഷിച്ചിടുന്നതാണ്‌ സുന്നത്ത്‌ എന്നെല്ലാം ഒരു പാര്‍ട്ടി വാദിക്കുകയും വെള്ള വസ്‌ത്രം ധരിക്കുകയും താടി വളര്‍ത്തുകയും കക്ഷത്തിലെ രോമം നീക്കുകയും ചേലാകര്‍മം നടത്തുകയും ചെയ്യുന്നവരെ പുത്തന്‍വാദികളായി ചിത്രീകരിക്കുകയും മതം മാറ്റിമറിക്കുന്നവരും വെട്ടിമുറിക്കുന്നവരുമായി മുദ്രകുത്തുകയും ചെയ്‌താല്‍ പ്രശ്‌നം അടിസ്ഥാനപരവും മൗലികവുമായിത്തീരുന്നു. ഇസ്‌ലാമിക ഭരണകൂടമുണ്ടെങ്കില്‍ ഇവരോട്‌ യുദ്ധംവരെ പ്രഖ്യാപിച്ചേക്കും.

സുന്നത്ത്‌ അനുഷ്‌ഠിച്ചില്ല എന്ന കാരണത്താല്‍ മുജാഹിദ്‌ പ്രസ്ഥാനം ഇവിടെ ഒരു സംഘടനയോടും തര്‍ക്കത്തിനു പോയിട്ടില്ല. സുന്നത്ത്‌ അനുഷ്‌ഠിച്ചു എന്നതിനാല്‍ അവരെ വിമര്‍ശിക്കുകയും സുന്നത്തിനെ ഉപേക്ഷിച്ച്‌ തല്‍സ്ഥാനത്തു മറ്റൊന്നിനെ പ്രതിഷ്‌ഠിച്ച്‌ ഇതാണ്‌ സുന്നത്തെന്ന്‌ സമര്‍ഥിക്കാന്‍വേണ്ടി വെല്ലുവിളികള്‍ നടത്തി മറ്റുള്ളവരെ ബിദ്‌അത്തുകാര്‍ എന്ന്‌ വിളിക്കുകയും അവര്‍ക്ക്‌ സലാം ചൊല്ലുവാന്‍ പാടില്ലെന്ന്‌ പ്രഖ്യാപിക്കുകയും ഖബ്‌ര്‍സ്ഥാന്‍ വരെ മുടക്കുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ മാത്രമാണ്‌ സംവാദം സംഘടിപ്പിച്ചിട്ടുള്ളത്‌. ജമാഅത്തുകാര്‍ പറയുന്നതുപോലെ സുന്നത്തിന്റെ പ്രശ്‌നം ശാഖാപരമായി മദ്‌ഹബിന്റെ ഇമാമുകള്‍ കണ്ടിട്ടില്ല. ഖുനൂത്ത്‌ സുന്നത്തില്ലെന്ന്‌ അഭിപ്രായമുള്ള ഇമാം മറ്റൊരു ഇമാമിനെ തുടര്‍ന്നപ്പോള്‍ ഖുനൂത്ത്‌ ചൊല്ലുകയോ സുന്നത്തുണ്ടെന്ന്‌ അഭിപ്രായമുള്ള ഇമാം മറ്റൊരു ഇമാമിനെ പിന്‍തുടര്‍ന്നപ്പോള്‍ ഖുനൂത്ത്‌ ഉപേക്ഷിക്കുകയോ മറ്റോ ചെയ്‌തിട്ടുണ്ടെങ്കില്‍ ഈ സുന്നത്തും അവര്‍ മനസ്സിലാക്കിയത്‌ ഗവേഷണത്തിലൂടെ ആയതുകൊണ്ടായിരിക്കാം. ഇമാമുകളെ സംബന്ധിച്ചേടത്തോളം ഗവേഷണപരമായിരുന്ന വിഷയങ്ങളില്‍ മിക്കതും അല്ലെങ്കില്‍ മുഴുവനും ഇന്ന്‌ സുന്നത്തുകൊണ്ട്‌ സ്ഥിരപ്പെട്ട കാര്യങ്ങളായി മാറിയിട്ടുണ്ടെന്നതാണ്‌ യാഥാര്‍ഥ്യം. ഇതൊന്നും പഠിക്കാതെ സുന്നീ മുജാഹിദ്‌ തര്‍ക്കമുള്ള വിഷയങ്ങള്‍ ഗവേഷണപരമാണെന്നു പറഞ്ഞ സാധാരണക്കാരെ വഴിതെറ്റിക്കുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌.

നാല്‌ മദ്‌ഹബിന്റെ ഇമാമുകളുടെ ശിഷ്യന്മാരും ഈ ഹദീസ്‌ നമ്മുടെ ഇമാമിനെ സംബന്ധിച്ച്‌ ഈ വിഷയം ഗവേഷണപരമായിരുന്നു, നമ്മെ സംബന്ധിച്ച്‌ ഗവേഷണപരമല്ല, അതിനാല്‍ സുന്നത്ത്‌ ഉപേക്ഷിക്കാന്‍ നമുക്ക്‌ മാര്‍ഗമില്ല, അത്‌ പരിശുദ്ധഖുര്‍ആനിന്നും നബി(സ)യുടെ ഉപദേശത്തിനും നമ്മുടെ ഇമാമുകളുടെ തന്നെ മരണസന്ദര്‍ഭത്തിലുള്ള വസ്വിയ്വത്തിനും എതിരാണ്‌' എന്ന്‌ പ്രസ്‌താവിച്ച്‌ പലവിഷയങ്ങളിലും സുന്നത്തിലേക്ക്‌ മടങ്ങിയിട്ടുണ്ടെന്നു കാണാം. യുദ്ധവേളയിലെ നമസ്‌കാരത്തിന്‌ പതിനാറു രൂപങ്ങള്‍ ഉണ്ട്‌. എന്നാല്‍ മൂന്നു രൂപങ്ങള്‍ മാത്രമാണ്‌ ഇമാം ശാഫിഈ തെരഞ്ഞെടുത്തത്‌. ഈ വിഷയം ചര്‍ച്ച ചെയ്‌തപ്പോള്‍ തുഹ്‌ഫയുടെ ശര്‍ഹായ ശര്‍വാനിയില്‍ റശീദിയുടെ പ്രസ്‌താവന ഉദ്ധരിക്കുന്നത്‌ കാണുക: ``ഈ ഹദീസുകള്‍ ഇമാം ശാഫിഈയുടെ കാലത്ത്‌ അദ്ദേഹത്തിന്‌ സഹീഹായ നിലയ്‌ക്കു ലഭിച്ചിട്ടില്ലാതിരിക്കുവാന്‍ സാധ്യതയുണ്ട്‌. കാരണം ധാരാളം ഹദീസുകള്‍ ഇമാം ശാഫിഈയുടെ കാലഘട്ടത്തിനുശേഷമാണ്‌ സ്ഥിരപ്പെട്ടിട്ടുള്ളത്‌. ഇപ്രകാരം എങ്ങനെ സംഭവിക്കാതിരിക്കും? കാരണം ഇമാം അഹ്‌മദ്‌ ഇമാം ശാഫിഈക്ക്‌ ശേഷം ജീവിച്ചയാളാണ്‌. അദ്ദേഹം പറയുന്നത്‌ യുദ്ധ നമസ്‌കാരത്തിന്റെ രൂപം വിവരിക്കുന്ന ഒരു ഹദീസും സഹീഹായ നിലയ്‌ക്ക്‌ ഞാന്‍ അറിഞ്ഞിട്ടില്ല എന്നാണ്‌'' (ശര്‍വാനി 33)

ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഇന്ന്‌ യാഥാസ്ഥിതികരെ തൃപ്‌തിപ്പെടുത്തുവാന്‍വേണ്ടിയോ മദ്‌ഹബിനെ അംഗീകരിച്ചതുകൊണ്ടോ ചെയ്യുന്ന സംഗതികള്‍ ഇമാമുകളെ സംബന്ധിച്ചേടത്തോളം ഗവേഷണപരമായിരുന്നെങ്കില്‍ ഇന്ന്‌ അവ ഗവേഷണപരമല്ല. സുന്നത്ത്‌ സ്ഥിരപ്പെട്ടരംഗവും ബിദ്‌അത്തിന്റെ രംഗവും ചിലത്‌ ശിര്‍ക്കിന്റെ രംഗവുമാണ്‌. ഭൂമിയില്‍ ഒരു ചാണ്‍ സ്ഥലത്തുപോലും ഭരണമില്ലാത്തതുകാരണം മുസ്‌ലിംകള്‍ക്ക്‌ അല്ലാഹുവിനെമാത്രം ആരാധിച്ച്‌ ജീവിക്കുവാന്‍ സാധിക്കുന്നില്ല എന്നതിനാല്‍ അതിനുള്ള ``ഇഖാമതുദ്ദീനിന്റെ'' പ്രവര്‍ത്തനം നിങ്ങള്‍ നടത്തുക. ഇവര്‍ എഴുതിയത്‌ കാണുക:

``ഹദീസുകളുടെ ക്രോഡീകരണം, അവയിലെ തെറ്റും ശരിയും വേര്‍തിരിക്കല്‍, നാസിഖ്‌- മന്‍സൂഖുകളുടെ വിവേചനം..... നടന്നതു മദ്‌ഹബിന്റെ ഇമാമുകളുടെ കാലശേഷമാണ്‌''. (പ്രബോധനം 1986 ഒക്‌ടോബര്‍, പേജ്‌:35)

``നാം സാധാരണ കേള്‍ക്കാറുള്ള ഒരു നബിവചനമുണ്ട്‌: എന്റെ സമുദായം ദുഷിക്കുന്ന ഘട്ടത്തില്‍ ആരെങ്കിലും എന്റെ സുന്നത്തിനെ മുറുകെപിടിച്ചാല്‍ അവനു നൂറു രക്തസാക്ഷിയുടെ പ്രതിഫലമുണ്ട്‌. പ്രതികൂലസാഹചര്യത്തില്‍ സുന്നത്തിനെ മുറുകെപ്പിടിച്ച്‌ അതിനെ പ്രയോഗവത്‌കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയെന്നതു വളരെയേറെ ശ്രമകരമാണ്‌. അപ്പോള്‍ അത്തരം ശ്രമകരമായ കര്‍മങ്ങള്‍ക്ക്‌ മഹത്തായ പ്രതിഫലം കിട്ടുകയും ചെയ്യും''. (പ്രബോധനം വാരിക, വാള്യം 47, ലക്കം 31, സുന്നത്തിനെപ്പറ്റി, പേജ്‌ 16) സുന്നത്തുകൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌ ഒരുപക്ഷേ ബിദ്‌അത്തുകളില്‍ സഹകരിച്ച്‌ കൊടുക്കലും അതേസമയം തെരഞ്ഞെടുപ്പില്‍ നിന്ന്‌ അകന്നുനില്‍ക്കലുമായിരിക്കുമോ?

``ഇസ്‌തിഗാസ, ഖബ്‌ര്‍ പൂജ തുടങ്ങിയ ഗുരുതരമായ തെറ്റുകളില്‍ അവര്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നത്‌ തികച്ചും ശരിയാണ്‌. ഈ വ്യതിയാനങ്ങളെ ലാഘവബുദ്ധിയോടെ കാണേണ്ടതുമല്ല. പക്ഷേ, ഇതൊരിക്കലും അവരെ മുശ്‌രിക്കുകളാക്കി പ്രഖ്യാപിക്കാനോ, ഇത്തരക്കാരോടുള്ള പ്രബോധനമായിരുന്നു പ്രവാചകന്മാരുടെ മുഖ്യദൗത്യമെന്ന്‌ വാദിച്ചുനടക്കാനോ ന്യായമാകുന്നില്ല''. (പ്രബോധനം, 1984 ജൂണ്‍ 19)

2 comments:

സാജിദ് ഈരാറ്റുപേട്ട said...

മദ്ഹബുകള്‍


നിഷ്കളങ്കരായ ദൈവഭക്തരും നിസ്വാര്‍ത്ഥരായ മുജാഹിദുകളും ഖുര്‍ആനും സുന്നത്തും അഗാധമായി പഠിച്ച ധിഷണാശാലികളുമായ പൂര്‍വ്വീക ഇമാമുകള്‍ തങ്ങളുടെ സൂക്ഷ്മമായപഠന-മനനങ്ങളുടെ വെളിച്ചത്തില്‍ ക്രോഡീകരിച്ച ഇസ്ലാമിക ധര്‍മ്മശാസ്ത്ര സരണികളാകുന്നു മദ്ഹബുകള്‍. ഇമാമുകളുടെ ഈ പരിശ്രമം ദീനുല്‍ ഇസ്ലാമിനും മുസ്ലിം ഉമ്മത്തിനും ലഭിച്ച അതിമഹത്തായ സേവനങ്ങളാകുന്നു. സാധാരണക്കാര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ അനായാസം പഠിക്കാനും പകര്‍ത്താനും ഏറ്റം സഹായകമായ ഉപാധികളാണവ.പില്‍ക്കാല ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് പുതിയ ഇജ്തിഹാദുകളിലേര്‍പ്പെടാനും തങ്ങളുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമങ്ങള്‍ നിര്‍ദ്ദാരണം ചെയ്യാനുമുള്ള അടിസ്ഥാന മാതൃകകളായും മദ്ഹബുകള്‍ വര്‍ത്തിക്കുന്നു. ഈ നിലക്ക് പണ്ഡിത-പാമര ഭേദമന്യേ എല്ലാ മുസ്ലിംകളും മദ്ഹബുകളോടും അവയുടെ ഇമാമുകളോടും കടപ്പെട്ടിരിക്കുന്നു.

ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും പ്രത്യേക മദ്ഹബിനെ പ്രസ്ഥാനത്തിന്റെ സ്വന്തം മദ്ഹബായി സ്വീകരിച്ചിട്ടില്ല. എല്ലാ അംഗീകൃത മദ്ഹബുകളെയും അത് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. എല്ലാ മദ്ഹബിന്റെയും അനുയായികളെ അത് ഉള്‍ക്കൊള്ളുന്നുമുണ്ട്. അംഗീകൃത മദ്ഹബുകളെല്ലാം വിശുദ്ധ ഖുര്‍ആനിനെയും തിരുസുന്നത്തിനെയും തഖ്വയെയും ആധാരമാക്കി ക്രോഡീകരിക്കപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ഇസ്ലാമിക നിയമത്തിന്റെ വ്യത്യസ്ത ഭാഷ്യങ്ങളാകുന്നു. ഇമാമുകളുടെ ചിന്താരീതിയുടെയും അവര്‍ നേരിട്ട സാഹചര്യങ്ങളുടെയും വ്യത്യാസമാണ് വിശദാംശങ്ങളില്‍ അവ തമ്മിലുള്ള വ്യത്യാസം പ്രതിഫലിപ്പിക്കുന്നത്.

പ്രമാണങ്ങളില്‍ നിന്ന് നിയമങ്ങള്‍ നേരിട്ട് ഗ്രഹിക്കാനാവാത്ത സാധാരണക്കാര്‍ക്ക്, തങ്ങള്‍ വിശ്വസിക്കുന്ന ഏതെങ്കിലും പണ്ഡിതന്റെ കര്‍മശാസ്ത്രസരണി പിന്‍പറ്റുകയല്ലാതെ ഗത്യന്തരമില്ല. എന്നാല്‍ ഒരാള്‍ മുസ്ലിമാകാന്‍ നിര്‍ബന്ധമായും ഏതെങ്കിലും ഒരു മദ്ഹബിനെ അന്ധമായി അനുകരിച്ചേ തീരൂ എന്ന വീക്ഷണത്തെ ജമാഅത്തു നിരാകരിക്കുന്നു. ഖുര്‍ആനിലും സുന്നത്തിലും മറ്റു നിദാനങ്ങളിലും ആവശ്യമായ അവഗാഹമുള്ളവര്‍ക്ക് സ്വന്തം നിലയില്‍ തന്നെ ഇസ്ലാമിന്റെ വിധിവിലക്കുകള്‍ ഗ്രഹിക്കാന്‍ കഴിയും. മദ്ഹബുകള്‍ക്കതീതമായി ചിന്തിക്കുന്ന അത്തരം ആളുകളെയും ജമാഅത്ത് ഉള്‍ക്കൊള്ളുന്നു.

മദ്ഹബിന്റെ ഇമാമുകളുടെ കാലം കഴിഞ്ഞതോടെ -നാലാം നൂറ്റാണ്േടാടെ ഇസ്ലാമിക നിയമശാസ്ത്രഗവേഷണത്തിന്റെ- ഇജ്തിഹാദിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ജമാഅത്തെ ഇസ്ലാമി രണ്ടുകാരണങ്ങളാല്‍ നിഷേധിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മദ്ഹബുകളുടെ തന്നെയും സാമാന്യ ബുദ്ധിയുടെയും യാതൊരു
പിന്‍ബലവുമില്ലാത്തതാണാവാദമെന്നു മാത്രമല്ല, അവയെല്ലാം വിരുദ്ധവുമാണത് എന്നതാണ് ഒരു കാരണം. രണ്ടാമതായി മദ്ഹബിന്റെ ഇമാമുകള്‍ കര്‍മശാസ്ത്രം ക്രോഡീകരിച്ചത് അവരുടെ ചരിത്ര പശ്ചാത്തലത്തിലാകുന്നു. തങ്ങള്‍ അഭിമുഖീകരിച്ച സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീനുല്‍ ഇസ്ലാമിന്റെ പ്രായോഗിക രൂപം കണ്െടത്തുകയായിരുന്നു അവര്‍. സ്ഥലകാലങ്ങളും സാമൂഹ്യസാഹചര്യങ്ങളും മാറുമ്പോള്‍ ഈ രൂപങ്ങളിലും മാറ്റം ആവശ്യമായി വരും. ആ മാറ്റങ്ങള്‍ നിര്‍ണ്ണയിക്കുന്നതിന് പുതിയ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാകുന്നു. പൂര്‍വ്വ പണ്ഡിതന്മാര്‍ ആവിഷ്കരിച്ച കര്‍മശാസ്ത്രസംഹിതകള്‍ കാലികമായ ഗവേഷണത്തിനും പുനഃക്രമീകരണത്തിനും അതീതമാണെന്ന വാദം ഇസ്ലാമിക ശരീഅത്ത് സാര്‍വ്വലൌകികവുമാണെന്ന വിശ്വാസത്തിന്റെ നിഷേധമാകുന്നു.

Backer said...

ഈ മസ്അല കേവലം ഫുറൂഅ് ആണ്. കൈ എവിടെ കെട്ടിയാലും കെട്ടാതിരുന്നാലും നമസ്‌കാരത്തിനു യാതൊരു വീഴ്ചയും വരുന്നതല്ലെന്ന് സര്‍വ സമ്മതമായ സംഗതിയാണ്. ഈ വിഷയം ഏറ്റവും മുസാമഹത്ത് (വിട്ടുവീഴ്ച) ഉള്ള ഒന്നാണ് എന്നത്രേ ഇമാം തിര്‍മിദിയെ പോലുള്ള മുഹദ്ദിസുകള്‍ പറഞ്ഞിട്ടുള്ളത്. ആകയാല്‍ ഇത്ര ലഘുവായ ഈ കാര്യം ചൊല്ലി മുസ്‌ലിം സമുദായത്തില്‍ കക്ഷിത്വം ഉണ്ടാക്കുന്നത് വമ്പിച്ച തെറ്റാകുന്നു. ഓരോരുത്തര്‍ക്കും ഈ വിഷയത്തില്‍ അവനവന്‍ മനസ്സിലാക്കിയ പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കേണ്ടതാണ്. അതിനു വേണ്ടി വഴക്കടിക്കുകയോ ദീനിലോ നമസ്‌കാരത്തിലോ തെറ്റു വിധിക്കുകയോ തുടര്‍ച്ച തടയുകയോ ചെയ്യുന്നതും തെറ്റും അതിക്രമവുമാകുന്നു (അല്‍മുര്‍ശിദ് ജില്‍ദ് 5 പേജ് 38).

Post a Comment