Pages

Friday, August 6, 2010

ഇബാദത്തും ജമാഅത്തെ ഇസ്‌ലാമിയും

ബാദത്തിന്റെ സത്ത അടിമവൃത്തിയോ നിരുപാധികമായ അനുസരണമോ അല്ല. പ്രത്യുത പ്രാര്‍ഥനയോ പ്രാര്‍ഥനാ മനോഭാവമോ അഭൗതികത കല്‌പിക്കലോ ആണ്‌. പരിശുദ്ധഖുര്‍ആനില്‍ ദുആഅ്‌ എന്ന പദവും ഇബാദത്ത്‌ എന്ന പദവും പര്യായപദങ്ങള്‍ എന്ന നിലയ്‌ക്ക്‌ ഉപയോഗിച്ചതായി കാണാം. ഏതാനും ചില ഉദാഹരണങ്ങള്‍.



``അന്ത്യദിനംവരെ അല്ലാഹുവിനെക്കൂടാതെ ഉത്തരംചെയ്യാത്തവരോട്‌ ദുആഅ്‌ ചെയ്യുന്നവരേക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെ സംബന്ധിച്ച്‌ അശ്രദ്ധരാണ്‌. ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവര്‍ക്ക്‌ ശത്രുക്കളാകുന്നതാണ്‌. അവര്‍ ഇവരുടെ ഇബാദത്തിനെ നിഷേധിക്കുന്നതുമാണ്‌.'' (അല്‍ അഹ്‌ഖാഫ്‌: 5,6)

നിങ്ങളുടെ രക്ഷിതാവ്‌ പറയുന്നു: ``എന്നോട്‌ നിങ്ങള്‍ പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരംചെയ്യുന്നതാണ്‌. നിശ്ചയമായും എനിക്ക്‌ ഇബാദത്തുചെയ്യുന്നതിനെ വിട്ട്‌ അഹംഭാവം നടിക്കുന്നവര്‍ നിന്ദ്യരായിക്കൊണ്ട്‌ പിന്നീട്‌ നരകത്തില്‍ പ്രവേശിക്കുന്നതാണ്‌.'' (ഗാഫിര്‍: 60)

``അദ്ദേഹം പറഞ്ഞു: താങ്കള്‍ക്ക്‌ സമാധാനമുണ്ടാകട്ടെ. പിറകെ എന്റെ നാഥനോട്‌ താങ്കള്‍ക്കുവേണ്ടി ഞാന്‍ പാപമോചനത്തിന്നര്‍ഥിക്കും. നിശ്ചയം അവന്‍ എന്നോട്‌ ഔദാര്യമുള്ളവനാണ്‌. നിങ്ങളേയും അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ദുആ ചെയ്യുന്നവയേയും ഞാന്‍ വിട്ടുമാറുകയും എന്റെ നാഥനോട്‌ ഞാന്‍ ദുആ ചെയ്യുകയും ചെയ്യും. എന്റെ രക്ഷിതാവിനോട്‌ ഞാന്‍ ദുആ ചെയ്യുന്നതിനാല്‍ ഞാന്‍ ദൗര്‍ഭാഗ്യവാനാകാതിരുന്നേക്കും. അങ്ങനെ അവരേയും അല്ലാഹുവിനെ ക്കൂടാതെ അവര്‍ ഇബാദത്തെടുത്തതിനെയും വിട്ട്‌ അദ്ദേഹം വിട്ടുമാറിയപ്പോള്‍....'' (മറിയം: 47-49)

എന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ നിരുപാധികമായ അനുസരണം അല്ലെങ്കില്‍ അടിമത്തം എന്ന പദം പ്രയോഗിച്ച ശേഷം അതിന്റെ പര്യായപദമാണ്‌ ഇബാദത്തെന്ന്‌ തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍ നമുക്ക്‌ കാണാന്‍ സാധിക്കുകയില്ല. നബി(സ) അരുളി: ``നിശ്ചയം ദുആഅ്‌ ആണ്‌ ഇബാദത്ത്‌. ശേഷം നബി(സ) ഓതി: നിങ്ങളുടെ രക്ഷിതാവ്‌ പറയുന്നു, നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക്‌ ഉത്തരം നല്‍കും. നിശ്ചയം എനിക്ക്‌ ഇബാദത്തെടുക്കാതെ അഹങ്കരിക്കുന്നവര്‍ അടുത്തുതന്നെ നിന്ദ്യരായി നരകാഗ്നിയില്‍ പ്രവേശിക്കുന്നതാണ്‌.'' (തുര്‍മുദി, ഇബ്‌നുമാജ, അഹ്‌മദ്‌)

നബി(സ) അരുളി: ``പ്രാര്‍ഥന ആരാധനയുടെ സാരാംശമാണ്‌'' (തുര്‍മുദി). ഈ ഹദീസ്‌ ദുര്‍ബലമാണെങ്കിലും ഇതിന്റെ ആശയത്തെ നാം മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങളും ഹദീസും സ്ഥിരപ്പെടുത്തുന്നു.

ഇമാം റാസി(റ) എഴുതി: ``ഇബാദത്തിന്റെ സാരാംശം പ്രാര്‍ഥനയാണെന്ന്‌ നബി(സ) പറഞ്ഞിട്ടുണ്ട്‌'' (റാസി 5: 99). ഇബ്‌നുഅറബി (റ) എഴുതി: ``നിശ്ചയം പ്രാര്‍ഥന ഇബാദത്തിന്റെ ആത്‌മാവാണ്‌'' (തുഹ്‌ഫതുല്‍ അഹ്‌മദി: 3-223). പ്രാര്‍ഥന ഇബാദത്തിന്റെ സാരാംശമാണെന്ന ഹദീസ്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആദ്യകാലത്ത്‌ സ്വഹീഹായി അംഗീകരിച്ചിരുന്നു. (പ്രബോധനം മാസിക, ഫെബ്രുവരി 1, 1955 സുന്നത്ത്‌ പംക്തി; പ്രബോധനം വാരിക, വാള്യം 54, ലക്കം 16, ഒക്‌ടോബര്‍ 1997) നബി(സ) അരുളി: ``ഹജ്ജ്‌ അറഫായില്‍ നില്‍ക്കലാണ്‌.''

അതായത്‌ അറഫായില്‍ നില്‍ക്കാത്തപക്ഷം സ്വഫാ- മര്‍വയിലൂടെയുള്ള പ്രദക്ഷിണം, കഅ്‌ബയെ പ്രദക്ഷിണംചെയ്യല്‍, മുസ്‌ദലിഫയില്‍ നില്‍ക്കല്‍, കല്ലെറിയല്‍ ഇവയൊക്കെ ചെയ്‌താലും അത്‌ ഹജ്ജ്‌കര്‍മമായി പരിഗണിക്കപ്പെടുകയോ ഹജ്ജ്‌ സ്വീകാര്യമായി അംഗീകരിക്കപ്പെടുകയോ ചെയ്യുകയില്ല. അറഫായില്‍ നില്‍ക്കുന്നപക്ഷം ഇവയെല്ലാം ഹജ്ജിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. ഹജ്ജ്‌ സ്വഹീഹാകുന്നു. നമസ്‌കാരം, നോമ്പ്‌, സകാത്ത്‌, ഹജ്ജ്‌ എന്നിവയില്‍ പ്രാര്‍ഥന ഉള്‍പ്പെടാത്തപക്ഷം അവയൊന്നും ഇബാദത്തായി പരിഗണിക്കപ്പെടുകയില്ല. കേവലം ഒരു ശാരീരികവ്യായാമമോ സാമ്പത്തികവ്യായാമമോ ആയിട്ടു മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ഇലാഹാക്കുക എന്ന ഉദ്ദേശമോ ഇബാദത്തെടുക്കുക എന്ന ഊഹമോ പ്രാര്‍ഥിക്കുക എന്ന ഉദ്ദേശ്യമോ ഇല്ലെങ്കിലും ഫലത്തില്‍ ഇവ സംഭവിച്ചാല്‍ ഇബാദത്തും ശിര്‍ക്കുമായിത്തീരുന്നതാണ്‌. ഈ സംഗതി മുജാഹിദ്‌ പ്രസ്ഥാനം എന്നും പ്രസ്‌താവിച്ചതാണ്‌.

അദൃശ്യരായ വ്യക്തികളെ വിളിച്ച്‌ സഹായം തേടി, അല്ലെങ്കില്‍ മരണപ്പെട്ടവരെ വിളിച്ച്‌ സഹായംതേടി, ഇവിടെ അവര്‍ക്ക്‌ ഇബാദത്തെടുക്കുകയാണ്‌ അല്ലെങ്കില്‍ അവരെ വിളിച്ച്‌ പ്രാര്‍ഥിക്കുകയാണ്‌ അല്ലെങ്കില്‍ അവര്‍ക്ക്‌ അദൃശ്യകഴിവ്‌ സ്ഥാപിക്കുകയാണ്‌ എന്ന ഉദ്ദേശ്യമില്ലെങ്കിലും ഫലത്തില്‍ ഇവയെല്ലാം സംഭവിക്കുന്നതിനാല്‍, ഇത്‌ ഇബാദത്തും ശിര്‍ക്കുമാണ്‌; കേവലം സഹായം തേടുകയാണെന്ന ഉദ്ദേശ്യമേയുള്ളൂ എങ്കിലും. അപ്പോള്‍ ബദ്‌രീങ്ങളേ രക്ഷിക്കണേ, ഈസാനബിയേ സഹായിക്കണേ എന്ന്‌ ഒരാള്‍ സഹായം മാത്രം ഉദ്ദേശിച്ച്‌ വിളിച്ചാലും, അഭൗതികത കല്‌പിക്കുകയാണെന്ന വിചാരമോ പ്രാര്‍ഥിക്കുകയാണന്ന വിചാരമോ ഇല്ലെങ്കിലും ഇതു അഭൗതികത കല്‍പിക്കലും പ്രാര്‍ഥിക്കലുമായതിനാല്‍ ഇബാദത്തും ശിര്‍ക്കുമാകുന്നു. ദുആ ഇബാദത്തിന്റെ മജ്ജയാണെന്ന്‌ നബി(സ) അരുള്‍ചെയ്‌തിരിക്കുന്നു. (പ്രബോധനം മാസിക, 1968 ജൂണ്‍, പേജ്‌ 30)

തര്‍ക്കത്തിന്റെ മര്‍മം

ഇബാദത്തിന്റെ അര്‍ഥം സംബന്ധിച്ച തര്‍ക്കം മുജാഹിദ്‌, ജമാഅത്ത്‌ വിഭാഗങ്ങള്‍ക്കിടയില്‍ ഉല്‍ഭവിക്കാനുള്ള കാരണമെന്ത്‌? ഇതാണ്‌ നമ്മുടെ ചര്‍ച്ചയുടെ മര്‍മം. ``ദീന്‍ എന്നതിന്റെ ശരിയായ അര്‍ഥം സ്‌റ്റെയ്‌റ്റ്‌ എന്നാണ്‌. ആ നിയമവ്യവസ്ഥയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറയുന്നത്‌'' (ഖുതുബാത്ത്‌, പേജ്‌: 395). ``അടിമവൃത്തി എന്നും ഇബാദത്തിന്ന്‌ അര്‍ഥമുണ്ട്‌. അപ്പോള്‍ ഇസ്‌ലാമിക സ്റ്റെയ്‌റ്റ്‌ അല്ലാത്ത സ്റ്റെയ്‌റ്റില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ സേവനം ഈ സ്റ്റെയ്‌റ്റിന്ന്‌ വന്നുപോകരുത്‌. അതിനാല്‍ ഇസ്‌ലാമിക ഭരണമില്ലാത്ത ഒരു രാജ്യത്തു നാം ജീവിക്കുകയാണെങ്കില്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്ത്‌ അര്‍പ്പിച്ച്‌ ജീവിക്കുവാന്‍ സാധ്യമല്ല. മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിക്കാരും വരെ ശിര്‍ക്കില്‍ നിന്ന്‌ മോചിതരല്ല. പന്നിമാംസം നിര്‍ബന്ധിതാവസ്ഥയില്‍ ഭക്ഷിക്കുന്നതുപോലെ ഭക്ഷിക്കുകയാണ്‌. താഗൂത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ജനാധിപത്യവും ഉള്‍പ്പെടുന്നു. ഖുര്‍ആനില്‍ താഗൂത്തിനുള്ള ഇബാദത്ത്‌ പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഉദ്ദേശിക്കുന്നത്‌ അനുസരണവും അടിമവൃത്തിയുമാണ്‌ (ഇസ്‌ലാമിലെ ഇബാദത്ത്‌). പാര്‍ലമെന്റിലും അസംബ്ലിയിലും അംഗമാകലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ടു ചെയ്യലും സര്‍ക്കാര്‍ജോലി ചെയ്യലും എല്ലാം തൗഹീദിന്ന്‌ എതിരാണ്‌. കാരണം ഇതെല്ലാം താഗൂത്തിന്‌ സേവനം ചെയ്യലാണ്‌, അടിമവൃത്തി ചെയ്യലാണ്‌. ഇവിടെയും നമ്മളില്‍ ശിര്‍ക്ക്‌ വരുന്നു.'' ഈ വാദം സ്ഥിരപ്പെടുത്തുവാന്‍ വേണ്ടിയാണ്‌ ഇവര്‍ ഇബാദത്തിന്റെ അര്‍ഥത്തിലുള്ള തര്‍ക്കം സമൂഹത്തിന്റെ മുന്നില്‍ വലിച്ചിട്ടത്‌. മുജാഹിദുകളായിരുന്നില്ല ഈ തര്‍ക്കത്തിന്ന്‌ തുടക്കം കുറിച്ചത്‌. മുമ്പ്‌ തൗഹീദിനു വിരുദ്ധമെന്ന്‌ പറഞ്ഞിരുന്നതെല്ലാം പിന്നീട്‌ ഇവര്‍ ഹലാലാക്കി. അനുസരണത്തിന്നും അടിമവൃത്തിക്കും പല നിബന്ധനകള്‍ വെച്ചു. കള്ളും ചൂതാട്ടവും ഹലാലാക്കുന്ന വിഷയത്തില്‍ വരെ താഗൂത്തു ഗവണ്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും പരമാധികാരം നല്‍കിയാല്‍ മാത്രമേ ശിര്‍ക്ക്‌ വരികയുള്ളൂ എന്നും പ്രഖ്യാപിച്ചു. അതിനാല്‍ ഇബാദത്തിന്റെ അര്‍ഥത്തിലുള്ള തര്‍ക്കത്തിന്‌ ഇന്ന്‌ പ്രസക്തിയില്ലെന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്ത്യയിലെ മുസ്‌ലിംകള്‍ വിശിഷ്യാ മുജാഹിദുകള്‍ പരമാധികാരം ഇന്ത്യന്‍ സര്‍ക്കാറിന്ന്‌ നല്‍കിയിരുന്നില്ല എന്നതാണ്‌ യാഥാര്‍ഥ്യം, ജമാഅത്തുകാര്‍ അതിനെ നിഷേധിച്ചാലും. മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക്‌ ഏതാണ്‌? അവരുടെ വിശ്വാസത്തില്‍ ഉള്‍പ്പെടുന്ന ശിര്‍ക്ക്‌ ഏതാണ്‌? ഈ ഒരു പോയിന്റ്‌ മാത്രം കേന്ദ്രീകരിച്ച്‌ `മുഖാമുഖം' നടത്തുവാന്‍ ജമാഅത്തുകാര്‍ തയ്യാറുണ്ടോ? ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം. മര്‍മത്തില്‍ നിന്ന്‌ ജനശ്രദ്ധ തെറ്റിക്കുവാന്‍ ഇബാദത്തിന്റെ പദത്തിലുള്ള അര്‍ഥ തര്‍ക്കത്തിലേക്ക്‌ ഇവര്‍ നമ്മെ വലിച്ചുകൊണ്ടു പോകാന്‍ ഉദ്ദേശിക്കുകയാണ്‌. ഇവരുടെ കുബുദ്ധി നാം മനസ്സിലാക്കേണ്ടതുണ്ട്‌.

അടിമവൃത്തിയും ഇബാദത്തും

അടിമവൃത്തിയെ ഇപ്രകാരം വിഭജിക്കാം: സൃഷ്‌ടി സൃഷ്‌ടികര്‍ത്താവ്‌ എന്ന നിലയ്‌ക്കുള്ള അടിമത്തം, എന്റെ മേല്‍ എന്തു കല്‍പ്പിക്കുവാനും എന്തു നിരോധിക്കാനും നിരുപാധികം അധികാരമുണ്ടെന്ന്‌ അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള അടിമത്തം, കേവല അടിമത്തം.

ഇതില്‍ ഒന്നും രണ്ടും വിഭാഗത്തില്‍പെട്ട അടിമത്തം അല്ലാഹുവിന്ന്‌ മാത്രമേ നാം അനുവദിച്ചുകൊടുക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ക്ക്‌ അംഗീകരിച്ചുകൊടുത്താല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമായിത്തീരുന്നു. ഈ യാഥാര്‍ഥ്യം മുജാഹിദുകള്‍ എന്നല്ല സര്‍വ മുസ്‌ലിംകളും സമ്മതിക്കുന്ന ഒന്നാണ്‌. ഈ രീതിയിലുള്ള അടിമത്തം ഇബാദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന്‌ മുസ്‌ലിം പണ്‌ഡിതന്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഖുര്‍ആനില്‍ വന്നിട്ടുമുണ്ട്‌. എന്നാല്‍ ഈ രീതിയിലുള്ള അടിമത്തം അല്ലാഹുവിന്ന്‌ മാത്രമേ പാടുള്ളൂവെന്ന്‌ മുജാഹിദുകള്‍ അംഗീകരിക്കുന്നില്ലെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനമായ ശ്രമമാണ്‌ ജനാബ്‌ കെ സി അബ്‌ദുല്ല മൗലവി `ഇബാദത്ത്‌ ഒരു സമഗ്ര പഠനം' എന്ന പുസ്‌തകത്തില്‍ നടത്തുന്നത്‌. മനുഷ്യര്‍ ദൈവത്തിന്റെ അടിമകളാണെന്ന്‌ സ്ഥാപിക്കുവാന്‍ ഈ പണ്‌ഡിതന്‍ ധാരാളം ആയത്തുകള്‍ ഉദ്ധരിക്കുന്നു (പേജ്‌ 264 മുതല്‍). ഇത്‌ ശൂറാ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കുമെന്ന്‌ വിചാരിക്കുന്നു.

ഇസ്‌ലാം ഒരു സ്വതന്ത്രനെ പിടിച്ച്‌ അടിമയാക്കുന്നത്‌ ഒരിക്കലും അനുവദിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നവര്‍ സ്വര്‍ഗത്തിന്റെ വാസന പോലും അനുഭവിക്കുകയില്ലെന്ന്‌ പ്രവാചകന്‍ പ്രഖ്യാപിക്കുകയുണ്ടായി (ബുഖാരി). എന്നാല്‍ ഒരാള്‍ ഇപ്രകാരം മറ്റൊരാളെ അടിമയാക്കി അടിമവൃത്തി ചെയ്യിപ്പിച്ചാല്‍ അടിമവൃത്തി ചെയ്യുന്നവന്‍ മുശ്‌രിക്ക്‌ എന്നല്ല, പാപിപോലും ആകുന്നില്ല. അവനില്‍ നിന്ന്‌ ഒരു തെറ്റും സംഭവിക്കുന്നില്ല. യഥാര്‍ഥത്തില്‍ അടിമവൃത്തിയല്ല; യജമാനവൃത്തിയാണ്‌ ഇവിടെ തെറ്റാകുന്നത്‌.

``ഇന്ത്യന്‍ സര്‍ക്കാര്‍ താഗൂത്താണ്‌. താഗൂത്തിന്ന്‌ ഇബാദത്ത്‌ ചെയ്യരുതെന്ന്‌ പറഞ്ഞതിന്റെ വിവക്ഷ അടിമവൃത്തി ചെയ്യരുതെന്നാണ്‌. ഇവിടെ ഇബാദത്തില്‍ ആരാധന ഉള്‍പ്പെടുന്നില്ല. അതിനാല്‍ നാം സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാറിന്ന്‌ സേവനം അനുഷ്‌ഠിക്കുന്നു. അടിമവൃത്തി ചെയ്യുന്നു. അനുസരണം കാണിക്കുന്നു. ഇത്‌ അവര്‍ക്കുള്ള ഇബാദത്താണ്‌; ആരാധന ചെയ്യുന്നില്ലെങ്കിലും. അതിനാല്‍ ഇത്തരം സര്‍ക്കാറിനെ മറിച്ചിടുക എന്നതാണ്‌ പ്രധാന ബാധ്യത.'' ഈ സിദ്ധാന്തം `ഖുതുബാത്തി'ല്‍ സമര്‍ഥിക്കുന്നു. ഇത്‌ സ്ഥാപിച്ചെടുക്കുവാനാണ്‌ അടിമവൃത്തി എന്ന അര്‍ഥം ഇബാദത്തിനുണ്ടോ എന്ന തര്‍ക്കവും ഇവര്‍ സജീവമാക്കിയത്‌. ഇന്ന്‌ ഇവര്‍ എവിടെ നില്‍ക്കുന്നു? മറ്റുള്ളവര്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അനുസരിക്കുന്നതിലുപരിയായി ഞങ്ങള്‍ അനുസരിക്കുമെന്ന്‌ ഇവരുടെ അമീര്‍ തന്നെ പ്രഖ്യാപിച്ചതാണ്‌. ശിര്‍ക്കിന്ന്‌ അംഗീകാരം നല്‍കുന്ന പ്രസ്‌താവന നിര്‍ബന്ധിതാവസ്ഥയില്‍ പുറപ്പെടുവിച്ചതാണെന്നു വ്യാഖ്യാനിച്ചേക്കാം.

ഇബാദത്തിന്റെ നിര്‍വചനം

ഇബാദത്തിന്നും ശിര്‍ക്കിന്നും മലയാളത്തില്‍ നിര്‍വചനം പറയുകയോ സമാന പദം പ്രയോഗിക്കുകയോ ചെയ്യണമെന്ന വാശി മുജാഹിദ്‌ പ്രസ്ഥാനത്തിനില്ല. ഇബാദത്ത്‌ എന്താണെന്ന്‌ വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ്‌ മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്‌. എന്നാല്‍ മലയാളത്തില്‍ ഒരര്‍ഥം നാം ഇബാദത്തിന്ന്‌ നല്‍കുകയാണെങ്കില്‍ ആരാധന എന്നര്‍ഥം നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌; നിരുപാധികമായ അനുസരണം, നിരുപാധികമായ അടിമത്തം എന്നെല്ലാം പറയുന്നതിനെക്കാളും ഈ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി തന്നെ സമ്മതിച്ചതു ശ്രദ്ധിക്കാം:

1 ``എന്നാല്‍ ഇബാദത്തിന്ന്‌ സമാനമായി ഒരു മലയാളശബ്‌ദംതന്നെ വേണമെന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവും ഉചിതമായ പദം ആരാധനതന്നെയാണ്‌. കാരണം ഇബാദത്തിന്റെ ആശയം ആരാധനയോളം ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായ മറ്റൊരു പദം കാണാനില്ല. ആരാധനയ്‌ക്ക്‌ ഇന്നറിയപ്പെടുന്ന പൂജ, സേവ എന്നിവയില്‍ കവിഞ്ഞ അര്‍ഥതലങ്ങളുണ്ടെന്നും വിഗ്രഹാരാധനയുടെ വളര്‍ച്ചയാല്‍ അത്‌ ചുരുങ്ങിപ്പോയതാണെന്നും ആധികാരിക ഭാഷാഗ്രന്ഥമായ മലയാളം ലക്‌സിക്കനും സര്‍വവിജ്ഞാനകോശവും വ്യക്തമാക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ ആരാധന എന്ന പദത്തിന്റെ വിവക്ഷിതത്തില്‍ ഇബാദത്തിന്റെ ആശയം പൂര്‍ണമായി ആരോപിക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അത്‌ ചെയ്യാതെ ആരാധനയെ ഇന്നറിയപ്പെടുന്ന സാധാരണ അര്‍ഥത്തിലെടുത്ത്‌ ഇബാദത്തിന്റെ സമാന ശബ്‌ദമായുപയോഗിക്കുന്നതു തികച്ചും തെറ്റാണ്‌.'' (പ്രബോധനം വാരിക, സെപ്‌തംബര്‍ 17, 1998, പ്രശ്‌നവും വീക്ഷണവും)

അല്ലാഹുവല്ലാത്തവര്‍ക്ക്‌ നാം അര്‍പ്പിച്ചാല്‍ അല്ലെങ്കില്‍ നാം അംഗീകരിച്ചാല്‍ ഇബാദത്തും ശിര്‍ക്കുമാകുന്ന എന്തെല്ലാം സംഗതികള്‍ ഉണ്ടോ അവയെല്ലാം നിങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തിക്കൊള്ളുക. ശിര്‍ക്കും കുഫ്‌റുമാകാത്ത സംഗതികള്‍ ആരാധനയില്‍ കുത്തിക്കയറ്റരുത്‌; നിങ്ങള്‍ ആദ്യം കുത്തിക്കയറ്റി മുസ്‌ലിംകളെ തെരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍നിന്നും മറ്റും പിന്തിരിപ്പിച്ചതുപോലെ. ക്രിസ്‌ത്യാനികള്‍ പുരോഹിതന്‍മാരെ റബ്ബുകളാക്കി എന്നു പറഞ്ഞ ആയത്തിലും ദൈവനാമം ഉച്ചരിച്ച്‌ അറുക്കാത്തത്‌ ക്ഷഭിക്കുന്നതിനെ സംബന്ധിച്ച്‌ തര്‍ക്കിക്കുന്നവരെ അനുസരിച്ചാല്‍ മുശ്‌രിക്കുകളാകും എന്ന്‌ പറഞ്ഞ ആയത്തിലും ആരാധനയെവിടെ എന്ന്‌ ചോദിച്ച്‌ ഇനിയെങ്കിലും ബഹളം കൂട്ടരുത്‌. തത്വത്തില്‍ നമ്മുടെ ഇടയില്‍ ഭിന്നതയില്ലല്ലോ. ഇബാദത്തിനെ ആരാധനയില്‍ പരിമിതപ്പെടുത്തി എന്ന്‌ പറഞ്ഞും ബഹളംകൂട്ടരുത്‌. നിങ്ങളും ഞങ്ങളും ലോകത്തെ സര്‍വ മുസ്‌ലിംകളും മുശ്‌രിക്കുകളാണെന്ന്‌ വരുത്തിത്തീര്‍ക്കുന്ന ആശയങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തരുത്‌. കാരണം, ഒരു ചാണ്‍ സ്ഥലത്തുപോലും ശരിയായ ഇസ്‌ലാമിക ഭരണമില്ലെന്ന്‌ നിങ്ങള്‍തന്നെ എഴുതിയതാണ്‌. മറ്റു ഭരണകൂടങ്ങള്‍ക്കുള്ള അനുസരണമെല്ലാം നിങ്ങളുടെ ഇബാദത്ത്‌ നിര്‍വചനപ്രകാരം ശിര്‍ക്കാണല്ലോ.

``മുഹമ്മദ്‌ നബിയെ നിരുപാധികമായി അനുസരിക്കണമെന്ന്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങളില്‍ തന്നെ നിര്‍ദേശിക്കുന്നതു കാണാം.'' (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ്‌ 72)

ഭരണഘടനയിലും നിരുപാധികമായി നബി(സ)യെ അനുസരിക്കണമെന്ന്‌ പറയുന്നു. എന്നാല്‍ എവിടെയും ആരാധിക്കണമെന്ന്‌ പറയുന്നില്ല. ഈ നിലയ്‌ക്കും ആരാധനയെന്ന്‌ ഇബാദത്തിന്ന്‌ അര്‍ഥം നല്‍കുന്നതാണ്‌ ഏറ്റവും നല്ലത്‌. നിരുപാധികമായ അനുസരണം എന്നര്‍ഥം നല്‍കിയാല്‍ ധാരാളം വ്യാഖ്യാനിക്കേണ്ടിവരും; `മുഖാമുഖ'ത്തില്‍ വ്യാഖ്യാനിച്ചതു പോലെ.

ഇബാദത്തിലെ വൈരുദ്ധ്യങ്ങള്‍

ഇബാദത്തിന്റെ ആശയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന്‌ സ്ഥാപിക്കുവാനും ഇവര്‍ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ഇവരുടെ യിടയില്‍ ഈ പ്രശ്‌നത്തില്‍ യോജിപ്പുണ്ടോ? നമുക്ക്‌ പരിശോധിക്കാം.

1. ``ഇബാദത്തിന്ന്‌ ഏറ്റവും ഉചിതമായപദം ആരാധനതന്നെയാണ്‌'' (പ്രബോധനം സെപ്‌തംബര്‍ 17, 1998)

എന്നാല്‍ ചിലര്‍ വാശിപിടിച്ച്‌ ഈ അര്‍ഥം ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത്‌ കാണുക:

2. ``പ്രാര്‍ഥന ഇബാദത്തു (അടിമവൃത്തി) തന്നെയാണ്‌. പ്രാര്‍ഥന അടിമവൃത്തിയുടെ ഞണമാണ്‌ എന്നൊക്കെ നബി(സ) അരുള്‍ ചെയ്‌തതിന്റെ രഹസ്യം അതുതന്നെയാണ്‌.'' (പ്രബോധനം മാസിക, പുസ്‌തകം 8, ലക്കം 3)

അല്ലാഹുവിന്റെ നിയമങ്ങള്‍ മാറ്റിമറിക്കുവാനുള്ള അവകാശം ഒരാള്‍ക്കു നല്‍കി അവനെ അനുസരിച്ചാല്‍ ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണെന്ന്‌ പറഞ്ഞപ്പോള്‍ പ്രാര്‍ഥന എവിടെയെന്ന്‌ ചോദിച്ച്‌ ബഹളം കൂട്ടുന്നവരാണ്‌ അടിമവൃത്തിയുടെ മജ്ജപോലും പ്രാര്‍ഥനയാണെന്ന്‌ എഴുതിവിടുന്നത്‌!

3. ``ഇബാദത്തിന്റെ അര്‍ഥം അടിസ്ഥാനത്തില്‍ അടിമവൃത്തിയെന്നാണര്‍ഥം.'' (ഇസ്‌ലാം മതം, പേ. 6)

4. ``അല്ലാഹുവിനുള്ള ഇബാദത്തു ചെയ്യുക എന്നതിന്റെ അനിവാര്യ താല്‌പര്യം നിയമവും വ്യവസ്ഥിതിയും ആവിഷ്‌കരിക്കുവാനുള്ള മൗലികമായ അവകാശം അവന്ന്‌ മാത്രമേ വകവെച്ചു കൊടുക്കാവൂ എന്നതാണ്‌''. (ശിര്‍ക്ക്‌, പേജ്‌ 67)

5. ``അതിനാല്‍ ഇബാദത്ത്‌ എന്നാല്‍ താഴ്‌മയോടുകൂടിയ അനുസരണമെന്ന്‌ തന്നെയാണര്‍ഥം'' (ഇബാദത്ത്‌: സംശയവും മറുപടിയും).

6. ``ഇബാദത്ത്‌ കൊണ്ടുദ്ദേശിക്കപ്പെട്ടത്‌ അടിമവൃത്തിയാകുന്നു.'' (ഖുതുബാത്ത്‌, പേജ്‌ 394)

7. ``കേസുകള്‍, വഴക്കുകള്‍ മുതലായവയില്‍ അയാളുടെ നിര്‍ദേശമനുസരിച്ച്‌ തന്നെ നടപ്പാക്കുകയും ആജ്ഞകളുടെ മുന്നില്‍ തലകുനിക്കുകയുമാണെങ്കില്‍ അതിന്ന്‌ ഇബാദത്ത്‌ (അടിമവൃത്തി) എന്ന്‌ പറയുന്നു.'' (ഖുതുബാത്ത്‌, പേജ്‌ 394)

8. ``ഈ വിശദീകരണത്തില്‍ നിന്ന്‌ ദീന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ സ്റ്റെയ്‌റ്റ്‌ (ടമേലേ) ആണെന്നും ശരീഅത്ത്‌ ആ സ്റ്റെയ്‌റ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമവ്യവസ്ഥയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണു ഇബാദത്ത്‌ എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമാകുന്നതാണ്‌.'' (ഖുതുബാത്ത്‌, പേജ്‌ 395)

9. ``ദൈവത്തിന്റെ നാലാമത്തെ അവകാശം മനുഷ്യന്‍ അവനെ മാത്രം ആരാധിക്കുക എന്നതാണ്‌.'' (ഇസ്‌ലാംമതം, പേജ്‌ 184)

10. ``അബദ' എന്ന ധാതുവില്‍ നിന്നുളവായ ഒരു ശബ്‌ദമാണ്‌ ഇബാദത്ത്‌. അബ്ദ്‌ എന്നാല്‍ അടിമ, ദാസന്‍ എന്നൊക്കെയാണര്‍ഥം. (ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം, പേജ്‌ 13)

ഈ മൗദൂദി സാഹിബ്‌തന്നെ തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഖുതുബാത്തില്‍ പറയുന്നത്‌ അബ്‌ദ്‌(അടിമ) എന്ന നാമത്തില്‍ നിന്നാണ്‌ ഇബാദത്ത്‌ ഉണ്ടായിട്ടുള്ളതെന്നും അതിനാല്‍ ഇബാദത്തിന്റെ അര്‍ഥം അടിമവൃത്തി, അടിമവേല എന്നിങ്ങനെ ആയിത്തീര്‍ന്നുവെന്നുമാണ്‌. (ഖുതുബാത്ത്‌, പേ 135). ഈ വ്യാഖ്യാനപ്രകാരം ഇബാദത്തിന്‌ ആരാധന എന്നയര്‍ഥം ഇല്ലാതാകുന്നു.

12. ``ഇബാദത്തിന്ന്‌ ആരാധനയെന്നര്‍ഥമുള്ളതുപോലെ ഇത്താഅത്ത്‌ എന്നര്‍ഥവുമുണ്ടെന്നേ പണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി വാദിച്ചിട്ടുള്ളൂ.'' (പ്രബോധനം മാസിക, 1972 ആഗസ്റ്റ്‌)

13. ``പ്രായോഗികരംഗത്തു ജൂതന്‍മാര്‍ ദൈവേതരന്‍മാര്‍ക്കു ഇബാദത്തും ആരാധനയും ചെയ്‌തിരുന്നു.'' (ഇ. ഇബാദത്ത്‌, പേജ്‌ 68)

14. ``ഇബാദത്ത്‌ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരറബിയുടെ ഹൃദയത്തില്‍ അടിമത്തമെന്ന ധാരണയാണ്‌ പ്രഥമമായും ഉദയംചെയ്യുക എന്നതില്‍ സംശയമില്ല. അനന്തരം അവന്റെ അന്തരംഗത്തില്‍ അടിമത്തത്തോടനുബന്ധിച്ചു അനുസരണമെന്ന വിഭാവനയും അങ്കുരിക്കുന്നു.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 17)

15. ``ഇബാദത്തിന്റെ വിവക്ഷ അവരുടെ പക്കല്‍ ആരാധനയെന്നതില്‍ കവിഞ്ഞ്‌ ഒന്നുമായിരുന്നില്ല. ഇബാദത്ത്‌(ആരാധന) അല്ലാഹുവിന്‌, ഇത്വാഅത്ത്‌(അനുസരണം) സ്വദേഹങ്ങള്‍ക്ക്‌, അല്ലെങ്കില്‍ മറ്റു സൃഷ്‌ടികള്‍ക്ക്‌. ഇതാണവര്‍ സ്വീകരിച്ച നയം.'' (ശിര്‍ക്ക്‌, പേജ്‌ 42)

16. ``ചുരുക്കത്തില്‍ കീഴ്‌വണക്കത്തോടും വിനയത്തോടും കൂടിയുള്ള അനുസരണം എന്നതാണ്‌ ഇബാദത്തിന്റെ അടിസ്ഥാനാര്‍ഥം.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 18)

അങ്ങേയറ്റത്തെ താഴ്‌മയും വിനയവും എന്ന്‌ പണ്‌ഡിതന്‍മാര്‍ നിര്‍വചനം പറഞ്ഞത്‌ ഇവര്‍ നിരുപാധികമായ അനുസരണം എന്ന്‌ തെറ്റിദ്ധരിച്ചതാണ്‌. യഥാര്‍ഥത്തില്‍ ഇവരണ്ടും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്‌. അറേബ്യയിലെ മുശ്‌രിക്കുകള്‍ ആരാധിച്ചിരുന്നവയെ നമുക്ക്‌ പരിശോധിക്കാം.

മരണപ്പെട്ടുപോയ പ്രവാചകന്‍മാരുടെയും പുണ്യവാളന്‍മാരുടെയും വിഗ്രഹങ്ങള്‍: ഇവിടെ ഇബാദത്തിന്ന്‌ നിരുപാധികമായ അനുസരണം എന്നര്‍ഥം നല്‍കുവാന്‍ പറ്റില്ല. കാരണം കല്‌പനയുണ്ടെങ്കില്‍ മാത്രമേ അനുസരണം ഉണ്ടാവുകയുള്ളൂ. അചേതനവസ്‌തുക്കള്‍ കല്‌പന പുറപ്പെടുവിക്കുകയില്ല.

കേവലം വിഗ്രഹങ്ങളെയായിരുന്നില്ല ഇവര്‍ ഉദ്ദേശിച്ചിരുന്നത്‌; അവ പ്രതിനിധാനം ചെയ്‌തിരുന്ന നബിമാരെയും പുണ്യവാളന്‍മാരെയുമായിരുന്നു. അവരെ ഇവര്‍ നിരുപാധികം അനുസരിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക്‌ ഇബാദത്തെടുക്കുമായിരുന്നില്ല. കാരണം, അവരെല്ലാം തങ്ങള്‍ക്കു ഇബാദത്തെടുക്കുന്നതിനെ കര്‍ശനമായി നിരോധിച്ചവരാണ്‌.

മലക്കുകള്‍: മലക്കുകളെ ഇവര്‍ നിരുപാധികമായി അനുസരിക്കുവാന്‍ ഇവര്‍ക്ക്‌ മലക്കുകള്‍ കല്‌പന നല്‍കിയിട്ടില്ല. നിരുപാധികമായി മലക്കുകളെ ഇവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ ഇവര്‍ മലക്കുകള്‍ക്ക്‌ ഇബാദത്തെടുക്കുകയുമില്ല.

ജീവികള്‍, നദികള്‍ പോലുള്ള പ്രകൃതിശക്തികള്‍: ഇവിടെയും ഇബാദത്തിന്ന്‌ നിരുപാധികമായ അനുസരണം എന്നര്‍ഥം കല്‌പിക്കുവാന്‍ പറ്റുകയില്ല. കാരണം ഇവയെ നിരുപാധികമായി അനുസരിക്കണമെങ്കില്‍ ഇവയെല്ലാം കല്‌പന പുറപ്പെടുവിക്കണം.

മഹാത്മാക്കളുടെ ഖബ്‌റുകള്‍: ഇവിടെയും ഇബാദത്തിന്‌ അനുസരണം എന്ന അര്‍ഥം കല്‌പിക്കുവാന്‍ പറ്റുകയില്ല.

സൂര്യന്‍, ചന്ദ്രന്‍ പോലെയുള്ള ഗോളങ്ങള്‍: ഇവിടെയും ഇബാദത്തിന്‌ നിരുപാധികമായ അനുസരണം എന്ന്‌ അര്‍ഥം കല്‌പിക്കുവാന്‍ കഴിയില്ല.

ജീവിച്ചിരിക്കുന്ന താഗൂത്തുകള്‍: ഇവിടെ നിരുപാധികമായ അനുസരണം എന്നര്‍ഥം കല്‍പിക്കാം. ആരാധിക്കുവാന്‍ അവര്‍ കല്‌പിച്ചതിനാല്‍ ജനത അതു സ്വീകരിച്ച്‌ ജീവിതകാലത്തും മരണശേഷവും നിരുപാധികമായ അനുസരണമാകുന്ന ഇബാദത്ത്‌ അവര്‍ക്ക്‌ ചെയ്‌തുവെന്നും സങ്കല്‌പിക്കാം. അപ്പോള്‍ മുസ്‌ലിം പണ്‌ഡിതന്‍മാര്‍ എല്ലാതരം ഇബാദത്തിനെയും ഉള്‍ക്കൊള്ളുവാന്‍ പറ്റിയ നിര്‍വചനമാണ്‌ നല്‍കിയത്‌. അത്‌ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ നിരുപാധിക അനുസരണം എന്നല്ല. പ്രത്യുത, അങ്ങേയറ്റത്തെ താഴ്‌മയും വിനയവും എന്നതാണ്‌. അതുപോലെ ആരാധന, അനുസരണം, അടിമത്തം മൂന്നും കൂടിക്കലര്‍ന്നത്‌ എന്ന അര്‍ഥവും പണ്‌ഡിതന്‍മാരുടെ നിര്‍വചനവുമായി യോജിക്കുകയില്ല. കല്‌പനയുണ്ടെങ്കിലേ അവരെ അനുസരിച്ചു എന്ന്‌ പറയുകയുള്ളൂ. അഞ്ച്‌ നമ്പറുകളിലായി നാം വിവരിച്ചവര്‍ക്ക്‌ മുശ്‌രിക്കുകള്‍ അര്‍പ്പിച്ചിരുന്ന ശിര്‍ക്ക്‌ നിരുപാധികമായ അനുസരണമായിരുന്നുവെന്ന്‌ പടുജാഹിലുകള്‍ മാത്രമേ വാദിക്കുകയുള്ളൂ. ഇതുകൊണ്ടാണ്‌ ഇബാദത്തിന്ന്‌ അനുസരണം എന്നര്‍ഥം പറയുന്നവര്‍ക്ക്‌ തെറ്റുപറ്റിയെന്ന്‌ ഇമാം റാസി(റ) പറഞ്ഞത്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഇപ്രകാരം വാദമില്ലെന്നും ചില സ്ഥലങ്ങളില്‍ ഈ അര്‍ഥവും ഇബാദത്തുകൊണ്ട്‌ വിവക്ഷിക്കപ്പെടുമെന്നേ ഞങ്ങള്‍ വാദിച്ചിട്ടുള്ളൂ എന്നും അവര്‍ പറയുന്നത്‌ അടിസ്ഥാനരഹിതമാണെന്ന്‌ നാം മുകളില്‍ ഉദ്ധരിച്ച ഇവരുടെ പ്രസ്‌താവനകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ പണ്‌ഡിതന്‍മാര്‍ പറഞ്ഞ നിര്‍വചനം ഉദ്ധരിച്ച്‌ ഇവരുടെ വികലമായ നിര്‍വചനം തന്നെയാണ്‌ അവരും പറഞ്ഞതെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയാണ്‌. അനുയായികളെ തൃപ്‌തിപ്പെടുത്തുവാന്‍ അതു മതിയായേക്കാം.

17. ``മലക്കുകള്‍ ആദമിന്ന്‌ സുജൂദ്‌ ചെയ്യുകയും ഇബ്‌ലീസത്‌ നിരസിക്കുകയും ചെയ്‌ത കഥ വിവരിച്ചേടത്ത്‌ മലക്കുകളെയല്ല, ഇബ്‌ലീസിനെയാണ്‌ ഖുര്‍ആന്‍ കാഫിറെന്ന്‌ വിളിച്ചിരിക്കുന്നത്‌. ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക്‌ ആരാധനയും ചെയ്യാമെന്നല്ലേ, അല്ല ചെയ്യണമെന്നല്ലേ പ്രസ്‌തുത സംഭവം തെളിയിക്കുന്നത്‌? ഹജ്ജ്‌ കര്‍മങ്ങളില്‍ ഹജറുല്‍ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കല്‍ മറ്റൊരു ദൃഷ്‌ടാന്തമാണ്‌.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 26)

ആരാധനയുടെ ഗൗരവം കുറയ്‌ക്കുവാന്‍ പടച്ചവന്റെ പേരില്‍ വലിയ ഒരു അപരാധമാണ്‌ ഇവരിവിടെ എഴുന്നള്ളിച്ചിരിക്കുന്നത്‌. ഒരു കാലത്ത്‌ അല്ലാഹു സൃഷ്‌ടികളെ ആരാധിക്കുവാന്‍ പോലും കല്‌പിക്കുകയുണ്ടായി. ആ സംഭവമാണു പോലും ആദമിന്ന്‌ മലക്കുകള്‍ സുജൂദ്‌ ചെയ്‌തത്‌. ഇന്ന്‌ നാം കല്ലിനെ ആരാധിക്കുന്നുണ്ടുതാനും. പക്ഷേ, അല്ലാഹു കല്‌പിച്ചതിനാല്‍ ആരാധന സാക്ഷാല്‍ അനുസരണമായി മാറി! ഇതാണ്‌ ഇവരിവിടെ ജല്‍പ്പിക്കുന്നത്‌.

അല്ലാഹു ഒരു കാലത്തും സൃഷ്‌ടികള്‍ക്ക്‌ ആരാധനയര്‍പ്പിക്കുവാന്‍ കല്‌പിച്ചിട്ടില്ല, കല്‌പിക്കുകയുമില്ല. മലക്കുകള്‍ ആദമിന്ന്‌ ചെയ്‌ത സുജൂദ്‌ ആരാധനയുടെ സുജൂദായിരുന്നില്ല. കേവലം അഭിവാദ്യത്തിന്റെ സുജൂദായിരുന്നു. ആദ്യകാലത്ത്‌ ഇത്‌ അനുവദിച്ചിരുന്നു. മുഹമ്മദ്‌ നബി(സ)യുടെ ശരീഅത്തില്‍ ഇത്‌ നിഷിദ്ധമാക്കി, ശിര്‍ക്കിന്റെ എല്ലാ വാതിലുകളും അടയ്‌ക്കുവാന്‍ വേണ്ടി. യൂസുഫ്‌ നബി(അ)യുടെ സഹോദരന്‍മാര്‍ അദ്ദേഹത്തിന്ന്‌ സുജൂദ്‌ ചെയ്‌തതും ഇവര്‍ക്ക്‌ ഉദ്ധരിക്കാമായിരുന്നു. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ആരാധനാ മനോഭാവം മുസ്‌ലിംകള്‍ പ്രകടിപ്പിക്കുവാന്‍ പാടില്ല. മൗദൂദികളുടെ അവസ്ഥ എന്താണെന്ന്‌ അറിയുകയില്ല. ഇതിലും ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക്‌ ആരാധന ചെയ്യാമെന്നതില്‍ യാതൊരു തെളിവുമില്ല. ഇമാം റാസി(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ മഹാപണ്‌ഡിതന്‍മാര്‍ക്കും തെറ്റ്‌ പറ്റുമെന്നതിനാണ്‌ അത്‌ തെളിവാകുക. അല്ലാഹു കല്‌പിച്ചാല്‍ ശിര്‍ക്കാവുകയില്ല; പ്രത്യുത അനുസരണം കൂടിയാവുകയാണ്‌ ചെയ്യുന്നതെങ്കില്‍ രണ്ട്‌ ദൈവത്തില്‍ വിശ്വസിക്കുവാനും മരണപ്പെട്ടവരെയും സൂര്യന്‍, ചന്ദ്രന്‍ മുതലായവയെയും വിളിച്ച്‌ തേടുവാനും ആരാധിക്കുവാനും മറ്റും അവന്ന്‌ കല്‌പിക്കാമായിരുന്നുവല്ലോ?! വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കാമായിരുന്നു. കള്ള്‌ കുടിക്കുവാനും വ്യഭിചരിക്കുവാനും മനുഷ്യനെ വധിക്കുവാനും നുണ പറയുവാനും മാതാപിതാക്കളെ ഉപദ്രവിക്കുവാനും മറ്റും കല്‌പിക്കാമായിരുന്നു. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്ന ആരാധന, കല്‌പനകൊണ്ട്‌ അനുസരണമാക്കി മാറ്റിയതുപോലെ ഇവയെല്ലാം അനുസരണമാക്കി മാറ്റാമായിരുന്നു. മുഹമ്മദ്‌ നബി(സ)യെ അനുസരിക്കണം, ആരാധിക്കരുതെന്ന്‌ അവന്‍ കല്‌പിച്ചത്‌ വിഡ്‌ഢിത്തവുമായി. ആരാധിക്കണമെന്ന്‌ കൂടി കല്‌പിച്ച്‌ അനുസരണമാക്കി അട്ടിമറിക്കാമായിരുന്നു, മലക്കുകളോട്‌ ആദമിനെ ആരാധിക്കുവാന്‍ കല്‌പിച്ചതുപോലെ!

ഇസ്‌ലാമില്‍ നിന്ന്‌ പോലും പുറത്തുപോകുന്ന, അല്ലാഹു ഒരിക്കലും മാപ്പ്‌ ചെയ്യാത്ത ഒരു മഹാപാപമാണ്‌ ജമാഅത്തുകാര്‍ ഇവിടെ ജല്‌പിക്കുന്നത്‌. നിങ്ങള്‍ ഇബാദത്തിന്ന്‌ എന്ത്‌ അര്‍ഥം പറഞ്ഞാലും മുജാഹിദുകള്‍ അതു ക്ഷമിക്കാം. എന്നാല്‍ ആദമിന്‌ മലക്കുകള്‍ സുജൂദ്‌ചെയ്‌ത സംഭവം ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക്‌ ആരാധനയും ചെയ്യാമെന്നല്ലേ, അല്ല; ചെയ്യണമെന്നല്ലേ തെളിയിക്കുന്നതെന്ന്‌ ജല്‌പിക്കാതിരുന്നാല്‍ മതി.

18. ``പിശാചിനെ മുമ്പാരും ആരാധിച്ചതായി അറിഞ്ഞിട്ടില്ല. ആരാധനയെന്നര്‍ഥത്തില്‍ ഇവിടെ ആരും തന്നെ പിശാചിന്ന്‌ ഇബാദത്തു ചെയ്‌തിട്ടില്ല. എല്ലാവരും അവനെ ആട്ടിയോടിക്കുക മാത്രമാണ്‌ ചെയ്യാറുള്ളത്‌.'' (പ്രബോധനം മാസിക, 1972 ജൂലായ്‌, പേജ്‌ 20)

19. ``എന്നല്ല, അവര്‍ ജിന്നുകള്‍ക്കു ഇബാദത്ത്‌ ചെയ്‌തിരുന്നു'' (സബഅ്‌). ഈ ആയത്ത്‌ `ഇബാദത്ത്‌ ആരാധനയെന്ന അര്‍ഥത്തില്‍' എന്ന കോളത്തിലാണ്‌ `ഇസ്‌ലാമിലെ ഇബാദത്ത്‌' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത്‌ (പേജ്‌ 100). `മനുഷ്യരില്‍ ചില ആളുകള്‍ ജിന്നില്‍ നിന്നുള്ള ചില ആളുകളോട്‌ അഭയം തേടുന്നു' (സൂറതുല്‍ ജിന്ന്‌). അഭയം തേടുക എന്നതിന്റെ വിവക്ഷ ആട്ടിയോടിക്കലായിരിക്കുമോ?

20. ``ജിന്ന്‌, ഭൂതം, പ്രേതം മുതലായവരേയും അറബികള്‍ പൂജിച്ചു.'' (ഖുതുബാത്ത്‌, പേജ്‌ 312)

21. ``ജിന്നുകള്‍ക്ക്‌ ഗൈബ്‌ അറിയുവാന്‍ സാധിക്കുമെന്ന്‌ അവര്‍ വിശ്വസിച്ചു. അവരെ വിളിച്ചുപ്രാര്‍ഥിക്കുകയും സേവിക്കുകയും പൂജിക്കുകയും ഭജനമിരിക്കുകയും ചെയ്യുന്നു.'' (ശിര്‍ക്ക്‌, പേജ്‌ 170)

22. ``ഇന്ത്യയില്‍ ഓരോ അണുവും ആരാധ്യവസ്‌തുവാണ്‌.'' (ശിര്‍ക്ക്‌, പേജ്‌ 187)

23. ``ആരാധനയെന്ന അര്‍ഥത്തില്‍ ഇവിടെ ആരുംതന്നെ പിശാചിന്ന്‌ ഇബാദത്ത്‌ ചെയ്യുന്നില്ല. എല്ലാവരും അവനെ വെറുക്കുകയും ലഅ്‌നത്ത്‌(ശാപം) കൂറുകയുമാണ്‌ ചെയ്യുന്നത്‌.'' (ഇസ്‌ലാമിലെ ഇബാദത്ത്‌, പേജ്‌ 35, 36)

24. എനിക്ക്‌ ഇബാദത്തെടുക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടില്ല എന്ന ആയത്തിന്ന്‌ അവര്‍ നല്‍കുന്ന അര്‍ഥം കാണുക:

``എനിക്ക്‌ അടിമപ്പെടുവാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടില്ല.'' (പ്രബോധനം മാസിക, പു. 8, ല. 7, 8, പേജ്‌ 173,)

25. ``തന്റെ റബ്ബുമായുള്ള കൂടിക്കാഴ്‌ചയെ ആര്‍ പ്രത്യാശിക്കുന്നുവോ അവന്‍ സല്‍ക്കര്‍മം അനുഷ്‌ഠിക്കട്ടെ. തന്റെ റബ്ബിനുള്ള ഇബാദത്തില്‍ മറ്റൊരുത്തനെയും പങ്കുചേര്‍ക്കാതിരിക്കട്ടെ'' (സൂറത്തുല്‍ കഹ്‌ഫ്‌).

ഈ ആയത്ത്‌ ഇബാദത്ത്‌, അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്നര്‍ഥങ്ങള്‍ക്കും കൂടി വരുന്ന കോളത്തിലാണ്‌ `ഇസ്‌ലാമിലെ ഇബാദത്ത്‌' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത്‌. ശേഷം എഴുതുന്നു: പ്രസ്‌തുത ആയത്തുകളില്‍ വന്നിരിക്കുന്ന ഇബാദത്തിന്‌ ഏതെങ്കിലുമൊരു പ്രത്യേകാര്‍ഥം കല്‌പിക്കാന്‍ യാതൊരു കാരണവുമില്ല (പേജ്‌ 104). എന്നാല്‍ `ഖുതുബാത്തി'ല്‍ അടിമവൃത്തിയില്‍ എന്നാണ്‌ അര്‍ഥം നല്‍കുന്നത്‌. (പേജ്‌ 402)

26. ``പ്രവാചകനെ നിരുപാധികം അനുസരിക്കണമെന്ന്‌ ഇസ്‌ലാം ഒരിടത്തും പഠിപ്പിച്ചിട്ടില്ല'' (പ്രബോധനം മാസിക, 1972 ആഗസ്റ്റ്‌). അല്ലാഹുവിന്റെ കല്‌പന നാം നേരിട്ട്‌ കേട്ടിട്ടില്ല. നബി(സ)യിലൂടെയാണ്‌ മനസ്സിലാക്കുന്നത്‌. അതിനാല്‍ അല്ലാഹുവിനുള്ള അനുസരണവും സോപാധികമാകുന്നു. പുറമേ അല്ലാഹു നമ്മുടെ രക്ഷിതാവും സ്രഷ്‌ടാവുമാണെന്ന നിലയ്‌ക്കാണ്‌ നാം അവനെ അനുസരിക്കുന്നത്‌. ഈ വീക്ഷണത്തിലൂടെയും അവനുള്ള അനുസരണവും സോപാധികമാകുന്നു.

27. ``അടിമത്തവും അടിമവൃത്തിയുമാണ്‌ ഇബാദത്ത്‌'' (പ്രബോധനം മാസിക, 1968 മെയ്‌, പേജ്‌ 24)

28. കുട്ടിച്ചാത്തന്‍മാരെ ആരാധിച്ചേക്കാം. എന്നാല്‍ പിശാചിനെ ആരും ആരാധിക്കാറില്ലെന്ന്‌ ഇവര്‍ എഴുതുന്നു (പ്രബോധനം മാസിക, 1972 സപ്‌തംബര്‍). ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന്‌ ചോദിച്ച്‌ ഈ മാസിക പുറത്തുവന്ന ഉടനെത്തന്നെ ലേഖകനായ അബ്‌ദുല്ലാ ഹസന്‍ സാഹിബിന്ന്‌ അരീക്കോട്‌ കോളെജില്‍ പഠിക്കുകയായിരുന്ന ഞാന്‍ എഴുതുകയുണ്ടായി. എന്നാല്‍ എന്റെ ചോദ്യം തിരിച്ചയയ്‌ക്കുകയാണുണ്ടായത്‌. കൂടുതല്‍ പഠിക്കുവാനുള്ള നിര്‍ദേശവും കൂടെയുണ്ടായിരുന്നു.

ത്വാഗൂത്തും ജമാഅത്തും

`ത്വാഗൂത്തി'ന്റെ നിര്‍വചനം ഇവിടെ വിശദീകരിക്കുന്നില്ല; ഇവിടെ ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും താഗൂത്താണോ? ആണെന്നു വന്നാല്‍തന്നെ പരിശുദ്ധ ഖുര്‍ആനിന്നും സുന്നത്തിന്നും എതിരാവാത്ത പ്രശനങ്ങളില്‍ ഈ സര്‍ക്കാറിനെ അനുസരിച്ചാല്‍ അതു ശിര്‍ക്കും കുഫ്‌റുമാകുമോ? ഈ സര്‍ക്കാറിന്റെ കീഴില്‍ അല്ലാഹുവിന്ന്‌ മാത്രം ഇബാദത്തുചെയ്‌ത്‌ ശിര്‍ക്കില്‍ നിന്നു മോചിതരായി ജീവിക്കുവാന്‍ നമുക്ക്‌ സാധിക്കുമോ? സര്‍ക്കാര്‍ ജോലികളില്‍ സേവനമനുഷ്‌ഠിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യുവാനും പറ്റുമോ? ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം. മറ്റുള്ള ചര്‍ച്ചകള്‍ എല്ലാംതന്നെ വിഷയത്തില്‍ നിന്ന്‌ ജനശ്രദ്ധ തെറ്റിക്കാന്‍ മാത്രമുള്ളതാണ്‌. അല്ലാഹുവിന്റെ കല്‌പനകളെ മാറ്റിമറിക്കുന്ന ശൂറാ കമ്മിറ്റി വരെ ത്വാഗൂത്തില്‍ ഉള്‍പ്പെടുന്നതാണ്‌.

1. ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുവെന്ന്‌ മാത്രമല്ല, മറ്റു സംഘടനകളെക്കാള്‍ കൂടുതലായി അംഗീകരിക്കുന്നു.'' (പ്രബോധനം മാസിക, 1954 നവംബര്‍ 15, പേജ്‌ 48)

2. ``ജമാഅത്തെ ഇസ്‌ലാമിയുടെ യാതൊരു പ്രവര്‍ത്തനവും ഇന്ത്യയുടെ ഭരണഘടനയ്‌ക്കോ താല്‌പര്യത്തിനോ ഒരുവിധത്തിലും വിരുദ്ധമല്ല'' (അമീറിന്റെ പ്രസ്‌താവന, ചന്ദ്രിക 26.9.1953)

3. ``നിലവിലുള്ള വ്യവസ്ഥ അനിസ്‌ലാമികവും സത്യവിരുദ്ധവുമാണെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ അതിന്റെ പരിവര്‍ത്തനത്തിന്നും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഉത്തമ താല്‌പര്യങ്ങള്‍ക്കു വേണ്ടിയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല'' (പ്രബോധനം മാസിക, 1972 സെപ്‌തംബര്‍, പേജ്‌ 33).

ഇന്ത്യയിലെ മുസ്‌ലിംകള്‍ ത്വാഗൂത്തിന്ന്‌ ഇബാദത്തെടുക്കണമെന്ന്‌ ഉദ്ദേശിച്ച്‌ ഒരിക്കലും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഈ പങ്കെടുക്കല്‍ താഗൂത്തിനുള്ള ഇബാദത്താണോ? ഇതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ ലക്ഷ്യം നിങ്ങള്‍ വിശദീകരിക്കാതെ തന്നെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കറിയാം.

4. ``രാഷ്‌ട്രനിര്‍മാണ യത്‌നങ്ങളിലും സാമൂഹിക വികസന പ്രവര്‍ത്തനങ്ങളിലും സാധ്യമാവുന്നത്ര പങ്കുവഹിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പരിപാടിയിട്ടിട്ടുണ്ട്‌''. (പ്രബോധനം വാരിക, 1983 മാര്‍ച്ച്‌ 19, പേജ്‌ 5)

5. രാജ്യത്തിന്റെ ഉല്‍ഗ്രഥനത്തിനുവേണ്ടി പ്രധാനമന്ത്രിമാര്‍ അമുസ്‌ലിംകളായിരുന്നാലും ദൈവത്തോട്‌ അവരുടെ വിജയത്തിന്ന്‌ വേണ്ടി പ്രാര്‍ഥിക്കാം. (പ്രബോധനം വാരിക, 1985 ഫെബ്രുവരി 2)

6. ത്വാഗൂത്തിനെയും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങളില്‍ അനുസരിക്കുന്നതിന്ന്‌ തെറ്റില്ല. (പ്രബോധനംവാരിക, പേജ്‌ 29, 1988 നവംബര്‍ 12)

7. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അവാന്തരവിഭാഗങ്ങളും ത്വാഗൂത്താണ്‌. (ഇബാദത്ത്‌ ഒരു സമഗ്രപഠനം, പേജ്‌ 335) എന്നിട്ടും ഇവര്‍ക്ക്‌ ജമാഅത്തുകാര്‍ വോട്ടുചെയ്യുന്നത്‌ ത്വാഗൂത്തിനുള്ള ഇബാദത്തോ, അടിമവേലയോ?

8. ``ഖുര്‍ആനില്‍ താഗൂത്തിനുള്ള ഇബാദത്തിനെ പറഞ്ഞേടത്തെല്ലാം അടിമത്തവും അനുസരണവും കാണിക്കുകയെന്നാണര്‍ഥം'' (ഇസ്‌ലാമിലെ ഇബാദത്ത്‌ പേജ്‌ 89).

ഇന്ത്യന്‍ സര്‍ക്കാറിനെ നാം അനുസരിച്ച്‌ ജീവിക്കല്‍ നിര്‍ബന്ധിതാവസ്ഥയില്‍ പന്നിമാംസം തിന്നുന്നതുപോലെ ശിര്‍ക്കുചെയ്യലാണെന്ന്‌ സമര്‍ഥിക്കുവാന്‍ എഴുതിയ നുണയാണിതെന്ന്‌ ഇവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. `ശിര്‍ക്ക്‌' എന്ന ഗ്രന്ഥത്തില്‍ ഇത്‌ വ്യക്തമാക്കുന്നു. സൂറത്തുല്‍ മാഇദയിലെ `വ അബദത്ത്വാഗൂത്ത' (ത്വാഗൂത്തിന്ന്‌ ഇബാദത്തെടുത്തു) എന്ന ആയത്തിന്‌ `പൂജിച്ചു' എന്നാണീ ഗ്രന്ഥത്തില്‍ അര്‍ഥം നല്‍കുന്നത്‌. (ശിര്‍ക്ക്‌, പേജ്‌ 137) ത്വാഗൂത്തിന്റെ ഇനത്തില്‍ വിഗ്രഹങ്ങളും ഉള്‍പ്പടുമെന്ന ഇതില്‍ കാണാം. (പേജ്‌ 136). വിഗ്രഹങ്ങളെ മനുഷ്യര്‍ അനുസരിക്കുകയും അടിമവേലയെടുക്കുകയും ചെയ്യാറില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

9. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മാറ്റിമറിക്കുന്ന നമ്മുടെ ഗവണ്‍മെന്റും താഗൂത്തില്‍ ഉള്‍പ്പെടുന്നതാണ്‌. അതിനാല്‍ ഈ താഗൂത്തിന്റെ നിയമങ്ങള്‍ എന്തായാലും അനുസരിക്കേണ്ടതാണെന്ന്‌ വിശ്വസിച്ച്‌ നിരുപാധികം അനുസരിച്ചാല്‍ അത്‌ ശിര്‍ക്ക്‌ തന്നെയാണെന്ന കാര്യത്തില്‍ നമുക്ക്‌ ഒരു സംശയവുമില്ല. എന്നാല്‍ അത്‌ നിരുപാധികം അനുസരിക്കേണ്ടതാണെന്ന്‌ വിശ്വസിക്കാതെ നിര്‍ബന്ധിതമായി അനുസരിക്കുകയാണെങ്കില്‍ ശിര്‍ക്കാവുകയില്ല, കുറ്റമാവുകയില്ല. ഇനി നിര്‍ബന്ധിതാവസ്ഥയൊന്നുമില്ലാതെ അറിഞ്ഞോ അറിയാതെയോ അനുസരിച്ചുപോവുകയാണുണ്ടായതെങ്കില്‍ അത്‌ കുറ്റമായിത്തീരും. (പ്രബോധനം മാസിക, 1972 ആഗസ്‌ത്‌, പേജ്‌ 30)

ഇവര്‍ എന്തെല്ലാമാണ്‌ എഴുതിവിടുന്നതെന്ന്‌ ഇവര്‍ക്ക്‌ തന്നെ അറിയില്ല! അടിവരയിട്ട ഭാഗം പ്രത്യേകം വായിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മൗലിക തത്വത്തെ പോലും ഇവര്‍ തകര്‍ത്തിരിക്കുന്നു. `നമ്മുടെ ഗവണ്‍മെന്റും' താഗൂത്താണെന്ന്‌ ഇവര്‍ പറയുന്നു. എന്നിട്ടും മറ്റുള്ളവര്‍ അനുസരിക്കുന്നതിനെക്കാള്‍ കൂടുതലായി തങ്ങള്‍ അനുസരിക്കുമെന്നും പ്രഖ്യാപിക്കുന്നു. മതേതര ഇന്ത്യയില്‍ ശിര്‍ക്ക്‌ ചെയ്യേണ്ടിവരുന്ന നിര്‍ബന്ധ സാഹചര്യം ഇല്ലെന്നും ഇവര്‍തന്നെ എഴുതുന്നു.

10. ``ചോദ്യം: ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കവെ ഒരാള്‍ ലൈസന്‍സ്‌ കൂടാതെയോ നിശ്ചിത സമയവും കാലാവസ്ഥയും ലംഘിച്ചുകൊണ്ടോ ശിക്കാര്‍ നടത്തുന്നതും ലൈറ്റില്ലാതെ രാത്രി കാലങ്ങളില്‍ സൈക്കിള്‍ ഓടിക്കുന്നതും അനുവദനീയമാണോ?

ഉത്തരം: ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കുമ്പോള്‍ നാട്ടിന്റെ നിയമസമാധാനനില പരിരക്ഷിക്കാന്‍ ആ ഗവണ്‍മെന്റാവിഷ്‌കരിച്ച നിയമങ്ങളും ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന്ന്‌ അനുപേക്ഷ്യമായ വ്യവസ്ഥകളും ഒരവസ്ഥയിലും ലംഘിക്കാന്‍ പാടുള്ളതല്ല.'' (പ്രബോധനം മാസിക, 1968 ആഗസ്‌ത്‌, പേജ്‌ 37)

ഇത്‌ മുജാഹിദുകള്‍ പറഞ്ഞാല്‍ അപ്രകാരം നിയമങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ മനുഷ്യര്‍ക്ക്‌ അവകാശമില്ലെന്ന്‌ ഇവര്‍ക്ക്‌ ജല്‍പിക്കാം. വിധിക്കും നിയമനിര്‍മാണത്തിനുമുള്ള അവകാശം ദൈവത്തിനു മാത്രമാണെന്ന്‌ പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ തന്നെ ഉദ്ധരിച്ച്‌ വാദിക്കാം. മതവും ഭൗതികവിഷയവും ഒന്നാണെന്ന്‌ ജല്‍പ്പിക്കുകയുമാകാം.

ജീവിതവും ഇബാദത്തും

നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്ന്‌ മാത്രമേ ഇബാദത്തെടുക്കാന്‍ പാടുള്ളൂ, ഇബാദത്തിന്റെ ഒരംശവും മറ്റുള്ളവര്‍ക്ക്‌ അര്‍പ്പിക്കാന്‍ പാടില്ല; ഇതാണ്‌ ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യം. എന്നാല്‍ ഇബാദത്തു മാത്രമേ നാം ചെയ്യാന്‍ പാടുള്ളൂ, ഇബാദത്തല്ലാത്ത യാതൊരു സംഗതിയും ചെയ്യാന്‍ പാടില്ല എന്നൊരു നിര്‍ദേശം ഇസ്‌ലാമിലുണ്ടോ? നാം ചെയ്യുന്ന എല്ലാ സംഗതികളും ഇബാദത്താക്കി പരിവര്‍ത്തനം ചെയ്യുവാന്‍ സാധിക്കുമോ? ഇതാണ്‌ നമ്മുടെ ചിന്താവിഷയം.

ജീവിതത്തില്‍ ഇബാദത്തല്ലാത്ത യാതൊന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നും നാം ചെയ്യുന്ന എല്ലാ സംഗതികളും ഇബാദത്തായിരിക്കണമെന്നുമുള്ള നിര്‍ബന്ധ കല്‌പന ഇസ്‌ലാമിലുണ്ടെങ്കില്‍ മതം മനുഷ്യര്‍ക്ക്‌ പ്രയാസകരമാകും. ഇസ്‌ലാമിലെ നിയമങ്ങളെ നമുക്കിങ്ങനെ വിഭജിക്കാം.

വാജിബ്‌ (നിര്‍ബന്ധം): ഇത്‌ ഉപേക്ഷിച്ചാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കും. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം നല്‍കുകയും ചെയ്യും. ഫര്‍ള്‌ എന്നും ഇതിന്ന്‌ പറയുന്നു.

ഹറാം (നിഷിദ്ധം): ഇത്‌ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കും. ചെയ്യാന്‍ സാഹചര്യം ലഭിച്ചിട്ടും ഉപേക്ഷിച്ചാല്‍ പ്രതിഫലം നല്‍കും. ഹറാമിന്റെ ഇനത്തില്‍ ഏറ്റവും ഗൗരവമായത്‌ അല്ലാഹു അല്ലാത്തവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യലാണ്‌.

മുബാഹ്‌ (അനുവദനീയം): ഇത്‌ ഉപേക്ഷിച്ചാലും പ്രവര്‍ത്തിച്ചാലും ശിക്ഷയോ രക്ഷയോ ലഭിക്കുകയില്ല. നാം ഉദ്ദേശിക്കുന്നപക്ഷം ഇത്‌ അനുഷ്‌ഠിക്കാം. ഉദ്ദേശിക്കുന്നപക്ഷം വര്‍ജിക്കാം. ചെയ്യുന്നതിലോ ഉപേക്ഷിക്കുന്നതിലോ അല്ലാഹുവിന്ന്‌ പ്രത്യേകമായ താല്‍പര്യമില്ല. മതം മനുഷ്യര്‍ക്ക്‌ വിശാലമാകുവാന്‍ വേണ്ടിയാണ്‌ ഇപ്രകാരം ചില സംഗതികളെ നിശ്ചയിക്കുന്നത്‌. ഇബാദത്തല്ലാത്ത കാര്യങ്ങളാണ്‌ ഈ വിധിയില്‍ ഉള്‍പ്പെടുക. ഹലാല്‍ എന്നും ഇതിന്ന്‌ പറയും.

സുന്നത്ത്‌ (ഐഛികം): ഇതു ചെയ്‌താല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ല. മന്‍ദൂബ്‌ എന്നാണ്‌ നിദാന ശാസ്‌ത്രത്തില്‍ ഇതിനു പറയുക.

കറാഹത്ത്‌ (വെറുക്കപ്പെട്ടത്‌): ഇത്‌ ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കും. പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ല.

മനുഷ്യജീവിതത്തില്‍ ഇബാദത്ത്‌ അല്ലാതെ യാതൊന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നതാണ്‌ ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യമെങ്കില്‍ ഈ അഞ്ച്‌ മതവിധികള്‍ക്ക്‌ യാതൊരു പ്രസക്തിയുമുണ്ടാവുകയില്ല. മതവിധികള്‍ ഹറാമിലും വാജിബിലുമായി ചുരുങ്ങുന്നതാണ്‌. ഇബാദത്തുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിതത്തില്‍ വരെ കാണാന്‍ സാധിക്കുമെന്നും അതിനാല്‍ അവയില്‍ നമുക്ക്‌ മാതൃകയില്ലെന്നും മുസ്‌ലിം പണ്‌ഡിതന്‍മാര്‍ നിദാനശാസ്‌ത്ര ഗ്രന്ഥങ്ങളി(ഉസ്വൂലുല്‍ ഫിഖ്‌ഹി)ല്‍ പ്രസ്‌താവിക്കുന്നതു കാണാം.

ഇസ്‌ലാം സുന്നത്ത്‌, ബിദ്‌അത്ത്‌ എന്ന നിലക്കും മനുഷ്യന്റെ കര്‍മങ്ങളെ വേര്‍തിരിക്കുന്നത്‌ കാണാം. നല്ല ഉദ്ദേശ്യത്തോടുകൂടി മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഇബാദത്താകുമെങ്കില്‍ ബിദ്‌അത്തുകള്‍ എന്നൊരു ഇനം തന്നെ ഉണ്ടാവുകയില്ല. സുന്നികള്‍ ചെയ്യുന്ന എല്ലാ അനാചാരങ്ങളും അപ്പോള്‍ സുന്നത്തായിത്തീരുന്നതാണ്‌, അതുപോലെ മനുഷ്യസമൂഹം ചെയ്യുന്ന കര്‍മങ്ങളും. കാരണം ഇവരുടെയെല്ലാം ഉദ്ദേശ്യം നല്ലതായിരിക്കും.

വെളുത്ത വസ്‌ത്രം ധരിക്കല്‍ നമുക്ക്‌ ഇബാദത്താക്കി പരിവര്‍ത്തനം ചെയ്യാം. കാരണം ഇതില്‍ നിര്‍ദേശമുണ്ട്‌. എന്നാല്‍ മനുഷ്യര്‍ക്ക്‌ ചില നിറങ്ങളോട്‌ താല്‌പര്യമുണ്ടായിരിക്കും. അതിനാല്‍ പച്ചയും ചുവപ്പും നീലയും മറ്റും ഇസ്‌ലാം അനുവദനീയമാക്കുന്നു. എന്നാല്‍ ഒരാള്‍ പച്ച വസ്‌ത്രം ധരിക്കലും ചുവപ്പ്‌ വസ്‌ത്രം ധരിക്കലും നീല വസ്‌ത്രം ധരിക്കലും ഇബാദത്താക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ മതത്തില്‍ അനാചാരം നിര്‍മിക്കുകയാണ്‌.

തലപ്പാവ്‌ ധരിക്കുക, തൊപ്പിയിടുക, നീളക്കുപ്പായം (സിര്‍ബാല്‍) ധരിക്കുക, കഴുതപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചരിക്കുക, ഈത്തപ്പഴവും ഗോതമ്പും ബാര്‍ലിയും ഭക്ഷിക്കുക, ഉടുമ്പിന്റെ മാംസം ഉപേക്ഷിക്കുക, ചുരയ്‌ക്ക താല്‌പര്യത്തോടുകൂടി ഭക്ഷിക്കുക, തോലിന്റെ രണ്ടു വാറുകള്‍ ഉള്ള ചെരിപ്പ്‌ ധരിക്കുക മുതലായവയെല്ലാം ഇസ്‌ലാം അനുവദിച്ച സംഗതികളാണ്‌. ഇവയില്‍ നബി(സ) വളരെ താല്‌പര്യത്തോടുകൂടി ചെയ്‌തതും അല്ലാത്തവയുമുണ്ട്‌. എന്നാല്‍ ഒരാള്‍ ഇവ ഇബാദത്താക്കി മാറ്റിമറിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ അനാചാരങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌. കാരണം ഇവയൊന്നും തന്നെ നബി(സ) ഇബാദത്തുമായി ബന്ധപ്പെടുത്തി അനുഷ്‌ഠിച്ച കാര്യങ്ങളല്ല.

പുകവലി ഹറാമില്‍ ഉള്‍പ്പെടുത്താന്‍ ഒരാള്‍ തെളിവ്‌ കാണുന്നില്ലെങ്കില്‍ കറാഹത്തിലോ അനുവദനീയമായതിലോ മാത്രമാണ്‌ അത്‌ ഉള്‍പ്പെടുക. എങ്കില്‍ അവന്ന്‌ പുകവലിക്കാം. എന്നാല്‍ ആരെങ്കിലും അത്‌ ഇബാദത്താക്കി മാറ്റുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ അനാചാരങ്ങള്‍ നിര്‍മിക്കുകയാണ്‌. തനിച്ച ധിക്കാരിയുടെ വേഷം ധരിക്കുകയാണ്‌.

കല്യാണത്തില്‍ പാട്ടുപാടല്‍, നികാഹിന്ന്‌ വേണ്ടി ഭാര്യയുടെ വീട്ടിലേക്ക്‌ വരനും ഒരു സംഘമാളുകളും പുറപ്പെടല്‍ എന്നിവയെല്ലാം മതം അനുവദിച്ച സംഗതികളാണ്‌. എന്നാല്‍ ഒരാള്‍ ഇവയെല്ലാം ഇബാദത്താക്കി മാറ്റിമറിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ ബിദ്‌അത്തുകള്‍ സൃഷ്‌ടിക്കുന്നവനാണ്‌.

പള്ളിയില്‍ വെച്ച്‌ മയ്യിത്തു നമസ്‌കരിക്കല്‍ അനുവദനീയമാണ്‌. എന്നാല്‍ ഈ വിഷയത്തില്‍ പള്ളിക്ക്‌ പ്രാധാന്യം നല്‍കി അതും ഇബാദത്താക്കി മാറ്റുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അനാചാരം സൃഷ്‌ടിക്കുന്നവനാണ്‌. പെരുന്നാള്‍ നമസ്‌കാരവും ഇങ്ങനെത്തന്നെ.

ജുമുഅയ്‌ക്ക്‌ രണ്ടു ബാങ്കാവാമെന്ന്‌ പറയുന്ന പണ്‌ഡിതന്‍മാര്‍ പോലും ആദ്യബാങ്ക്‌ സുന്നത്താണെന്നോ ഇബാദത്താണെന്നോ വാദിക്കുന്നില്ല. കേവലം അനുവദനീയമാണെന്നാണ്‌ അവര്‍ പോലും പറയുന്നത്‌. എന്നാല്‍ വല്ല ജമാഅത്തുകാരനും അത്‌ ഇബാദത്താക്കുവാന്‍ ശ്രമിച്ചാല്‍ ഈ പണ്‌ഡിതന്‍മാരുടെ വീക്ഷണത്തില്‍പോലും അത്‌ ബിദ്‌അത്താണ്‌.

നമസ്‌കാരത്തില്‍ ബിസ്‌മി ഉറക്കെ ഓതല്‍, സുബ്‌ഹ്‌ നമസ്‌കാരത്തില്‍ ഖുനൂത്ത്‌ ഓതല്‍, വയറിന്‍മേല്‍ കൈകെട്ടല്‍, ബറാഅത്ത്‌ നോമ്പ്‌ അനുഷ്‌ഠിക്കല്‍, നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥന നടത്തല്‍ എന്നിവയെല്ലാം ഇബാദത്താക്കി മാറ്റുവാന്‍ വല്ല ജമാഅത്തുകാരനും ഉദ്ദേശിച്ചാല്‍ അയാള്‍ തനിച്ച ധിക്കാരിയും അഹങ്കാരിയും മതത്തില്‍ അനാചാരങ്ങള്‍ നിര്‍മിക്കുന്നവനും മതനിയമം മാറ്റിമറിക്കുന്നവനുമാണ്‌. ഈ ഉദ്ദേശ്യമില്ലാതെ ഇവ അനുഷ്‌ഠിച്ചാല്‍ പോലും അയാള്‍ അനാചാരം അനുഷ്‌ഠിക്കുന്നവനാണ്‌; നബിചര്യയെ മറികടക്കുന്നവനാണ.്‌ പ്രബോധനം മാസികയില്‍ വന്ന ഒരു ചോദ്യവും മറുപടിയും കാണുക:

``ചോ: 80 ജൂണ്‍ ലക്കം മാസികയില്‍ ഒരു ചോദ്യത്തിന്നുത്തരമായി നമസ്‌കാരത്തിലായാലും അല്ലാത്തപ്പോഴും തലമറയ്‌ക്കല്‍ സുന്നത്താണ്‌ എന്ന്‌ പറയാന്‍ ഇസ്‌ലാമില്‍ തെളിവൊന്നുമില്ല എന്ന്‌ എഴുതിക്കണ്ടു. എന്നാല്‍ മുഹമ്മദ്‌ അബുല്‍ജലാല്‍ സാഹിബ്‌ രചിച്ചതും പ്രബോധനം പ്രസ്സില്‍ അച്ചടിച്ചതും ജമാഅത്തുകാരുടെ മദ്‌റസകളില്‍ പാഠപുസ്‌തകമായി പഠിപ്പിക്കപ്പെടുന്നതുമായ നമസ്‌കാരം എന്ന കൃതിയില്‍ പുരുഷന്‍മാര്‍ നമസ്‌കരിക്കുമ്പോള്‍ കുപ്പായവും തൊപ്പിയും തലയില്‍ കെട്ടും മറ്റും ധരിച്ച്‌ വളരെ നല്ല അവസ്ഥയിലും അന്തസ്സിലും ആകുന്നത്‌ ഏറ്റവും ഉത്തമമാകുന്നു എന്ന്‌ കാണുന്നു. ഇതും പ്രസ്‌തുത മറുപടിയും പരസ്‌പരവിരുദ്ധമല്ലേ?

ഉ: വൈരുധ്യമൊന്നുമില്ല. കാരണം തല മറക്കുന്നതു ഉത്തമമല്ല എന്ന്‌ ആദ്യം പറഞ്ഞതിന്നര്‍ഥമില്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. മുസ്‌ലിംകള്‍ അനുഷ്‌ഠിക്കേണ്ടതിന്നായി നബി(സ) പഠിപ്പിച്ച കാര്യങ്ങളെയാണ്‌ സുന്നത്ത്‌ എന്നതുകൊണ്ട്‌ അവിടെ ഉദ്ദേശിച്ചത്‌. സുന്നത്തുകളെല്ലാം ഉത്തമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഉത്തമമാണെന്നു നമുക്കു തോന്നുന്നതിനെയെല്ലാം സുന്നത്ത്‌ എന്നു പറയാന്‍ പറ്റില്ല. ഉത്തമമെന്നു തോന്നുന്ന ഒരു കാര്യം അനുഷ്‌ഠിക്കുവാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌ എന്നുകൂടി സ്ഥിരപ്പെട്ടാലേ അതിനെ സുന്നത്ത്‌ എന്നു വിളിക്കാവൂ. തല മറയ്‌ക്കലിന്റെ കാര്യത്തില്‍ അങ്ങനെ സ്ഥിരപ്പെട്ടിട്ടില്ല. സ്ഥിരപ്പെടുത്താന്‍ പര്യാപ്‌തമായ തെളിവുകളില്ല.'' (പുസ്‌തകം 39, ലക്കം 6,)

ഇബാദത്തായിത്തീരുവാന്‍ സുന്നത്തില്‍ സ്ഥിരപ്പെടേണ്ടതില്ല എന്നതായിരിക്കുമോ ഇവരുടെ തത്വം?! വ്യക്തമല്ല. എല്ലാ സുന്നത്തും ഇബാദത്താണ്‌. ഇസ്‌ലാമിലെ ഇബാദത്തെല്ലാം സുന്നത്തല്ല എന്നും ഇവര്‍ വാദിച്ചേക്കാം! യഥാര്‍ഥത്തില്‍ സുന്നത്തില്‍ സ്ഥിരപ്പെട്ട സംഗതികള്‍ മാത്രമേ ഇബാദത്താവുകയുള്ളൂ. കല്‌പനയുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇവര്‍ തന്നെ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുന്നുണ്ട്‌.

``അല്ലാഹു മനുഷ്യരോടനുശാസിച്ചിട്ടുള്ള കാര്യങ്ങളെ മൊത്തത്തില്‍ ഇസ്‌ലാം ഇബാദത്തുകള്‍ എന്ന്‌ വ്യവഹരിക്കുന്നു.'' (പ്രബോധനം മാസിക, പുസ്‌തകം 42, ലക്കം 6)

കെ സി അബ്‌ദുല്ല മൗലവിയുടെ `ഇബാദത്ത്‌ ഒരു സമഗ്ര പഠനം' എന്ന പുസ്‌തകത്തില്‍ `ജീവിതം മുഴുവന്‍ ഇബാദത്ത്‌' എന്നൊരു അധ്യായം കാണാം (പേജ്‌: 241). യാഥാസ്ഥിതികരെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി അനാചാരങ്ങള്‍ പോലും അനുഷ്‌ഠിക്കുന്ന ഇവര്‍ക്ക്‌ ഈ വിഷയത്തില്‍ മുജാഹിദുകളുടെ മേല്‍ മികവ്‌ പ്രകടിപ്പിക്കുവാനും അഭിമാനംനടിക്കുവാനും എന്തു പ്രത്യേകതയാണുള്ളത്‌? മുജാഹിദുകള്‍ നിഷേധിക്കുന്ന എന്തു സംഗതിയാണ്‌ ഇവര്‍ ഇബാദത്തായി ചെയ്യുന്നത്‌? ഇതും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാനുള്ള ശ്രമമാണ്‌. ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്ന്‌ ഇബാദത്തല്ലാത്ത ഒരു സംഗതിയും ചെയ്യാതെ ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുവാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്‌തുകൊള്ളുക, വിരോധമില്ല. അത്‌ ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യമാണെന്ന്‌ വാദിക്കരുത്‌. അനാചാരങ്ങള്‍പോലും ഇബാദത്താക്കി മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യരുത്‌. ഈ പ്രവണതയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. മതനിയമങ്ങള്‍ മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കാവതല്ല.

ഇബാദത്തിന്ന്‌ മുജാഹിദുകള്‍ പറയുന്ന അര്‍ഥവും വ്യാഖ്യാനവും സമ്പൂര്‍ണമല്ല. ജമാഅത്തെ ഇസ്‌ലാമി പറയുന്നതാണ്‌ സമ്പൂര്‍ണമായ അര്‍ഥവും വ്യാഖ്യാനവും എന്നാണല്ലോ വാദം. എങ്കില്‍ നിങ്ങള്‍ നല്‍കുന്ന സമ്പൂര്‍ണ വ്യാഖ്യാനപ്രകാരം മുജാഹിദുകള്‍ക്ക്‌ മോചിതരാകുവാന്‍ സാധിക്കാത്ത ഏതെല്ലാം ശിര്‍ക്കില്‍ നിന്നാണ്‌ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക്‌ മോചിതരാകുവാന്‍ സാധിച്ചിട്ടുള്ളത്‌? `പ്രസിദ്ധീകരണത്തിന്റെ പേജുകള്‍ അനാവശ്യമായ ചര്‍ച്ചയ്‌ക്ക്‌ ഉപയോഗിക്കാതെ ഈ പ്രശ്‌നം വിശദീകരിക്കുവാന്‍ ഉപയോഗിക്കുക. ഇബാദത്തിന്ന്‌ മുജാഹിദുകള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ശിര്‍ക്കിലാണ്‌ അവര്‍ അകപ്പെട്ടിട്ടുള്ളത്‌? ഉത്തരം വിശദീകരിക്കുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലരുതെന്ന്‌ അപേക്ഷിക്കുന്നു.

``ആകയാല്‍ ദീന്‍ മുഴുവന്‍ ഇബാദത്തില്‍ പെടുന്നു. ദീനിലുള്ള യാതൊന്നും ഇബാദത്തിന്‌ പുറത്തല്ല. പ്രഗത്ഭമതികളായ ഇസ്‌ലാമിക പണ്‌ഡിതന്‍മാര്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.'' (പ്രബോധനം മാസിക, 1968 ആഗസ്‌ത്‌ 7, പേജ്‌ 40)

ദീനിലുള്ള ഏതെങ്കിലും ഒന്ന്‌ ഇബാദത്തിന്ന്‌ പുറത്താണെന്ന്‌ മുജാഹിദുകള്‍ വാദിച്ചിട്ടില്ല. ദുന്‍യാവിലുള്ള മുഴുവന്‍ ഇബാദത്തില്‍ ഉള്‍പ്പെടുകയില്ലെന്ന്‌ മാത്രമേ വാദിക്കുന്നുള്ളത്‌. ഇതാണ്‌ തര്‍ക്കവിഷയം.

``ചോ: കാതുകുത്തലും മൂക്കുകുത്തലും ഇസ്‌ലാമില്‍ നിര്‍ബന്ധമോ സുന്നത്തോ ആണോ?

``ഉ: പെണ്‍കുട്ടികളുടെ കാതും മൂക്കും കുത്തുന്നത്‌ നിര്‍ബന്ധമോ സുന്നത്തോ അല്ല. ഇസ്‌ലാം നിരോധിച്ചിട്ടില്ലാത്തതും ചില പ്രദേശങ്ങളില്‍ കണ്ടുവരുന്നതുമായ മതസമ്പ്രദായം മാത്രമാണ്‌.'' (പ്രബോധനം മാസിക, 1984 ഒക്‌ടോബര്‍, പേജ്‌ 56)

ഈ സമ്പ്രദായം ഇബാദത്താണോ? ഇബാദത്ത്‌ അല്ലാത്ത യാതൊന്നും ചെയ്യുവാന്‍ പാടില്ലെങ്കില്‍ ഇവ എങ്ങനെ നിരോധിച്ചിട്ടില്ലാത്ത സംഗതികളാകും. യഥാര്‍ഥത്തില്‍ മൂക്ക്‌ കുത്തല്‍ നിഷിദ്ധമായ സംഗതിയാണ്‌. ഫതുഹ്‌ല്‍ മുഈന്‍ പോലും ഇതു നിഷിദ്ധമാണെന്ന്‌ പ്രഖ്യാപിക്കുന്നത്‌ കാണാം.

മറഞ്ഞ മയ്യിത്തിന്റെ പേരില്‍ നമസ്‌കരിക്കല്‍ സുന്നത്തില്ലെന്ന്‌ പ്രസ്‌താവിച്ച ശേഷം എഴുതുന്നു: ``എന്നാല്‍ മറഞ്ഞ മയ്യിത്തിനുവേണ്ടി നമസ്‌കരിക്കുന്നത്‌ നിഷിദ്ധമോ ബിദ്‌അത്തോ ആണ്‌ എന്ന്‌ ഇതിന്നര്‍ഥമില്ല.'' (പ്രബോധനം മാസിക, 1985 ജൂലായ്‌, പേജ്‌ 50) ഇബാദത്ത്‌ അല്ലാത്ത ഒന്നും ചെയ്യാന്‍ പാടില്ലെങ്കില്‍ ഈ നമസ്‌കാരം ഏതു ഇനത്തിലാണ്‌ ഉള്‍പ്പെടുക?

48 comments:

Muneer said...

ഇബാദത്തിനു അനുസരണം എന്ന അര്‍ത്ഥം ഒരു വിധത്തിലും പറയാന്‍ പറ്റില്ല എന്നാണല്ലോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം എങ്ങനെ വിശദീകരിക്കാന്‍ പറ്റും എന്ന് വ്യക്തമാക്കാമോ?

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്നപക്ഷം (വ ഇന്‍ അതഅതുമൂഹും , നിങ്ങള്‍ അവരെ ഇതാഅത്ത് ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരായിപ്പോവും (ഇന്നകും ല മുശ് രികൂന്‍) (Surah 6 Aya 121 ( Al-An'am ))

hafeez said...
This comment has been removed by the author.
hafeez said...

ഇബാദത്ത് : ജമാഅത്തിനു പറയാനുള്ളത്‌ ..

ഇബാദത്
ഇസ്ലാമിന്റെ അടിസ്ഥാന സാങ്കേതിക ശബ്ദങ്ങളിലൊന്ന്. മനുഷ്യന്റെ മൊത്തം ജീവിതധര്‍മമാണ് ഇബാദത് എന്ന് പറയാം. അഥവാ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ ആകത്തുകയാണത്. ഖുര്‍ആന്റെ സ്പഷ്ടമായ പ്രഖ്യാപനമനുസരിച്ച് മനുഷ്യസൃഷ്ടിയുടെ ലക്ഷ്യം തന്നെ ഇബാദതാണ്. "എനിക്ക് ഇബാദത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത്.'' (51: 56)
മനുഷ്യാരംഭം മുതല്‍ ആഗതരായ സകല പ്രവാചകന്‍മാരുടെയും മൌലിക സന്ദേശം അല്ലാഹുവിന് മാത്രം ഇ*ബാദത് ചെയ്യുക എന്നായിരുന്നു. "നിനക്ക് മുമ്പ് നാം നിയോഗിച്ച പ്രവാചകന്‍മാര്‍ക്കെല്ലാം നാം ബോധനം നല്കിയത്, ഞാനല്ലാതെ ഒരു ഇലാഹില്ലെന്നും അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത് ചെയ്യണമെന്നുമാണ്.'' (21: 25). അവരെല്ലാം സ്വന്തം ജനതയോട് ആദ്യമായി ഉപദേശിച്ചത് 'എന്റെ ജനങ്ങളേ, അല്ലാഹുവിന് ഇബാദത് ചെയ്യുവിന്‍, അവനല്ലാതെ മറ്റൊരു ഇലാഹ് നിങ്ങള്‍ക്കില്ല' (7: 59, 65, 73, 85) എന്നായിരുന്നു. അല്ലാഹുവിന് ഇബാദത് ചെയ്യാനുള്ള കല്പനയോടൊപ്പം അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഇബാദത് വര്‍ജിക്കണമെന്നും പ്രവാചകന്‍മാര്‍ ശക്തമായി കല്പിച്ചു. "എല്ലാ സമുദായത്തിലേക്കും നാം പ്രവാചകനെ നിയോഗിച്ചു; നിങ്ങള്‍ അല്ലാഹുവിന് ഇബാദത് ചെയ്യുക, ത്വാഗൂതിനെ വര്‍ജിക്കുക എന്ന ശാസനയുമായി.'' (16: 36

hafeez said...
This comment has been removed by the author.
hafeez said...

അര്‍ഥവും വിവക്ഷയും
ഇബാദതിന് പഴയ കാലത്ത് 'വഴിപ്പെടുക' എന്നാണ് അര്‍ഥം പറഞ്ഞിരുന്നത്. ജീവിതം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക് അല്ലെങ്കില്‍ പ്രീതിക്ക് വിധേയമാക്കുക എന്നായിരുന്നു അതിന്റെ താല്‍പര്യം. എന്നാല്‍ പില്ക്കാലത്ത് പ്രചരിച്ചുവന്ന തര്‍ജമഃ 'ആരാധന' എന്നാണ്. ആരാധന എന്ന പദത്തിന് മലയാള മഹാനിഘണ്ടുവില്‍ നല്കിയിട്ടുള്ള അര്‍ഥം പൂജ, സേവ, ഉപചാരങ്ങളാല്‍ തൃപ്തിപ്പെടുത്തല്‍, ഗാഢമായ ബഹുമാനം, അത്യാദരം, ഉപാസന എന്നെല്ലാമാണ്. ആരാധനയുടെ ഭാഷാശാസ്ത്രപരമായ ഈ അര്‍ഥസാധ്യതകള്‍ പരിഗണിച്ചുകൊണ്ട് 'ഇബാദത്' എന്ന സാങ്കേതിക ശബ്ദത്തിന്റെ തത്സമ മലയാളമായി അതിനെ ഉപയോഗിക്കാമോ എന്ന് കേരളീയ പണ്ഡിതന്‍മാര്‍ ഗൌരവപൂര്‍വം ചര്‍ച്ച ചെയ്തതായി കാണുന്നില്ല. എങ്കിലും പൂജ, സേവ എന്ന സാധാരണ അര്‍ഥത്തിലുള്ള ആരാധനയെ ഇബാദതിന്റെ തത്സമമായി ഉപയോഗിക്കുന്നത് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. എന്നല്ല, ചിലര്‍ക്ക് ആരാധന എന്നേ അര്‍ഥം പറയാവൂ എന്ന് നിര്‍ബന്ധവുമുണ്ട്. അതേ സമയം ഇബാദതിനെ കേവലം പൂജാദികര്‍മങ്ങളില്‍ ഒതുക്കുന്ന ഈ സങ്കുചിത അര്‍ഥകല്പന തെറ്റാണെന്ന വീക്ഷണവും ശക്തമായി അവതരിപ്പിക്കപ്പെടുന്നു. ഇതുമൂലം മുസ്ലിം ലോകത്ത് മറ്റെങ്ങുമില്ലാത്തവിധം കേരളത്തില്‍ 'ഇബാദത്' എന്ന പദം കുറേകാലമായി ഒരു തര്‍ക്ക വിഷയമാണ്.

hafeez said...

എന്താണ് ഇബാദത് എന്ന് ഖുര്‍ആന്‍ നിര്‍വചിക്കുന്നില്ല. 'ദുആ- പ്രാര്‍ഥന- തന്നെയാണ് ഇബാദത്' എന്നും 'പ്രാര്‍ഥന ഇബാദതിന്റെ മജ്ജയാണ്' എന്നുമുള്ള നബിവചനങ്ങള്‍ പ്രസിദ്ധമാണ്. എന്നാലിവയെ ഇബാദതിന്റെ നിര്‍വചനമായി മുസ്ലിം പണ്ഡിതന്‍മാരാരും കണക്കാക്കുന്നില്ല. പ്രാര്‍ഥനയുടെ പരിധിയില്‍പെടാത്ത പലതും സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ഇബാദതുകളുടെ കൂട്ടത്തിലുണ്ട്താനും. ശുദ്ധവും സ്ഫുടവുമായ അറബി ഭാഷ സംസാരിച്ചിരുന്ന ഒരു ജനസമൂഹത്തിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്. അവര്‍ക്ക് ഇബാദത് എന്ന വാക്കിന്റെ അര്‍ഥം പ്രത്യേകം വ്യക്തമാക്കിക്കൊടുക്കേണ്ട ആവശ്യം ഖുര്‍ആന്നോ പ്രവാചകന്നോ ഉണ്ടായിരുന്നില്ല. അവരാരും തന്നെ പ്രസ്തുത പദത്തിന്റെ അര്‍ഥം വിശദമാക്കിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകനെ സമീപിക്കുകയുമുണ്ടായില്ല. ക്രിസ്തുമത വിശ്വാസിയായിരുന്ന അദിയ്യുബ്നു ഹാതിം ഒരിക്കല്‍ നബിയുടെ മുന്നില്‍ ഉന്നയിച്ച ഒരു സംശയം മാത്രമാണ് ഇതിനപവാദം. അക്കാലത്തെ മുസ്ലിംകള്‍ക്കും അമുസ്ലിംകള്‍ക്കും ഇബാദതിന്റെ അര്‍ഥം നന്നായിട്ടറിയാമായിരുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

hafeez said...

ഇസ്ലാമിലെ തൌഹീദു-ഏകദൈവത്വ സിദ്ധാന്തം-മായി അഭേദ്യമായി ബന്ധപ്പെട്ട ഒന്നാണ് ഇബാദത്. അജ്ഞതയും അശ്രദ്ധയും സമര്‍ഥരായ മാര്‍ഗദര്‍ശകരുടെ അഭാവവും മൂലം സാമാന്യ മുസ്ലിം സമൂഹത്തിന്റെ തൌഹീദ്സങ്കല്പത്തില്‍ കാലാന്തരേണ പല വൈകല്യങ്ങളും സംഭവിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ഇന്നും അത്തരം വൈകല്യങ്ങള്‍ പല സമൂഹങ്ങളിലും നിലനില്ക്കുന്നു. തൌഹീദ് സങ്കല്പത്തില്‍ വരുന്ന വൈകല്യങ്ങള്‍ അതിന്റെ അവിഭാജ്യഘടകമായ 'ഇബാദതുല്ലാഹ്' സങ്കല്പത്തിലേക്കും പകരുക സ്വാഭാവികമാണ്. ഈ സാഹചര്യത്തില്‍ ഇബാദത് എന്താണെന്ന് മനസ്സിലാക്കാന്‍ ഭാഷാശാസ്ത്രം ആ പദത്തിനു നല്കിയ അര്‍ഥങ്ങളെയും ഖുര്‍ആന്‍ ആ പദം പ്രയോഗിച്ചിട്ടുള്ള സന്ദര്‍ഭങ്ങളെയും ആധികാരിക ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ അവയ്ക്കു നല്കിയ വ്യാഖ്യാനങ്ങളെയും അവലംബിക്കേണ്ടിയിരിക്കുന്നു.

hafeez said...
This comment has been removed by the author.
hafeez said...

ഇബാദത്: നിഘണ്ടുക്കളിലെ അര്‍ഥം
1. അല്‍ഖാമൂസ്: അല്‍അബ്ദിയ്യതു വല്‍ഉബൂദിയ്യതു വല്‍ഇബാദതു = അത്ത്വാഅഃ (അബ്ദിയ്യത്, ഉബൂദിയ്യത്, ഇബാദത് എന്നിവയുടെ വിവക്ഷ അനുസരണം)
2. അസ്സ്വിഹാഹ്: അസ്വ്ലുല്‍ ഉബൂദിയ്യതി അല്‍ഖുദൂഉ വദ്ദുല്ലു, വത്തഅ ്ബീദു: അത്തദ്ലീലു, യുഖാലു ത്വരീഖുന്‍ മുഅബ്ബദുന്‍, വല്‍ ബഈറുല്‍ മുഅബ്ബദു: അല്‍മഹ്നൂഉ ബില്‍ഖത്വിറാനി അല്‍മുദല്ലലു, വല്‍ഇബാദതു അത്ത്വാഅതു, വത്തഅബ്ബുദു അത്തനസ്സുകു (ഉബൂദിയ്യത് എന്നതിന്റെ മൂലാര്‍ഥം കീഴ്വണക്കവും വിധേയത്വവുമാണ്. തഅ്ബീദ് എന്നാല്‍ കീഴ്പ്പെടുത്തല്‍. മുഅബ്ബദായ വഴിയെന്നും മൃഗമെന്നും പറഞ്ഞാല്‍ ടാറിട്ട് വശപ്പെടുത്തിയതെന്നും മെരുങ്ങിയതെന്നും. ഇബാദത് എന്നാല്‍ അനുസരണം, തഅബ്ബുദ് എന്നാല്‍ ആരാധന.)
3. അല്‍മുഖസ്സ്വസ്വ്: അസ്വ്ലുല്‍ ഇബാദതി അത്തദ്ലീലു, മിന്‍ ഖൌലിഹിം ത്വരീഖുന്‍ മുഅബ്ബദുന്‍, ഐ ബികഥ്റതില്‍ വത്വ്ഇ അലൈഹി വ മിന്‍ഹു ഉഖിദല്‍ അബ്ദു ലിദുല്ലിഹി ലിമൌലാഹു വല്‍ഇബാദതു വല്‍ഖുദൂഉ വത്തദല്ലുലു വല്‍ഇസ്തികാനതു ഖറാഇബു ഫില്‍മആനി. (ഇബാദത് എന്നതിന്റെ മൂലാര്‍ഥം വിധേയത്വമാണ്. നടന്ന് പതം വന്ന പാതയ്ക്ക് മുഅബ്ബദ് ആയ വഴി എന്ന പ്രയോഗത്തില്‍നിന്നാണത്. യജമാനനോട് വിധേയത്വം കാണിക്കുന്നവന്ന് അബ്ദ് (അടിമ) എന്ന് വന്നത് അങ്ങനെയാണ്. ഇബാദത്, കീഴ്വണക്കം, വിധേയത്വം, അനുസരണം എല്ലാം പരസ്പര സദൃശങ്ങളായ പദങ്ങളാണ്.

hafeez said...

4. ലിസാനുല്‍ അറബ്: അസ്വ്ലുല്‍ ഉബൂദിയ്യതി അല്‍ഖുദൂഉ വത്തദല്ലുലു, അത്തഅബ്ബുദു: അത്തനസ്സുകു വല്‍ഇബാദതു അത്ത്വാഅതു. (ഉബൂദിയ്യതിന്റെ മൂലാര്‍ഥം വിധേയത്വവും കീഴ്വണക്കവുമാണ്. തഅബ്ബുദ് എന്നാല്‍ ആരാധന. ഇബാദത് എന്നാല്‍ അനുസരണം)- അബദത്ത്വാഗൂത ഐ അത്വാഅഹു (ത്വാഗൂതിന് ഇബാദതു ചെയ്തു എന്നാല്‍ അതിനെ അനുസരിച്ചു). വ ഖൌമുഹുമാ ലനാ ആബിദൂന്‍ ഐ ദാഇനൂന്‍, വകുല്ലുമന്‍ ദാന ലി മലികിന്‍ ഫഹുവ ആബിദുന്‍ ലഹു (അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നു എന്നാല്‍ കീഴ്പ്പെട്ടു ജീവിക്കുന്നു എന്നര്‍ഥം. ഒരു രാജാവിന് കീഴ്പ്പെട്ടു ജീവിക്കുന്നവന്‍ അയാള്‍ക്ക് 'ഇബാദത്' ചെയ്യുന്നവനാകുന്നു.) അബദഹു ഇബാദതന്‍ വമഅ്ബദന്‍ വ മഅ്ബദതന്‍ തഅല്ലഹ ലഹു. (ഒരാളെ ഇബാദത് ചെയ്തുവെന്നാല്‍ അയാളെ ആരാധിച്ചു.)
ഭാഷാപരമായി ഇബാദത് എന്നതിന് അനുസരണം, കീഴ്വണക്കം, ആരാധന എന്നീ അര്‍ഥങ്ങളുണ്ടെന്നും പരമമായ വിധേയത്വമാണ് അതിന്റെ മൂലഘടകമെന്നും ഈ വിവരണം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ലിസാനുല്‍ അറബി (6/273)ല്‍ ഇബ്നുമന്‍ളൂര്‍ പറഞ്ഞത്:
വമഅ്നല്‍ ഇബാദതി ഫില്‍അസ്വ്ലി അത്ത്വാഅതു മഅല്‍ഖുദൂഇ. (ഇബാദതിന്റെ മൂലാര്‍ഥം വിധേയത്വത്തോടെയുള്ള അനുസരണമാണ്.)

hafeez said...

ഇബാദത് ഖുര്‍ആനില്‍
വിശുദ്ധ ഖുര്‍ആനില്‍ ഇബാദത് മുഖ്യമായി അനുസരണം, കീഴ്വണക്കം, ആരാധന എന്നീ മൂന്നര്‍ഥങ്ങളിലും വന്നതായി കാണാം. പൂര്‍വ സൂരികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അത് സമര്‍ഥിച്ചിട്ടുമുണ്ട്. ഉദാഹരണങ്ങള്‍ പരിശോധിക്കാം.

hafeez said...

എ. അനുസരണം
"ആദം സന്തതികളേ, പിശാചിനെ നിങ്ങള്‍ ഇബാദത് ചെയ്യരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നില്ലേ? നിങ്ങള്‍ എനിക്ക് ഇബാദത് ചെയ്യണമെന്നും. ഇതാണ് നേര്‍മാര്‍ഗം.'' (36: 60, 61)
പിശാചിന് ഇബാദത് ചെയ്യരുത് എന്നതിന്റെ അര്‍ഥം അവനെ അനുസരിക്കരുത് എന്നാണ്. കാരണം, വിരോധിക്കപ്പെട്ടത് പിശാചിന് സുജൂദ് ചെയ്യല്‍ മാത്രമല്ല. അവന്റെ ആജ്ഞയ്ക്ക് കീഴ്പ്പെടലും അവനെ അനുസരിക്കലും വിലക്കപ്പെട്ടതുതന്നെ. അപ്പോള്‍ അനുസരണം ഇബാദതാണ്. ഇമാം സമഖ്ശരി പറയുന്നു: 'വ ഇബാദതുശ്ശൈത്വാനി ത്വാഅതുഹു ഫീമാ യുവസ്വിസു ബിഹി ഇലൈഹിം വ യുസയ്യിനുഹു ലഹും (പിശാചിന് ഇബാദത് എന്ന് പറഞ്ഞാല്‍ അവന്‍ ദുര്‍ബോധനം ചെയ്യുന്നതും ഭംഗിയാക്കി അവതരിപ്പിക്കുന്നതും അനുസരിക്കുക എന്നാണ്) (അല്‍കശ്ശാഫ് 3/ 260)
ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു: "അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവെക്കൂടാതെ അവര്‍ റബ്ബുകളാക്കി. മര്‍യമിന്റെ പുത്രന്‍ മസീഹിനെയും. ഏകനായ ഇലാഹിന് മാത്രം ഇബാദത് ചെയ്യാനാണ് അവര്‍ ആജ്ഞാപിക്കപ്പെട്ടിരുന്നത്.'' (9: 31)
ഇതിന്റെ വ്യാഖ്യാനമായി ഇമാം സമഖ്ശരി എഴുതുന്നു: "പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കുക എന്ന് പറഞ്ഞതിന്റെ അര്‍ഥം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കല്പിക്കുമ്പോഴും അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കുകയും ഹലാലാക്കിയതിനെ ഹ*റാമാക്കുകയും ചെയ്യുമ്പോഴും ഇവര്‍ അവരെ അനുസരിച്ചു എന്നാണ്. യജമാനന്‍മാരുടെ കല്പനകള്‍ അനുസരിക്കുന്നതുപോലെ പിശാചിന്റെ ദുര്‍ബോധനങ്ങള്‍ പിന്‍പറ്റുന്നവരെ പിശാചിന് ഇബാദത് ചെയ്യുന്നവര്‍ എന്ന് പറയുന്നത് ഇതുപോലെയാണ്. 'അവര്‍ ജിന്നുകള്‍ക്ക് ഇബാദത് ചെയ്യുന്നവരായിരുന്നു' എന്നും 'പിതാവേ, പിശാചിന് ഇബാദത് ചെയ്യരുത്' എന്നും പറഞ്ഞത് ഇപ്രകാരം തന്നെയാണ്. അദിയ്യുബ്നു ഹാതിം പറയുന്ന#ു: ഞാന്‍ തിരുമേനിയെ സമീപിച്ചു. എന്റെ കഴുത്തില്‍ സ്വര്‍ണക്കുരിശുണ്ടായിരുന്നു. തിരുമേനി ചോദിച്ചു: അല്ലാഹു ഹലാലാക്കിയതിനെ അവര്‍ (പുരോഹിതന്‍മാര്‍) ഹറാമാക്കുമ്പോള്‍ നിങ്ങളും ഹറാമാക്കുകയും അല്ലാഹു ഹറാമാക്കിയതിനെ അവര്‍ ഹലാലാക്കുമ്പോള്‍ നിങ്ങളും ഹലാലാക്കുകയും ചെയ്യാറില്ലേ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത്. ഫുദൈലില്‍നിന്ന് റിപ്പോര്‍ട്ട്: ഞാന്‍ സ്രഷ്ടാവിനെതിരില്‍ സൃഷ്ടിയെ അനുസരിക്കട്ടെ, ഖിബ്ലഃയുടെ നേര്‍ക്കല്ലാതെ നമസ്കരിക്കട്ടെ, രണ്ടും തുല്യമാണ്.'' (അല്‍കശ്ശാഫ് 2/149

hafeez said...

ഖുര്‍ആന്‍ വീണ്ടും പറയുന്നു:
"സ്വന്തം ദേഹേഛയ്ക്ക് ഇബാദത് ചെയ്യുന്നവനെ നീ കണ്ടുവോ?'' (25: 43)
ഇതിനെ ഇമാം സമഖ്ശരി വ്യാഖ്യാനിക്കുന്നു: "തെളിവ് അന്വേഷിക്കുകയോ പ്രമാണം നോക്കുകയോ ചെയ്യാതെ ദേഹേഛ തള്ളുകയും കൊള്ളുകയും ചെയ്യുന്നതൊ#ക്ക അപ്പടി പിന്‍പറ്റിക്കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ദീനിന്റെ കാര്യത്തില്‍ സ്വേഛയ്ക്ക് വഴിപ്പെട്ട് കഴിയുകയാണെങ്കില്‍ അവന്‍ തന്റെ ഇഛയ്ക്ക് ഇബാദത് ചെയ്യുന്നവനാണ്. ഇഛയെ തന്റെ ഇലാഹാക്കിയവനുമാണ്. അതിനാല്‍, അല്ലാഹു തന്റെ ദൂതനോട് ചോദിക്കുന്നു: തന്റെ ഇഛയെ ഇലാഹായിക്കാണുന്ന ഈ മനുഷ്യനെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ നിനക്കെങ്ങനെ കഴിയും?'' (അല്‍കശ്ശാഫ് 3/98)
മേല്‍പറഞ്ഞ ആയതുകളിലെല്ലാം ഇബാദത് അനുസരണം എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെട്ടതെന്ന് പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സമര്‍ഥിച്ചിരിക്കുന്നു.

hafeez said...

ബി. അടിമത്തം
വീണ്ടും ഖുര്‍ആന്‍ പറയുന്നു:
"മസീഹോ ദൈവസാമീപ്യം സിദ്ധിച്ച മലകുകളോ അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയേയില്ല. ആരെങ്കിലും അവന്റെ അടിമയാകുന്നതില്‍ ലജ്ജിക്കുകയും അഹങ്കരിക്കുകയും ചെയ്താല്‍ അവരെയെല്ലാം അവന്‍ തന്റെയടുക്കല്‍ ഒരുമിച്ചു കൂട്ടുകതന്നെ ചെയ്യും'' (4: 172)
ഇവിടെ അല്ലാഹുവിന്റെ അടിമയാകുക എന്നത് ദൈവഭക്തനായ ഒരു സൃഷ്ടി മഹത്ത്വമായാണ് കാണുകയെന്നും ഈസാനബി അല്ലാഹുവിന്റെ അടിമയാകുന്നതില്‍ ഒട്ടും നാണിക്കുന്നവനല്ലായെന്നും ഖുര്‍ആന്‍ എടുത്തുപറയുന്നു. തുടര്‍ന്ന്, ആര്‍ അല്ലാഹുവിന് ഇബാദത് ചെയ്യാന്‍ വിസമ്മതിച്ചാലും അവന്റെ പരിണാമം ഭയാനകമാകുമെന്നുണര്‍ത്തുന്നു. ഇവിടെ ഇബാദതിന്റെ വിവക്ഷ അടിമത്തമാണെന്ന് പ്രസ്തുത സൂക്തം സ്വയംതന്നെ വ്യക്തമാക്കുന്നു. അതുകൊണ്ടാണ് ഇമാം ഖുര്‍ത്വുബി എഴുതിയത്; ഉബൂദിയ്യത് (അടിമത്തം) മസീഹ് സമ്മതിക്കാതിരിക്കുകയോ അതിനെ ന്യൂനതയായി കണ്ട് അതില്‍നിന്ന് മുക്തനാവുകയോ ഇല്ല എന്നാണിതിന്റെ അര്‍ഥം. (ഖുര്‍ത്വുബി 2/27)
അല്ലാഹു പറയുന്നു: "പിന്നീട് മൂസായേയും അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി ഫറോവയുടെയും പ്രമാണിമാരുടെയും അടുത്തേക്ക് നാം അയച്ചു. അപ്പോള്‍ അവര്‍ അഹന്ത നടിക്കുകയാണുണ്ടായത്. അവര്‍ പൊങ്ങച്ചം നടിക്കുന്ന ജനതയായിരുന്നു. അവര്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ ഞങ്ങള്‍ക്ക് ഇബാദത് (അടിമവൃത്തി) ചെയ്യുന്നവരാണ്'' (23:45-47)
ഇസ്റാഈല്യരെ പീഡിപ്പിക്കുകയും അടിമകളാക്കിവെക്കുകയും നിഷ്ഠുരമായി ഭര്‍ത്സിക്കുകയും ചെയ്യുന്നവരായിരുന്നു ഫിര്‍ഔനും പ്രഭൃതികളുമെന്ന് ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്. ഇസ്റാഈല്യരുടെ വിശ്വാസാചാരങ്ങളും ഖിബ്ത്വികളുടെ വിശ്വാസങ്ങളും വ്യത്യസ്തമായിരുന്നു. ഇസ്റാഈല്യര്‍ ഇബ്റാഹീമിന്റെയും യൂസുഫിന്റെയും വംശപരമ്പരയാണ്. ആ നിലയ്ക്ക് അവര്‍ ഫറോവയെയും പ്രമാണിമാരെയും ആരാധിക്കുന്നവരായിരുന്നു എന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. ബലം പ്രയോഗിച്ച് ഇസ്റാഈല്യരെ അടിമകളാക്കി വെക്കാനേ അവര്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ഇവിടെ അവരുടെ ജനം ഞങ്ങള്‍ക്ക് ഇബാദത് ചെയ്യ#ുന്നവരാണ് എന്നതിന് ഞങ്ങള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കുന്നവരും ഞങ്ങളുടെ അടിമകളുമാണെന്ന് മുഫസ്സിറുകളെല്ലാം അര്‍ഥം പറഞ്ഞത്. രാജാവിന് കീഴ്പ്പെട്ടവരെ കുറിക്കാന്‍ 'രാജാവിന്റെ ആബിദ്' എന്ന് അറബികള്‍ സാധാരണ പറയാറുണ്ടെന്ന് തങ്ങളു#ട വ്യാഖ്യാനത്തിന് ഉപോദ്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (അല്‍കശ്ശാഫ് 3/111, തഫ്സീര്‍ നസഫി 2/121 നോക്കുക)

hafeez said...

സി. ആരാധന
ആരാധന എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഇബാദത് സുലഭമായി പ്രയോഗിച്ചിട്ടുണ്ട്. ഉദാ. "പിതാവേ, കേള്‍വിയും കാഴ്ചയുമില്ലാത്തതും താങ്കള്‍ക്കൊന്നും ഉപകരിക്കാത്തതുമായ ഈ ബിംബങ്ങളെ എന്തിനാണ് ഇബാദത് (ആരാധന) ചെയ്യുന്നത്.'' (19: 42)
ഇബ്റാഹീംനബി തന്റെ പിതാവിന്റെ ബിംബാരാധനയുടെ അര്‍ഥ ശൂന്യത ബോധ്യപ്പെടുത്തിക്കൊണ്ട് ഉന്നയിച്ച ചോദ്യമാണിത്. "അല്ലാഹുവെ കൈവിട്ട് ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ബിംബങ്ങളെയാണവര്‍ ആരാധിക്കുന്നത്. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണെന്നവര്‍ പറയുകയുംചെയ്യുന്നു.'' (10: 18)
കൂടാതെ, താഴെ പറയുന്ന സൂക്തങ്ങളിലും ഇതേ അര്‍ഥമാണ് പ്രകടമാകുന്നത്. "അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്?'' (5: 76). "നിങ്ങളും അല്ലാഹുവെ കൂടാതെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും നരകത്തിലെ വിറകാണ്. നിങ്ങള്‍ അവിടെ വരികതന്നെ ചെയ്യും.'' (21: 98). "സ്വയം കൊത്തിയുണ്ടാക്കുന്ന വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? യഥാര്‍ഥത്തില്‍ അല്ലാഹുവാണ് നിങ്ങളെയും നിങ്ങള്‍ നിര്‍മിച്ചുണ്ടാക്കുന്നവയെയും സൃഷ്ടിച്ചത്.'' (37: 95,96). "രക്ഷിതാവേ, ഈ നാടിനെ നീ നിര്‍ഭയമാക്കേണമേ. എന്നെയും എന്റെ സന്തതികളെയും ബിംബാരാധനയില്‍നിന്ന് അകറ്റിനിര്‍ത്തേണമേ'' (14: 35). "ഞങ്ങള്‍ ബിംബങ്ങളെയാണാരാധിക്കുന്നത്; ഞങ്ങളവര്‍ക്ക് ഭജനമിരിക്കുകയും ചെയ്യുന്നു.'' (26: 71). ബിംബാരാധനയെ സംബന്ധിച്ചാണ് ഇവയെല്ലാം പരാമര്‍ശിക്കുന്നത്.
ഇപ്രകാരം ഭാഷാപരമായ മൂന്നര്‍ഥങ്ങളിലും ഇബാദത് എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് മേല്‍ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. സന്ദര്‍ഭോചിതമായിട്ടാണ് ഈ അര്‍ഥങ്ങളില്‍ ഓരോന്നും നിര്‍ണയിക്കപ്പെടുക. ചില സന്ദര്‍ഭങ്ങളില്‍ ഒരര്‍ഥമേ യോജിക്കുകയുള്ളൂ. മറ്റു ചില സ്ഥലങ്ങളില്‍ രണ്ടര്‍ഥങ്ങള്‍ യോജിച്ചെന്ന് വരും. മൂന്നര്‍ഥങ്ങളും യോജിക്കുന്ന സ്ഥലങ്ങളുമുണ്ടാവും

hafeez said...

പൂര്‍വ സൂരികളുടെ വിശദീകരണം
ഈ അര്‍ഥങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പൂര്‍വകാല പണ്ഡിതന്‍മാര്‍ ഇബാദതിനെ വിശദീകരിച്ചത്. ഇമാം ഇബ്നുതൈമിയ്യഃ പറയുന്നതിപ്രകാരമാണ്: അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന ബാഹ്യവും ആന്തരികവുമായ എല്ലാ വാക്കുകളും പ്രവര്‍ത്തനങ്ങളുമുള്‍ക്കൊള്ളുന്ന പദമാണ് ഇബാദത്. നമസ്കാരം, സകാത്, നോമ്പ്, ഹജ്ജ്, വാക്കുകളില്‍ സത്യസന്ധത പുലര്‍ത്തല്‍, ബാധ്യതകള്‍ നിറവേറ്റല്‍, മാതാപിതാക്കളോട് പുണ്യം ചെയ്യല്‍, കുടുംബബന്ധം ചേര്‍ക്കല്‍, വാഗ്ദത്തം പാലിക്കല്‍, നന്‍മ കല്പിക്കല്‍, തിന്‍മ വിരോധിക്കല്‍, അവിശ്വാസികളോടും കപടവിശ്വാസികളോടും സമരം ചെയ്യല്‍, അയല്‍വാസി, അനാഥ, ദരിദ്രര്‍, വഴിയാത്രക്കാര്‍, അടിമകള്‍, നാല്ക്കാലികള്‍ എന്നിവരോട് ദയാപൂര്‍വം പെരുമാറല്‍, പ്രാര്‍ഥന, ദിക്റ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവയെല്ലാം ഇബാദതുകളില്‍പെട്ടതാണ്. അപ്രകാരംതന്നെ അല്ലാഹുവെയും റസൂലിനെയും സ്നേഹിക്കല്‍, അല്ലാഹുവെ ഭയപ്പെടല്‍, അവനിലേക്ക് മടങ്ങല്‍, വിധേയത്വം അവന്നു മാത്രമാക്കല്‍, അവന്റെ ആജ്ഞകള്‍ ക്ഷമാപൂര്‍വം പിന്‍പറ്റല്‍, അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്യല്‍, അവന്റെ വിധിയില്‍ തൃപ്തിപ്പെടല്‍, അവനില്‍ ഭരമേല്പിക്കല്‍, അവന്റെ കാരുണ്യം പ്രതീക്ഷിക്കല്‍, അവന്റെ ശിക്ഷ ഭയപ്പെടല്‍ തുടങ്ങിയവ അല്ലാഹുവിനുള്ള ഇബാദതാണ്. ചുരുക്കത്തില്‍, ദീന്‍ മുഴുവന്‍ ഇബാദതില്‍ ഉള്‍പ്പെടുന്നു. (അല്‍ഉബൂദിയ്യത് 3-4)
ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഗുരുവും ഹിജ്റഃ മൂന്നാം നൂറ്റാണ്ടിലെ പണ്ഡിതനുമായ ഇമാം ത്വബരി 'ഇയ്യാക നഅ്ബുദു' എന്നതിന്, നഖ്ശഉ വനദില്ലു വനസ്തകീനു (നിനക്ക് ഞങ്ങള്‍ കീഴ്വണങ്ങുകയും വിധേയത്വം കാണിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നു) എന്നും 'ഇന്‍കുന്‍തും ഇയ്യാഹു തഅ്ബുദൂന്‍' എന്നതിന് ഇന്‍കുന്‍തും മുന്‍ഖാദീന ലി അംറിഹി സാമിഈന മുത്വീഈന (നിങ്ങള്‍ അവന്റെ ആജ്ഞാനുവര്‍ത്തികളും അവനെ കേട്ട് അനുസരിക്കുന്നവരുമാണെങ്കില്‍) എന്നുമാണ് അര്‍ഥം പറഞ്ഞിട്ടുള്ളത്.

hafeez said...

ഇമാം റാസി എഴുതുന്നു: അല്ലാഹു കല്പിച്ചതാണെന്ന ഏക കാരണത്താല്‍ നിര്‍വഹിക്കപ്പെടുന്ന എല്ലാ പ്രവൃത്തികള്‍ക്കും വര്‍ജനങ്ങള്‍ക്കും പറയുന്ന പദമാണ് ഇബാദത്. ഹൃദയങ്ങളുടെയും അവയവങ്ങളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും ഇതിലുള്‍പ്പെടുന്നു. (തഫ്സീര്‍ റാസി 3/217)
ഇമാം നവവി എഴുതി: ഭാര്യയുടെ അവകാശം നിറവേറ്റുകയാണെന്നും അല്ലാഹു ആജ്ഞാപിച്ച മര്യാദ പ്രകാരമാണ് ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതെന്നും ഉദ്ദേശ്യമുണ്ടെങ്കില്‍ സ്ത്രീ സംസര്‍ഗം ഇബാദതായിത്തീരും.
ഇമാം ഗസ്സാലി പറഞ്ഞു: ഒരു വിശ്വാസി ഉറങ്ങുന്നത് തന്റെ ആരാധനയ്ക്ക് ശക്തി ലഭിക്കേണ്ടതിനായി സ്വദേഹത്തിന് വിശ്രമം നല്കാനാണെങ്കില്‍ ആ ഉറക്കംപോലും ഇബാദതാണ്. (ഇഹ്യാ ഉലൂമിദ്ദീന്‍ 4/272)
മുഹമ്മദുബ്നു അബ്ദില്‍ വഹ്ഹാബ് എഴുതി: ചുരുക്കത്തില്‍, അല്ലാഹു തന്റെ പ്രവാചകന്റെ നാവിലൂടെ തന്റെ ഗ്രന്ഥത്തില്‍ കല്പിച്ചതനുസരിച്ച് അല്ലാഹു ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന അടിമകളുടെ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും ഉള്‍ക്കൊള്ളുന്ന സമഗ്ര നാമമാണ് ഇബാദത്. (മജ്മൂഅതുത്തൌഹീദ് )
അനറബികളായ പണ്ഡിതവര്യന്‍മാരും ഇബാദതിന്റെ അര്‍ഥവ്യാപ്തി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ അറിയപ്പെടുന്ന പണ്ഡിതന്‍ സയ്യിദ് സുലൈമാന്‍ നദ്വി എഴുതുന്നു: ഇബാദത് എന്നാല്‍ ഒരു വസ്തുവെ ആരാധ്യ വസ്തുവായി പ്രതിഷ്ഠിച്ച് അതിനോട് പ്രാര്‍ഥിക്കല്‍ മാത്രമല്ല. വല്ലവന്റെയും ആജ്ഞാനിര്‍ദേശങ്ങള്‍ ദൈവ കല്പനയെന്നപോലെ സ്വതന്ത്രമായും നിരുപാധികമായും അനുസരിക്കലും ഇബാദതു തന്നെയാണ്. വാക്കില്‍ അവനെ മഅ്ബൂദ് (ദൈവം) എന്ന് വിളിച്ചോളണമെന്നോ അവന്നു മുന്നില്‍ ബാഹ്യമായ പൂജാകര്‍മങ്ങള്‍ അര്‍പ്പിച്ചോളണമെന്നോ ഇല്ല. ഇബ്റാഹീംനബി പ്രസ്താവിച്ചതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: "പിശാചിന് ഇ*ബാദത് ചെയ്യരുത്'' (മര്‍യം). അവനെ അനുസരിക്കരുതെന്നാണതിന്റെയര്‍ഥം. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: "പിശാചിന് ഇബാദത് ചെയ്യരുത്'' (യാസീന്‍). അവനെ അനുസരിക്കരുതെന്നുതന്നെ ഇതിന്റെയും അര്‍ഥം. പിശാചിനെ ഇവിടെ ആരും പൂജിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ പിശാചിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുന്നുമുണ്ട്. അതുതന്നെയാണ് അവന്നുള്ള ഇബാദത്. അതാണ് അല്ലാഹു പറഞ്ഞത്: "തന്റെ ആധിപത്യത്തില്‍ അവന്‍ ആരെയും പങ്കാളിയാക്കുകയില്ല'' (അല്‍കഹ്ഫ്). "തന്റെ നാഥന്നുള്ള ഇബാദതില്‍ മനുഷ്യന്‍ ആരെയും പങ്കാളിയാക്കരുത്''(അല്‍കഹ്ഫ്). ഈ ഇബാദതില്‍ എല്ലാതരം ഇത്വാഅതുകളും (അനുസരണങ്ങള്‍) ഉള്‍പ്പെടും. ശിര്‍ക് എന്നാല്‍ ഏകദൈവത്തെ അനേകം ദൈവങ്ങളെന്ന് പറയല്‍ മാത്രമല്ല. അല്ലാഹുവിന് പ്രത്യേകമായി ചെയ്യേണ്ടുന്ന സ്വതന്ത്രവും നിരുപാധികവുമായ അനുസരണത്തില്‍ സൃഷ്ടികളെ പങ്കുകൂട്ടലും ശിര്‍കുതന്നെയാകുന്നു. വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. സൂറതുല്‍ അന്‍ആമില്‍ ഹറാം-ഹലാലുകള്‍ ഭക്ഷിക്കുന്നത് സംബന്ധിച്ച വിവരണത്തെത്തുടര്‍ന്ന് അല്ലാഹു പറയുന്നു: "നിങ്ങളോട് തര്‍ക്കിക്കുവാനായി പിശാചുക്കള്‍ തങ്ങളുടെ സഹകാരികളോട് രഹസ്യബോധനം നല്കുന്നു. അവരെ അനുസരിച്ചാല്‍ നിങ്ങള്‍ മുശ്രികുകളായി.''

hafeez said...

അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂവെന്ന് മേല്‍ ആയതുകളില്‍നിന്ന് സ്പഷ്ടമാണല്ലോ. എന്നാല്‍ പിന്നെ നബിമാരെയും ഖലീഫഃമാരെയും ഇമാമുകളെയും മറ്റും അനുസരിക്കാന്‍ ഇസ്ലാം അനുശാസിച്ചിരിക്കുന്നത് എങ്ങനെ ശരിയാകും എന്നൊരു ചോദ്യം ഇവിടെ ഉന്നയിച്ചേക്കും. മറുപടി ഇതാണ്: ഇസ്ലാമില്‍ അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ, തീര്‍ച്ചതന്നെ. എന്നാല്‍ ദൈവാജ്ഞ നടപ്പാക്കാന്‍ വേണ്ടിയും അതിന് വിധേയമായിക്കൊണ്ടും മാത്രം മറ്റുള്ളവരെയും അനുസരിക്കാവുന്നതാണ്. വേദക്കാര്‍ക്ക് ഈമാനില്ലെന്ന് വിമര്‍ശിക്കാന്‍ കാരണം അവര്‍ അല്ലാഹുവിന്റെ നിയമത്തിന് മാത്രം വിധേയരാവാതെ സൃഷ്ടികളെ അനുസരിച്ചുവെന്നതാണ്. അതാണ് അല്ലാഹു വിശദീകരിക്കുന്നത്: "അവര്‍ അല്ലാഹുവെ മാറ്റി പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും റബ്ബുകളാക്കി. മര്‍യമിന്റെ മകന്‍ മസീഹിനെയും. ഏക ഇലാഹിന് ഇബാദത് ചെയ്യാനല്ലാതെ അവര്‍ കല്പിക്കപ്പെട്ടിരുന്നില്ല.'' (9: 31). അവര്‍ പണ്ഡിത പുരോഹിതന്‍മാരെ റബ്ബുകളാക്കി ഇബാദത് ചെയ്തിരുന്നത് ഇങ്ങനെയായിരുന്നു: അവരുടെ ആജ്ഞകള്‍ ജീവിത നിയമങ്ങളായി അംഗീകരിച്ചു. അല്ലാഹുവിന്റെ പേരില്‍ വിധിവിലക്കുകള്‍ പുറപ്പെടുവിക്കാന്‍ ഈ പണ്ഡിത പുരോഹിതന്‍മാര്‍ക്ക് അധികാരമുണ്ടെന്ന് വേദക്കാര്‍ വാദിച്ചിരുന്നു. ഈ ശിര്‍ക് കൈവെടിയണമെന്നാണ് ഖുര്‍ആന്‍ അവരോട് ആഹ്വാനം ചെയ്തത്. "വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായ ഒരു വാക്യത്തിലേക്ക് വരുക. അല്ലാഹുവിനല്ലാതെ നാം ഇബാദത് ചെയ്യരുത്. അവനോട് യാതൊന്നും പങ്ക#ുചേര്‍ക്കരുത്. നമ്മില്‍ ചിലര്‍ ചിലരെ റബ്ബുകളാക്കരുത്'' (3: 64). അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണീ റബ്ബാക്കലെന്ന കാര്യം സ്പഷ്ടമാണ്. ജാമിഉത്തിര്‍മിദിയിലും മുസ്നദു അഹ്മദിലും ഇപ്രകാരം വന്നിരിക്കുന്നു: ഒരു അറേബ്യന്‍ ക്രൈസ്തവ നേതാവായിരുന്ന അദിയ്യുബ്നു ഹാതിമിന് റസൂല്‍ മേലുദ്ധരിച്ച ആയത് കേള്‍പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "വേദക്കാര്‍ പണ്ഡിത പുരോഹിതന്‍മാര്‍ക്ക് ഇബാദത് ചെയ്യുന്നില്ലല്ലോ.'' തിരുമേനി പറഞ്ഞു: അവര്‍ പണ്ഡിത പുരോഹിതന്‍മാരുടെ ആജ്ഞകള്‍ അംഗീകരിക്കുന്നുണ്ടല്ലോ. ഫതില്‍ക ഇബാദതുഹും ഇയ്യാഹും- അതാണ് അവര്‍ക്കുള്ള ഇബാദത്. (ഖുദാ കീ ഹാകിമിയത്; സിന്ദഗി ഉര്‍ദു മാസിക)

hafeez said...

പൂര്‍വിക മുസ്ലിം പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാണിച്ച, ഇബാദതിന്റെ ബഹുമുഖമായ അര്‍ഥതലങ്ങളെ ആധുനിക പണ്ഡിതനും പ്രമുഖ പരിഷ്കര്‍ത്താവുമായ സയ്യിദ് അബുല്‍അഅലാ മൌദൂദി കൂടുതല്‍ സ്പഷ്ടമായും ശക്തമായും വിശദീകരിക്കുകയുണ്ടായി. തന്റെ പ്രസിദ്ധമായ ഖുര്‍ആന്‍ കി ചാര്‍ ബുന്‍യ#ാദി ഇസ്വ്ത്വിലാഹേന്‍ എന്ന കൃതിയില്‍ ഇബാദതിന് ആധികാരിക അറബി ഭാഷാ നിഘണ്ടുക്കള്‍ കൊടുത്ത അര്‍ഥവും ഖുര്‍ആനില്‍ പ്രസ്തുത പദം ഉപയോഗിക്കപ്പെട്ട അര്‍ഥസന്ദര്‍ഭങ്ങളുമെല്ലാം വിശകലനംചെയ്തശേഷം അദ്ദേഹം എഴുതുന്നു: ഇബാദത് എന്ന പദം ഖുര്‍ആനില്‍ ചില സ്ഥലങ്ങളില്‍ അടിമത്തവും അനുസരണവും എന്ന അര്‍ഥത്തിലും ചില സ്ഥലങ്ങളില്‍ അനുസരണം എന്ന അര്‍ഥത്തില്‍ മാത്രവും മറ്റു ചിലേടത്ത് ആരാധന എന്ന അര്‍ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്.... അതില്‍ അടിമത്തവും അനുസരണവും എന്ന അര്‍ഥത്തില്‍ ഇബാദത് പ്രയോഗിച്ചേടത്തെല്ലാം മഅ്ബൂദ് (ഇബാദത് ചെയ്യപ്പെടുന്നവന്‍) ആയി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഒന്നുകില്‍ പിശാചാണ്, അല്ലെങ്കില്‍ ത്വാഗൂതായി ചമഞ്ഞ് അല്ലാഹുവിന്റെ ദാസന്‍മാരെ അവന്റെ ദാസ്യത്തില്‍ നിന്നകറ്റി സ്വന്തം ദാസന്‍മാരും അനുവര്‍ത്തികളുമാക്കുന്ന ധിക്കാരിയായ മനുഷ്യനാണ്. അതുമല്ലെങ്കില്‍, അല്ലാഹുവിന്റെ ഗ്രന്ഥത്തെ വിട്ട് അവനെ അവഗണിച്ച് സ്വയം നിര്‍മിച്ച മാര്‍ഗങ്ങളിലൂടെ ജനങ്ങളെ നയിക്കുന്ന പുരോഹിതരും മതാചാര്യരുമാണ്. അതുപോലെ ഇബാദതിനെ ആരാധന എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചേടത്തെല്ലാം ആരാധ്യരായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ഒന്നുകില്‍ ഔലിയാക്കളും പ്രവാചകന്‍മാരും സജ്ജനങ്ങളുമാണ്. അവര്‍ അവരുടെ തന്നെ അധ്യാപനങ്ങള്‍ക്കും മാര്‍ഗദര്‍ശനങ്ങള്‍ക്കും വിരുദ്ധമായി ആരാധ്യരാക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ പ്രകൃത്യതീത 'റുബൂബിയ്യതി'ല്‍ പങ്കാളികളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മലകുകളും ജിന്നുകളുമായിരിക്കും ആരാധ്യര്‍. അതുമല്ലെങ്കില്‍ പിശാചിന്റെ പ്രേരണയാല്‍ മാത്രം ആരാധനാ കേന്ദ്രങ്ങളായിത്തീര്‍ന്ന ഭാവനാശക്തികളുടെ വിഗ്രഹങ്ങളും പ്രതിമകളുമായിരിക്കും. ഈ മഅ്ബൂദുകളെല്ലാം മിഥ്യകളാണെന്നും അവര്‍ക്ക് ഇബാദത് ചെയ്യുന്നത് തെറ്റുമാണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു- ആ ഇബാദത് അടിമത്തമാകട്ടെ, അനുസരണമാകട്ടെ, ആരാധനയാകട്ടെ. നിങ്ങള്‍ ഇബാദത് ചെയ്തുകൊണ്ടിരിക്കുന്ന ഈ എല്ലാ മഅ്ബൂദുകളും അല്ലാഹുവിന്റെ അടിമകളും ദാസന്‍മാരുമാണെന്നും ഇബാദത് ചെയ്യപ്പെടാന്‍ അവയ്ക്കര്‍ഹതയില്ലെന്നും അവയ്ക്ക് ഇബാദത് ചെയ്യുന്നതുമൂലം പരാജയവും നിന്ദ്യതയുമല്ലാതെ യാതൊന്നും നേടാന്‍ കഴിയുകയില്ലെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഈ ആരാധ്യരുടെയും അഖില പ്രപഞ്ചത്തിന്റെയും ഉടമസ്ഥന്‍ അല്ലാഹു മാത്രമാകുന്നു. അവന്റെ കരങ്ങളിലാണ് എല്ലാ അധികാരങ്ങളും. അതിനാല്‍ ഇബാദത് ചെയ്യപ്പെടാനുള്ള അര്‍ഹത ഏകനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമല്ല.
ഖുര്‍ആനില്‍ എവിടെയെല്ലാം 'അല്ലാഹുവിന് ഇബാദത് ചെയ്യുക' എന്ന് പറയുകയും എന്നിട്ടവിടെ മേല്‍ സൂചിപ്പിച്ച പ്രകാരം അതിന്റെ വിവിധ അര്‍ഥങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും ഇല്ലാതിരിക്കുകയും ചെയ്യുന്നുവോ അത്തരം സ്ഥലങ്ങളിലെല്ലാം ഇബാദതിന് അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്ന് അര്‍ഥങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉദാഹരണത്തിന് താഴെ കൊടുത്ത സൂക്തങ്ങള്‍ കാണുക

hafeez said...

"നിശ്ചയം, ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഇലാഹില്ല. അതിനാല്‍ എനിക്ക് ഇബാദത് ചെയ്യുവിന്‍'' (ത്വാഹാ). "അല്ലാഹുവാകുന്നു നിങ്ങളുടെ റബ്ബ്, അവനല്ലാതെ ഇലാഹില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവന്ന് ഇ*ബാദത് ചെയ്യുവിന്‍'' (അല്‍അന്‍ആം). (ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍- പേ. 86-93 നോക്കുക.). മൌദൂദി പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം: ഇബാദതിന് അടിമവൃത്തി, അനുസരണം, ആരാധന എന്നീ മൂന്നര്‍ഥങ്ങളുണ്ട്. ഈ മൂന്നര്‍ഥങ്ങളിലും ഖുര്‍ആനില്‍ അത് പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ചിലേടത്ത് ഒന്നും രണ്ടും അര്‍ഥങ്ങളില്‍, ചിലേടത്ത് രണ്ടാമത്തേതില്‍ മാത്രം, ചിലേടത്ത് മൂന്നാമത്തേതില്‍ മാത്രം, ചിലേടത്ത് മൂന്നര്‍ഥങ്ങളിലും. ഖുര്‍ആനില്‍ ഇബാദത് എന്ന് കാണുന്നേടത്തെല്ലാം അനുസരണമെന്നോ അടിമത്തമെന്നോ പറയണമെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. എല്ലായിടത്തും ആരാധന എന്നും പറയാന്‍ പറ്റാത്തപോലെത്തന്നെ.
ഇബാദതിന്റെ 'താല്‍പര്യം' സമഗ്രമായി മനസ്സിലാക്കിക്കൊണ്ടുതന്നെ ഓരോ സന്ദര്‍ഭങ്ങള്‍ക്കുമൊത്ത് അതിനെ വിശദീകരിക്കുന്ന രീതിയാണ് പൂര്‍വിക പണ്ഡിതന്‍മാര്‍ സ്വീകരിച്ചത്. ഇത് പില്ക്കാലത്ത് തെറ്റുധാരണകള്‍ക്ക് ഇട നല്കി. ഇബാദതിനെപ്പറ്റിയുള്ള ചില വിവരണങ്ങള്‍ കണ്ടപ്പോള്‍ അതു മാത്രമാണ് ഇബാദതെന്ന് ധരിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ അത് മാത്രമാണ് സാക്ഷാല്‍ വിവക്ഷയെന്നും മറ്റുള്ളതെല്ലാം ആലങ്കാരികമാണെന്നും കരുതാന്‍ തുടങ്ങി. ഉദാഹരണമായി, ഇമാം സമഖ്ശരി ഇബാദതിനെപ്പറ്റി പറഞ്ഞത്, അല്‍ഇബാദതു അഖ്സ്വാ ഗായതില്‍ ഖുദൂഇ വത്തദല്ലുല്‍ (അല്‍കശ്ശാഫ് 1/10) (വിധേയത്വത്തിന്റെയും താഴ്മയുടെയും അങ്ങേയറ്റമാണ് ഇബാദത്) എന്നായിരുന്നു. ഇമാം ബൈദാവി (1/33)യും ഇമാം റാസി(1/37)യു1ം ഇമാം അബുസ്സുഊദും (1/27) ഇതേറ്റ് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരാരുംതന്നെ അത് മാത്രമാണ് ഇബാദത് എന്നുദ്ദേശിച്ചിട്ടില്ല. മറ്റു ചില സ്ഥലങ്ങളില്‍ അവിടേക്ക് പറ്റുന്ന രീതിയില്‍ ഇബാദതിനെ അവര്‍തന്നെ വ്യാഖ്യാനിച്ചിട്ടുമുണ്ട്. മുകളിലുദ്ധരിച്ച ഉദാഹരണങ്ങള്‍ അതാണല്ലോ തെളിയിക്കുന്നത്. എന്നാല്‍ ഇവ്വിഷയകമായി ശൈഖ് മുഹമ്മദ് അബ്ദു തന്റെ തഫ്സീറില്‍ ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍ എന്ന വാക്യത്തെ വ്യാഖ്യാനിച്ചുകൊണ്ട് എഴുതുന്നതിങ്ങനെയാണ്:
എന്താണ് ഇബാദത്? വിനയത്തോടുകൂടിയ അനുസരണമാണതെന്ന് അവര്‍ പറയുന്നു. എല്ലാ പദപ്രയോഗങ്ങളും ആശയത്തെ പൂര്‍ണമായി പ്രതിനിധീകരിക്കുകയോ വ്യാഖ്യാനത്തിന് പഴുതില്ലാത്ത വിധം മനുഷ്യബുദ്ധിക്ക് വ്യക്തമാക്കിക്കൊടുക്കുകയോ ചെയ്യുന്നില്ല. മിക്കപ്പോഴും ഒരു വസ്തുവെ അതിന്റെ ചില അനിവാര്യഗുണങ്ങള്‍ പറഞ്ഞോ അത് ചിത്രീകരിച്ചു കാണിച്ചുകൊണ്ടോ ആകും വ്യാഖ്യാനിക്കുന്നത്. മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ പര്യായങ്ങള്‍ പറഞ്ഞുകൊണ്ടോ സാദൃശ്യമുള്ള ആശയം വിവരിച്ചുകൊണ്ടോ മതിയാക്കും. അക്കൂട്ടത്തില്‍പെട്ടതാണ് ഇബാദതിന്റെ അര്‍ഥം വിവരിച്ചുകൊണ്ടുള്ള ഈ വാചകവും. അതില്‍ അവ്യക്തതയും അനവധാനതയുമുണ്ട്.
ഖുര്‍ആനിലെ ആയതുകളും ഭാഷാപ്രയോഗങ്ങളും പരിശോധിച്ചാലും അബദയും അര്‍ഥത്തില്‍ അതിനോട് സാദൃശ്യമുള്ള പദങ്ങളും- ഖദഅ, ഖനഅ, അത്വാഅ, ദല്ല- അറബികള്‍ എങ്ങനെ പ്രയോഗിച്ചു എന്ന് ചിന്തിച്ചാലും അവയൊന്നും അബദയ്ക്ക് തുല്യമോ അതിന്റെ അര്‍ഥം ഉള്‍ക്കൊണ്ട് തത്സ്ഥാനത്ത് നില്ക്കുന്നതോ അല്ലെന്ന് കാണാം. അതുകൊണ്ടാണവര്‍ പറയുന്നത്, ഇബാദ് എന്ന പദം ഇബാദതില്‍നിന്ന് വന്നതാണ്. അതുകൊണ്ട് അത് അല്ലാഹുവിലേക്ക് ചേര്‍ത്താണ് കൂടുതലും പ്രയോഗിക്കുക. അബീദ് എന്ന പദം അല്ലാഹു അല്ലാത്തവരിലേക്ക് ചേര്‍ത്താണ് കൂടുതലും പ്രയോഗിക്കുക. കാരണം, അത് അടിമത്തം എന്നര്‍ഥമുള്ള ഉബൂദിയതില്‍നിന്ന് എടുത്തതാണ്. ആ അര്‍ഥത്തില്‍ ഇബാദതും ഉബൂദിയ്യതും തമ്മില്‍ അന്തരമുണ്ട്.
അതുകൊണ്ടാണ് ചില ഉലമാക്കള്‍ പറയുന്നത്, അല്ലാഹുവിന് നിര്‍വഹിക്കപ്പെടുന്ന കാര്യങ്ങള്‍ക്കേ ഭാഷയില്‍ ഇബാദത് എന്ന് പറയുകയുള്ളൂവെന്ന്. പക്ഷേ, ഖുര്‍ആനിക പ്രയോഗങ്ങള്‍ ഇത് ശരിവെക്കുന്നില്ല.

hafeez said...

അദ്ദേഹം തുടരുന്നു:
കമിതാവ് കാമുകിയോടുള്ള ബഹുമാനത്തിലും വിധേയത്വത്തിലും വല്ലാതെ അതിര്‍വിടും. ഒരാളുടെ ഇഛ അപരന്റേതില്‍ ലയിക്കും. ഒരാളുടെ ആഗ്രഹം അപരന്റേതില്‍ ഉരുകിച്ചേരും. എങ്കിലും ഈ വിധേയത്വം യഥാര്‍ഥത്തില്‍ ഇബാദത് അല്ല. നേതാക്കന്‍മാരെയും രാജാക്കന്‍മാരെയും ഭരണാധികാരികളെയു0ം ബഹുമാനിക്കുന്നതില്‍ ചില ആളുകള്‍ അതിര്‍ കവിയും. അവരോടുള്ള വിധേയത്വത്തിലും അവരുടെ പ്രീതി തേടുന്നതിലും മറ്റ് ആരാധകരോ ഭക്തന്‍മാരോ കാണിക്കുന്നതിനെക്കാള്‍ വലിയ ഭവ്യത അവര്‍ കാണിക്കും. എന്നാല്‍ ഈ വിധേയത്വത്തിനും അറബികള്‍ ഇബാദത് എന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ എന്താണ് ഇബാദത്?
ശരിയായ ശൈലികളും വ്യക്തമായ അറബി പ്രയോഗവും വ്യക്തമാക്കുന്നത് ഇബാദത് ഒരുതരം അങ്ങേയറ്റത്തെ വിധേയത്വമാണെന്നത്രേ. മഅ്ബൂദിന്റെ മഹത്ത്വം ഹൃദയം അനുഭവിക്കുമ്പോഴാണത് ഉടലെടുക്കുക. എവിടെനിന്നാണത് ഉണ്ടാകുന്നതെന്ന് അവനറിയുന്നില്ല. അതുപോലെ അവന്ന് എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ശക്തിയെക്കുറിച്ച വിശ്വാസത്തില്‍നിന്നുമാണത് ഉടലെടുക്കുക. അതവനെ ചൂഴ്ന്ന് നില്ക്കുന്നു എന്ന് അവന്നറിയാം. പക്ഷേ, അതവന്റെ അറിവിന്റെ മേഖലയ്ക്കപ്പുറമാണ്. ഏതെങ്കിലും ഒരു രാജാവിനോട് അങ്ങേയറ്റത്തെ വിനയം കാണിക്കുന്നവനെപ്പറ്റി അവന്‍ അയാള്‍ക്ക് ഇബാദത് ചെയ്തു എന്ന് പറയില്ല. അവന്‍ അദ്ദേഹത്തിന്റെ പാദം ചുംബിച്ചാലും. കാരണം, ആ വിനയത്തിന്റെയും വിധേയത്വത്തിന്റെയും കാരണം എല്ലാവര്‍ക്കുമറിയാം. അത് ഒന്നുകില്‍ അയാളുടെ അക്രമത്തെ ഭയന്നായിരിക്കും. അല്ലെങ്കില്‍ ഔദാര്യത്തെ പ്രതീക്ഷിച്ചായിരിക്കും. എന്നാല്‍ രാജാധികാരം അത്യുന്നതങ്ങളില്‍നിന്ന് രാജാക്കന്മാര്‍ക്ക് ലഭിക്കുന്ന ആകാശലോകത്തുനിന്നുള്ള അദൃശ്യമായ ശക്തിയാണെന്നും മറ്റുള്ളവരെക്കാളെല്ലാം ഉന്നതരായി അവരെ തെരഞ്ഞെടുത്തിരിക്കയാണെന്നും വിശ്വസിച്ചാലല്ലാതെ. ഇത്തരം രാജാക്കന്മാര്‍ ഏറ്റവും നല്ല മൂലകങ്ങളും ഏറ്റവും ശ്രേഷ്ഠമായ സത്തകളുമാണെന്നായിരിക്കും വിശ്വസിക്കുന്നത്. ഇത്തരം വിശ്വാസങ്ങള്‍ സത്യനിഷേധത്തിലേക്കും മാര്‍ഗഭ്രംശത്തിലേക്കും നയിക്കുന്നു. അവരാണ് രാജാക്കന്മാരെ ഇലാഹുകളും റബ്ബുകളുമാക്കുന്നവരും അവരെ യഥാര്‍ഥത്തില്‍ ഇബാദത് ചെയ്യുന്നവരും. (തഫ്സീറുല്‍ മനാര്‍, വാ. 1)

hafeez said...

സൂക്ഷിച്ചുനോക്കിയാല്‍ മറ്റുള്ളവരുടെ വിശദീകരണങ്ങളില്‍ ഉണ്ടെന്ന് മുഹമ്മദ് അബ്ദു പറയുന്ന അവ്യക്തതയും അനവധാനതയും അദ്ദേഹത്തിന്റെ വിശദീകരണത്തിലുമുണ്ടെന്നു കാണാം. അദ്ദേഹം അവതരിപ്പിച്ച വ്യാഖ്യാനം ഭാഷാ പണ്ഡിതന്മാരുടെ വിവരണങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്നും നിരക്കുന്നില്ല. ഡോ. യൂസുഫുല്‍ ഖറദാവി അതിപ്രകാരം ചൂണ്ടിക്കാണിക്കുന്നു: " ഈ ഉപാധി ഭാഷാ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്കെല്ലാം ഒന്നടങ്കം എതിരാണെന്ന് മാത്രമല്ല, ഖുര്‍ആനിനുതന്നെ പ്രകടമായും വിരുദ്ധമാണ്. മൂസായെയും ഹാറൂനെയും കുറിച്ച് ഫിര്‍ഔനിന്റെ ഭാഷ അല്ലാഹു ഉദ്ധരിക്കുന്നു: 'ഞങ്ങളെപ്പോലുള്ള രണ്ടു മനുഷ്യരിലാണോ ഞങ്ങള്‍ വിശ്വസിക്കേണ്ടത്? അവരുടെ ജനത ഞങ്ങള്‍ക്ക് ഇബാദത് ചെയ്യുന്നവരാണ്.' ഇതേപറ്റി ഇമാം ത്വബരി പറയുന്നു: അഥവാ അവര്‍ക്ക് അനുസരിച്ചും കീഴ്പെട്ടും ജീവിക്കുന്നവരാണെന്ന് താല്‍പര്യം- അവരുടെ കല്പനകള്‍ അവര്‍ ശിരസാ വഹിക്കുന്നു, അവര്‍ക്ക് കീഴ്പെടുന്നു. ഒരു രാജാവിന് കീഴ്പെടുന്നവനെപ്പറ്റി അയാള്‍ക്ക് ഇബാദത് ചെയ്യുന്നവനെന്ന് അറബികള്‍ പറയാറുണ്ട്.'' (അല്‍ഇബാദതു ഫില്‍ഇസ്ലാം പേ. 30)
ഇമാം മുഹമ്മദ് അബ്ദു വിശദീകരിച്ചത് ഇബാദതിന്റെ വ്യത്യസ്ത ആശയങ്ങളില്‍ ഒന്നിനെയാണ്. പ്രസ്തുത ആശയം കുറേക്കൂടി വ്യക്തമായ ഭാഷയില്‍ മൌലാനാ മൌദൂദിയും വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: "കാര്യകാരണ വ്യവസ്ഥയ്ക്ക് വിധേയമായി സാധാരണ ഗതിയില്‍ ഏതെല്ലാം വസ്തുക്കള്‍വഴി മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു കിട്ടുന്നുവോ അവയുടെ ആവശ്യനിര്‍വഹണ പ്രക്രിയകള്‍ മനുഷ്യന്റെ കണ്‍മുന്നില്‍വെച്ചോ അഥവാ ജ്ഞാന പരിധിയിലോ ഒതുങ്ങിക്കൊണ്ടോ സംഭവിക്കുകയാണെങ്കില്‍ ആ വസ്തുക്കളെ സംബന്ധിച്ച് യാതൊരു ആരാധനാ വികാരവും അവനില്‍ ഉളവാകുന്നില്ല. ഉദാഹരണമായി, എനിക്ക് ചെലവിന് രൂപ ആവശ്യമുണ്ട്. ഞാനൊരാളെ സമീപിച്ച് എനിക്കൊരുദ്യോഗമോ തൊഴിലോ തരണമെന്നപേക്ഷിക്കുന്നു. അയാള്‍ ആ അപേക്ഷ സ്വീകരിച്ച് എനിക്കൊരു ജോലിയും ആ ജോലിക്ക് വേതനവും തരുന്നു. ഈ വ്യവഹാരങ്ങളെല്ലാം നടക്കുന്നത് എന്റെ ജ്ഞാനത്തിന്റെയും ഇന്ദ്രിയങ്ങളുടെയും പരിധിക്കുള്ളിലാണ്. അയാളെന്റെ ആവശ്യം പൂര്‍ത്തീകരിച്ചു തരുന്നതെങ്ങനെയാണെന്നെനിക്കറിയാം. അതിനാല്‍ അയാള്‍ ആരാധന അര്‍ഹിക്കുന്നുവെന്ന് എനിക്ക് തോന്നുക പോലുമില്ല. ഒരാളുടെ വ്യക്തിത്വമോ ശക്തിയോ ആവശ്യ നിര്‍വഹണരൂപമോ നിഗൂഢതയുടെ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന അവസ്ഥയില്‍ മാത്രമേ എന്റെ മനസ്സില്‍ അയാളോട് ആരാധനാ വികാരം ഉണ്ടാകുന്നുള്ളൂ. അതുകൊണ്ട് തന്നെയാണ് ആരാധ്യന്‍ എന്ന അര്‍ഥത്തിന് ഔന്നത്യത്തോടൊപ്പം അദൃശ്യത, സംഭ്രമം, ദുര്‍ഗ്രഹത തുടങ്ങിയ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന പദം സ്വീകരിക്കപ്പെട്ടത് (ഖുര്‍ആനിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 18)

hafeez said...

എന്നാല്‍ ഈ നിഗൂഢതയും മറഞ്ഞ ശക്തിയെക്കുറിച്ച സങ്കല്പവുമില്ലാതെയും ഇലാഹും ഇബാദതും ഉണ്ടാകാമെന്ന് അദ്ദേഹം തുടര്‍ന്ന് പറയുന്നു. അത്തൌബഃ 31, അല്‍ഫുര്‍ഖാന്‍ 43, അശ്ശൂറാ 21, അല്‍അന്‍ആം 137 എന്നീ ആയതുകളുദ്ധരിച്ച് അദ്ദേഹം എഴുതുന്നു: ഇലാഹിന്റെ നേരത്തെ വിവരിച്ച ആശയങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഈ സൂക്തങ്ങളിലുള്ളത്. ഇവിടെ പ്രകൃത്യതീതമായ അധീശത്വത്തിന്റെ ഒരു സങ്കല്പവുമില്ല. ഇലാഹ് ആയി അംഗീകരിക്കപ്പെട്ടത് മനുഷ്യരാണ്. അല്ലെങ്കില്‍ മനുഷ്യന്റെ തന്നെ ദേഹേഛയാണ്. പ്രാര്‍ഥിക്കപ്പെടുക, ഉപകാരത്തിന്റെയും ഉപദ്രവത്തിന്റെയും ഉടമയായി കാണുക, അഭയം തേടുക എന്നീ അര്‍ഥത്തിലല്ല അത് ദൈവമായി അംഗീകരിക്കപ്പെട്ടത്. പ്രത്യുത, അതിന്റെ ശാസന നിയമമായി അംഗീകരിക്കുക, അതിന്റെ ആജ്ഞയും നിരോധനവും അനുസരിക്കുക, അത് ഹലാലാക്കിയത് ഹലാലായും ഹറാമാക്കിയത് ഹറാമായും സമ്മതിച്ചുകൊടുക്കുക, അതിന് സ്വയം ആജ്ഞാപിക്കാനും നിരോധിക്കാനും അധികാരമുണ്ടെന്നും അംഗീകാരം തേടുകയോ അഭിപ്രായം ആരായുകയോ ചെയ്യേണ്ട മറ്റൊരു ശക്തിയും അതിനുപരിയായി ഇല്ലെന്നും കരുതുക എന്ന അര്‍ഥത്തിലാണ്. പ്രഥമ സൂക്തത്തില്‍ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ഇലാഹാക്കുന്നതിനെ പരാമര്‍ശിക്കുന്നു. അതിന്റെ വ്യക്തമായ വ്യാഖ്യാനം ഹദീഥില്‍നിന്ന് നമുക്ക് ലഭിക്കുന്നു. ഹ. അദിയ്യുബ്നു ഹാതിം ഈ സൂക്തത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ തിരുമേനി അരുള്‍ചെയ്തു: നിങ്ങളുടെ പണ്ഡിതരും പുരോഹിതരും ഹലാലാക്കുന്നതിനെ നിങ്ങള്‍ ഹലാലായി അംഗീകരിച്ചു. അവര്‍ ഹറാമാക്കുന്നതിനെ നിങ്ങള്‍ ഹറാമായും സമ്മതിച്ചു. അതേക്കുറിച്ച് അല്ലാഹുവിന്റെ വിധിയെന്തെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരുന്നേയില്ല.
സ്വന്തം ദേഹേഛയെ അനുസരിക്കുകയും അതിന്റെ ശാസനകള്‍ അത്യുന്നതമായി ഗണിക്കുകയും ചെയ്യുന്നവന്‍ സ്വേഛയെ ഇലാഹാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഇതാണ് രണ്ടാം സൂക്തത്തിന്റെ ആശയമെന്ന് വ്യക്തം. (നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 23, 24)

hafeez said...

തന്റെ വീക്ഷണം സയ്യിദ് മൌദൂദി സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്: ഖുര്‍ആനില്‍ എവിടെയെല്ലാം അല്ലാഹുവിന് ഇബാദത് ചെയ്യുക എന്ന് പറയുകയും എന്നിട്ടവിടെ മേല്‍സൂചിപ്പിച്ച പ്രകാരം ഇബാദതിന് അതിന്റെ വിവിധ അര്‍ഥങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും ഇല്ലാതിരിക്കുകയും ചെയ്യുന്നുവോ അത്തരം സ്ഥലങ്ങളിലെല്ലാം ഇബാദതിന് അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്ന് അര്‍ഥങ്ങളും ഉണ്ടായിരിക്കുന്നതാണ്. ത്വാഹാ 14, അല്‍അന്‍ആം 102, യൂനുസ് 104, യൂസുഫ് 40, ഹൂദ് 123, മര്‍യം 65, അല്‍കഹ്ഫ് 110 എന്നീ ആയതുകള്‍ ഇതിനു തെളിവായി ഉദ്ധരിച്ചശേഷം അദ്ദേഹം തുടര്‍ന്നു പറയുന്നു: അടിമത്തം, അനുസരണം, ആരാധന എന്നിവ മൂന്നും അല്ലാഹുവിനായിരിക്കണമെന്നാണ് ഖുര്‍ആന്റെ സന്ദേശമെന്നത് സുവിദിതമാണ്. അതിനാല്‍, ഇബാദതിനെ ഏതെങ്കിലും ഒരാശയത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നത് ഖുര്‍ആന്റെ പ്രബോധനത്തെ പരിമിതപ്പെടുത്തലായിത്തീരും. ഇതിന്റെ അനിവാര്യ ഫലം, ഖുര്‍ആനിക പ്രബോധനത്തെ സംബന്ധിച്ച് അപൂര്‍ണമായ വിഭാവനയോടെ വിശ്വാസികളായിത്തീരുന്നവര്‍ പ്രായോഗിക തലത്തില്‍ അതിനെ അപൂര്‍ണവും ഭാഗികവുമായി അവതരിപ്പിക്കുമെന്നതാണ്. (നാലു സാങ്കേതിക ശബ്ദങ്ങള്‍, പേ. 91, 92, 93 നോക്കുക)

hafeez said...

പൂര്‍വികരും ആധുനികരുമായ ഇസ്ലാമിക പണ്ഡിതന്മാര്‍ അവതരിപ്പിച്ചിട്ടുള്ള ഇബാദതിന്റെ ഈ വിശാല സങ്കല്പം ചില അടിസ്ഥാന തത്ത്വങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
1. മനുഷ്യജീവിത#ം ഒരു മഹത്തായ സാധനയാണ്. ജീവിതം സമ്പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിക്കണമെന്നാണ് ഇസ്ലാം സിദ്ധാന്തിക്കുന്നത്. ഇതിന് സന്നദ്ധനാകുന്നവനാണ് മുസ്ലിം. അല്ലാഹു അല്ലാത്ത മറ്റൊരു ശക്തിക്കും ആത്യന്തികമായ വിധേയത്വം പാടില്ല.
2. ജീവിതം അഖണ്ഡമാണ്. അതിനെ മതപരം, രാഷ്ട്രീയം എന്നിങ്ങനെ വിഭജിക്കുന്നതിനെയോ ദൈവത്തിനും സീസര്‍ക്കുമായി പങ്കിടുന്നതിനെയോ ഇസ്ലാം അംഗീകരിക്കുന്നില്ല. മനുഷ്യനും അവന്റെ ജീവിതവും സാകല്യേന അവന്റെ സ്രഷ്ടാവായ ദൈവത്തിനുള്ളതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളും അല്ലാഹുവിന് കീഴ്പെട്ടുകൊണ്ടും അവന്റെ നിയമ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുമായിരിക്കണം നീങ്ങുന്നത്. പള്ളിയും പാര്‍ലമെന്റും പട്ടാളവും കോടതിയുമെല്ലാം അവന്റെ വിധിവിലക്കുകള്‍ക്ക് വിധേയമായിരിക്കണം.
3. നല്ലതും ചീത്തയും എന്തെന്നു വിധിക്കാനുള്ള അധികാരം (നിയമനിര്‍മാണാധികാരം) മൌലികമായി മനുഷ്യന്റെ സ്രഷ്ടാവായ അല്ലാഹുവിനേയുള്ളൂ. അത് 'ഉലൂഹിയ്യതി'ന്റെ അവിഭാജ്യ ഘടകമാണ്. മറ്റുള്ളവര്‍ക്ക് അത് വകവച്ചുകൊടുക്കുന്നത് 'ഇബാദതി'ല്‍ അവനോടൊപ്പം മറ്റുള്ളവരെ പങ്കുചേര്‍ക്കലാകുന്നു. ഇങ്ങനെ പങ്കുചേര്‍ക്കുന്നത് ജനപ്രതിനിധികള്‍, ഭരണാധികാരികള്‍, രാജാക്കന്മാര്‍, മതപുരോഹിതന്മാര്‍, ഗോത്രനായകന്മാര്‍, രാഷ്ട്രീയ-മതസംഘടനകള്‍, സിദ്ധാന്തങ്ങള്‍ എന്നിങ്ങനെയുള്ള ആരെയായിരുന്നാലും അത് ആരാധനയില്‍ പങ്കുചേര്‍ക്കുന്നതു പോലെ ഗുരുതരമാകുന്നു.
4. ഇബാദതിനെക്കുറിച്ച സങ്കല്പം വികലമായാല്‍ തൌഹീദും വികലമാകും. അതു മുസ്ലിമിനെ ഭൌതികവും അഭൌതികവുമായ മിഥ്യാ ശക്തികളുടെ അടിമത്തത്തിലേക്ക് നയിക്കും. വിഗ്രഹങ്ങളും, ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ പുണ്യാത്മാക്കളും സിദ്ധന്മാരും ആരാധിക്കപ്പെടും. ഭൌതിക ചിന്തകന്മാരും രാഷ്ട്രീയ നേതാക്കളും രാജാക്കന്മാരും അപ്രമാദികളായ പരമാധികാരികളും രക്ഷകരുമായി അംഗീകരിക്കപ്പെടുകയും അനുസരിക്കപ്പെടുകയും ചെയ്യും. അതൊന്നും മതത്തിനോ തൌഹീദിനോ എതിരല്ല എന്ന ചിന്താഗതി വളരും. ഇത്തരമൊരവസ്ഥാ വിശേഷത്തില്‍ സാമാന്യ മുസ്ലിംകള്‍ ഇപ്പോള്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് കരുതുന്നവരാണ് ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മിക്കതും.

hafeez said...

വ്യത്യസ്ത കാഴ്ചപ്പാടുകള്‍
ഇവിടെ വിവരിക്കപ്പെട്ട ഇബാദതിന്റെ അര്‍ഥ കല്പനകളോട് വിയോജിക്കുന്ന മറ്റു രണ്ടു വീക്ഷണങ്ങള്‍ കേരളത്തില്‍ ശക്തിയായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ അതേക്കുറിച്ചു കൂടി ഒരു വിശദീകരണം ഇവിടെ സംഗതമാണ്.
ഒന്നാമത്തെ വീക്ഷണം
ഇതനുസരിച്ച് ഇബാദത് എന്നാല്‍ ആരാധനയാണ്. ആരാധനയാവട്ടെ ഒരു ശക്തിയില്‍നിന്ന് അഗോചര മാര്‍ഗത്തിലൂടെ ഫലം കാംക്ഷിച്ചുകൊണ്ട് ചെയ്യുന്ന കര്‍മങ്ങളാണ്. അതുകൊണ്ട് മരിച്ചവരില്‍നിന്നോ ജീവിച്ചിരിക്കുന്നവരില്‍നിന്നോ അഗോചര മാര്‍ഗത്തിലൂടെ ഫലം കാംക്ഷിച്ചുകൊണ്ട് അവരോട് പ്രാര്‍ഥിക്കുന്നതും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ സമര്‍പ്പിക്കുന്നതും അവര്‍ക്കുള്ള ഇബാദതും അവരെ ദൈവത്തിന്റെ പങ്കാളികളാക്കലുമാണ്. എന്നാല്‍ അനുസരണം ഇബാദതിന്റെ അര്‍ഥത്തില്‍ പെടുന്നില്ല. ദൈവമല്ലാത്തവരെ ഏതുവിധേന അനുസരിക്കുന്നതും അവര്‍ക്കുള്ള ഇബാദതോ അവരെ ദൈവത്തിന്റെ പങ്കാളിയാക്കലോ ആകുന്നില്ല.

തൌഹീദിനെയും ദീനിനെയും ആത്മീയകാര്യങ്ങളില്‍ അല്ലെങ്കില്‍ സ്വകാര്യ ജീവിതത്തില്‍ പരിമിതപ്പെടുത്തുകയും ലൌകിക ജീവിതത്തെ ദീനിന്റെ പരിധിയില്‍നിന്ന് സ്വതന്ത്രമാക്കുകയും ചെയ്യുന്നുവെന്നതാണ് ഈ അര്‍ഥകല്പനയുടെ മര്‍മം. ഇതനുസരിച്ച് ഒരാള്‍ക്ക് ശരിയായ മുവഹ്ഹിദ് ആകാന്‍ തവസ്സുല്‍, ഇസ്തിഗാഥ, ജാറം മൂടല്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ജിച്ചാല്‍ മതി. അയാള്‍ സോഷ്യലിസ്റോ ക്യാപിറ്റലിസ്റോ സെക്യുലരിസ്റോ രാജാധിപത്യ വാദിയോ ആകുന്നതുകൊണ്ട് കുഴപ്പമില്ല; മതവിരുദ്ധ ഭൌതിക പ്രസ്ഥാനങ്ങളെ അംഗീകരിക്കുന്നതും തൌഹീദിനെതിരാകുന്നില്ല. അവയുടെ ആചാര്യന്മാരെയും നേതാക്കളെയും പരമാധികാരികളും യജമാനന്മാരുമായി അംഗീകരിക്കുകയും നിരുപാധികം അനുസരിക്കുകയും ചെയ്യുന്നത് അവര്‍ക്കുള്ള ഇബാദതാകുന്നുമില്ല. പാശ്ചാത്യന്‍ ദര്‍ശനങ്ങളിലും സംസ്കാരത്തിലും ആകൃഷ്ടരായവര്‍ക്ക് പൊതുവില്‍ പഥ്യമായ വീക്ഷണമാണിത്. മുസ്ലിം രാജ്യങ്ങളില്‍ ഇന്നു നിലവിലുള്ള ഭരണകൂടങ്ങള്‍ പൊതുവില്‍ ഭരണപ്രക്രിയകളില്‍നിന്ന് മതത്തെ മാറ്റി നിര്‍ത്താനാഗ്രഹിക്കുന്നതുകൊണ്ട് അത്തരം ഭരണകൂടങ്ങളുടെ പ്രോല്‍സാഹനവും ഈ വീക്ഷണക്കാര്‍ക്കുണ്ട്.
എന്നാല്‍ മുസ്ലിം രാജ്യങ്ങളില്‍, പൊതുജീവിതത്തെ ഇസ്ലാമില്‍നിന്നു മുക്തമാക്കി ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ക്കും നേതാക്കള്‍ക്കും വിധേയമാക്കുന്നത് അല്ലാഹുവിനുമാത്രം ഇബാദതു ചെയ്യുക എന്ന തത്ത്വത്തില്‍നിന്നുള്ള വ്യതിചലനമാകുന്നില്ല എന്നു വാദിക്കുന്നവര്‍ അവരുടെ വാദം സമര്‍ഥിക്കുന്നത് ഇബാദതിന്റെ അനുസരണം എന്ന അര്‍ഥത്തെ നിഷേധിച്ചുകൊണ്ടല്ല എന്നത് ശ്രദ്ധേയമാണ്. അവരുന്നയിക്കുന്നത് വേറെ ചില ന്യായങ്ങളാണ്. ആ ചര്‍ച്ച ഇവിടെ പ്രസക്തമല്ലാത്തതുകൊണ്ട് വിസ്തരിക്കുന്നില്ല.
കേരളത്തിലെ സലഫി പണ്ഡിതന്മാരില്‍ ചിലരാണ് ഇബാദതിനെ 'ആരാധന' എന്ന അര്‍ഥത്തില്‍ പരിമിതമാക്കാനും അനുസരണം എന്ന അര്‍ഥത്തെ നിരാകരിക്കാനും തീവ്രമായി ശ്രമിച്ചുകണ്ടിട്ടുള്ളത്. ഇബാദതിനെ അതിന്റെ സമഗ്ര അര്‍ഥത്തില്‍ പരിചയപ്പെടുത്തുന്ന ജമാഅതെ ഇസ്ലാമിയോട് അവര്‍ ഭിന്നിച്ച പ്രധാന വിഷയങ്ങളിലൊന്നും ഇതത്രേ.

hafeez said...

എന്നാല്‍ ഇബാദതിന് ആരാധന എന്ന അര്‍ഥം മാത്രമേയുള്ളൂ എന്ന വാദക്കാര്‍ ചിലപ്പോള്‍ അതില്‍നിന്ന് വ്യതിചലിക്കാന്‍ സ്വയം നിര്‍ബന്ധിതരാകുന്നതായി കാണുന്നു. ഉദാഹരണമായി കെ.പി. മുഹമ്മദുബ്നു അഹ്മദ് എഴുതിയ ഇബാദതും ഇത്വാഅ*തും എന്ന പുസ്തകത്തിന്റെ മുഖവുരയില്‍ (പേ. 9) 'ഇബാദത് എന്ന പദത്തിന് ആരാധന എന്നല്ലാതെ അനുസരണമെന്നോ അടിമവേലയെന്നോ അര്‍ഥം കല്പിക്കുക ഭീമമായ അബദ്ധമാണെ'ന്ന് പറയുന്നു. എന്നാല്‍ അതേ പുസ്തകത്തിന്റെ 40-ാം പേജില്‍, ദിവ്യത്വം കല്പിച്ചുകൊണ്ട് ആര്‍ ആരെ അനുസരിച്ചാലും(ആരാധിച്ചാലല്ല) ശിര്‍ക്കാകുമെന്നതില്‍ സംശയമില്ല എന്നും പറയുന്നുണ്ട്. അതേ പുസ്തകം 39-ാം പേജില്‍ വേദക്കാര്‍ പുരോഹിതന്മാര്‍ക്ക് ഇബാദതു ചെയ്തതെങ്ങനെയെന്നു വിശദീകരിച്ചുകൊണ്ട് പറയുന്നു: "മതപരമായ നിയമനിര്‍മാണത്തിന് അത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരാണെങ്കില്‍പോലും, പാതിരിമാര്‍ക്ക് അവകാശമുണ്ടെന്നും ആ നിയമങ്ങള്‍ പാവനമായ മതനിയമങ്ങളാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. ആ വിശ്വാസപ്രകാരമുള്ള അനുസരണമാണ് ഇബാദതായിത്തീര്‍ന്നതും.'' ഇബാദതിന് 'ആരാധന' എന്നല്ലാതെ അനുസരണമെന്നോ അടിമവേലയെന്നോ അര്‍ഥം പറയുന്നത് അബദ്ധമാണെന്നു പറയുന്ന അതേ ഗ്രന്ഥം പ്രസ്തുത 'അബദ്ധം' ആവര്‍ത്തിക്കുന്നതാണ് ഇവിടെ കാണുന്നത്. ഇതുപോലെ, പ്രാര്‍ഥന എല്ലാത്തിനെയും ഇബാദതാക്കുന്നു എന്നും ആരാധനാ ഭാവമുണ്ടായാല്‍ ഇബാദതാകുമെന്നുമൊക്കെ ചിലപ്പോള്‍ അവര്‍ പറയുന്നുണ്ട്.

hafeez said...

ആരാധനാ വാദത്തിന്റെ അടിസ്ഥാനം
ഈ വാദഗതി കെട്ടിപ്പൊക്കിയിട്ടുള്ളത് 'പ്രാര്‍ഥന ഇബാദതിന്റെ മജ്ജയാണ്' എന്നും 'പ്രാര്‍ഥന ഇബാദത് തന്നെയാണ്' എന്നുമുള്ള രണ്ടു നബി വചനങ്ങളിന്മേലാണ്. പ്രാര്‍ഥനയുടെ പ്രാധാന്യം വിശദീകരിക്കുകയാണ് ഈ ഹദീഥുകള്‍. അല്ലാതെ പ്രാര്‍ഥന മാത്രമാണ് ഇബാദത് എന്ന് പഠിപ്പിക്കുകയല്ല. പ്രാര്‍ഥനയല്ലാത്ത നിരവധി കര്‍മങ്ങള്‍ ആരാധനകളില്‍തന്നെയുണ്ട്. ഉദാ. ഉപവാസം, ദാനം, ജിഹാദ്. മേല്‍ വീക്ഷണപ്രകാരം ഇവയൊന്നും ഇബാദതല്ലെന്ന് വന്നുചേരും. പ്രസ്തുത ഹദീഥിനെക്കുറിച്ച് കേരളീയ പണ്ഡിതനായ കെ.എം. മൌലവി വിശദീകരിച്ചിട്ടുള്ളതിങ്ങനെയാണ്: ദുആതന്നെയാണ് ഇബാദത്; മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുള്ള ഹസ്വ്റ് (ക്ളിപ്തപ്പെടുത്തല്‍) ആലങ്കാരികമാണ്. അലി തന്നെയാണ് ധീരന്‍, സൈദ് തന്നെയാണ് പുരുഷന്‍, ഹാതിം തന്നെയാണ് ഉദാരന്‍, മനുഷ്യന്‍ തന്നെയാണ് ജീവി, പരലോകം തന്നെയാണ് ജീവിതം എന്നെല്ലാം പറയുംപോലെ. അതായത്, ദുആ ഇബാദതുകളുടെ കൂട്ടത്തില്‍വെച്ചേറ്റവും പ്രധാനപ്പെട്ടതും അതിവിശിഷ്ടവുമായ ഇബാദതാകുന്നു എന്ന് താല്‍പര്യം. അറഫഃയാണ് ഹജ്ജ്, ഖേദമാണ് തൌബഃ എന്നീ ഹദീഥുകള്‍ക്ക്, ഹജ്ജിന്റെ അംശങ്ങളില്‍നിന്ന് ഏറ്റവും പ്രധാനമായ അംശം അറഫഃയില്‍ നില്ക്കലാകുന്നു എന്നും തൌബഃയുടെ റുക്നുകളില്‍ ഏറ്റവും പ്രധാനമായത് ഖേദിക്കലാകുന്നു എന്നും അര്‍ഥം പറയും പോലെ. (അദ്ദുആഉ വല്‍ഇബാദഃ പേ. 25)
എ. അബ്ദുസ്സലാം സുല്ലമി എഴുതുന്നു: "ശവം ഭക്ഷിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ മുസ്ലിംകളോട് ച#ില അമുസ്ലിംകള്‍ ഇപ്രകാരം തര്‍ക്കിക്കുവാന്‍ തുടങ്ങി: 'ഒരു ജീവി സ്വയം മരിക്കുമ്പോള്‍ അല്ലാഹു അതിനെ നേരിട്ടു വധിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു വധിച്ചത് ഭക്ഷിക്കാന്‍ പാടില്ലെന്നും എന്നാല്‍ മനുഷ്യന്‍ വധിച്ചതിനെ ഭക്ഷിക്കുവാന്‍ പാടുണ്ടെന്നും മുഹമ്മദ് ജല്പിക്കുന്നു.' ഈ യുക്തിവാദം ദുര്‍ബല വിശ്വാസികളായ ചില മുസ്ലിംകളെ സ്വാധീനിച്ചു. ഈ സന്ദര്‍ഭത്തിലാണ് ഈ സൂക്തം അവതരിപ്പിക്കുന്നത്. ഈ യുക്തിവാദികളെ അനുസരിച്ച് ശവം നിങ്ങള്‍ ഭക്ഷിച്ചാല്‍ നിങ്ങള്‍ മുശ്രിക്കുകളായി എന്നാണ് അല്ലാഹു ഇവിടെ പറയുന്നത്.'' (ജംഇയ്യതുല്‍ മുജാഹിദീന്‍ സോവനീര്‍ 95- അരീക്കോട് പേ. 145)
അദ്ദേഹം തന്നെ തുടരുന്നു: "ചില പ്രവൃത്തികള്‍ നാം ചെയ്യുമ്പോള്‍ ഇലാഹാക്കുക എന്ന ഉദ്ദേശ്യമോ ഇബാദതെടുക്കുക എന്ന ഉദ്ദേശ്യമോ നമുക്ക് ഇല്ലെങ്കിലും അതിന്റെ നിര്‍ബന്ധ താല്‍പര്യം എന്ന നിലയ്ക്ക് ഇലാഹാക്കലും ഇബാദതെടുക്കലും സംഭവിക്കുന്നതാണ്. പേര്‍ഷ്യക്കാരെയും മുശ്രികുകളെയും ഇലാഹാക്കിക്കൊണ്ടും അവര്‍ക്ക് ഇബാദതെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയും അനുസരിച്ച് ശവം ഭക്ഷിച്ചാലാണ് ശിര്‍കാവുക എന്ന് തനി മരത്തലയന്മാര്‍ മാത്രമേ വാദിക്കുകയുള്ളൂ.'' (തൌഹീദ് ഒരു സമഗ്ര വിശകലനം, പേ. 58)
ചുരുക്കത്തില്‍, അഭൌതികതയോ പ്രാര്‍ഥനാഭാവമോ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള അനുസരണയും വിധേയത്വവും ഇബാദത് തന്നെയാണെന്ന കാര്യത്തില്‍ ഏറക്കുറേ ഉല്‍പതിഷ്ണു പണ്ഡിതന്മാരെല്ലാവരും യോജിക്കുന്നുണ്ട്.

hafeez said...

ചില പ്രശ്നങ്ങള്‍
ഇബാദതിനെ അതിന്റെ അനുസരണം, അടിമത്തം തുടങ്ങിയ അര്‍ഥങ്ങളിലും പരിഗണിക്കണം എന്നു വാദിക്കുന്നവരുടെ തെളിവുകളും ന്യായങ്ങളും നേരത്തെ ഉദ്ധരിച്ച ചര്‍ച്ചയില്‍ വന്നിട്ടുണ്ടല്ലോ. എന്നാല്‍ ഇബാദതിന് അനുസരണം എന്നര്‍ഥം കൊടുത്തുകൂടാ എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ചില പ്രശ്നങ്ങളുമുണ്ട്.
1. മനുഷ്യന്‍ അവന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും അനുസരിക്കേണ്ടതുണ്ട്. പ്രവാചകന്മാരെയും നേതാക്കളെയും അനുസരിക്കണമെന്ന് ഖുര്‍ആന്‍ തന്നെ കല്പിച്ചിട്ടുള്ളതാണ്. അനുസരണം ഇബാദതാണെന്ന് വന്നാല്‍ അല്ലാഹുവിനെക്കൂടാതെ ഇപ്പറഞ്ഞവര്‍ക്കൊക്കെ ഇബാദതു ചെയ്യണമെന്നല്ലേ വന്നുകൂടുക?
ഇബാദത് എന്നതിന് ഇത്വാഅത് (അനുസരണം) എന്നുകൂടി അര്‍ഥമുണ്ടെന്നാണ് പറയുന്നത്. ഇബാദത് എന്ന് പ്രയോഗിക്കപ്പെടുന്നേടത്തെല്ലാം ഇത്വാഅത് എന്ന് അര്‍ഥമുണ്ടെന്നോ ഇത്വാഅത് എന്ന് പ്രയോഗിക്കുന്നേടത്തെല്ലാം ഇബാദത് എന്നാണ് വിവക്ഷയെന്നോ പറയുന്നില്ല. ആരാധനയും അനുസരണവും പര്യായ പദങ്ങളല്ല. പരമവും ആത്യന്തികവുമായ അനുസരണം ഇബാദതില്‍ പെടുന്നു. അത് അല്ലാഹുവിനേ പാടുള്ളൂ. പ്രവാചകനെയും കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുന്നത്, അവരെ അനുസരിച്ചുകൊള്ളണമെന്ന് അല്ലാഹു ആജ്ഞാപിച്ചതുകൊണ്ടാണ്. അതിനാല്‍, ആ അനുസരണം അല്ലാഹുവോടുള്ള അനുസരണത്തിന് വിധേയമാണ്. ആത്യന്തിക വിശകലനത്തില്‍ അത് അല്ലാഹുവിനുള്ള അനുസരണം തന്നെയാണ്. ശൈഖ് റശീദ് രിദാ ഈ ആശയം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "അല്ലാഹുവിന്റെ അനുമതിപ്രകാരം അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല'' (ഖു. 4: 64). "അല്ലാഹുവിന്റെ അനുമതി പ്രകാരം'' എന്ന് പ്രത്യേകം പറഞ്ഞത്, യഥാര്‍ഥത്തില്‍ അനുസരണം അല്ലാഹുവിനായതുകൊണ്ടാണ്. ഖുര്‍ആന്റെ സൂക്ഷ്മമായ പദപ്രയോഗങ്ങളില്‍ പെട്ടതാണ് ഈ ഉപാധി. പ്രവാചകനോടുള്ള അനുസരണം, ഒരു ഉപാധിയും നിബന്ധനയുമില്ലാതെ വ്യക്തിയെന്ന നിലയ്ക്കുള്ളതാണ് എന്ന് വിചാരിക്കുന്നവരെ തിരുത്തുകയാണിവിടെ. അല്ലാഹു പറയുന്നു: സാക്ഷാല്‍ അനുസരണം ജനങ്ങളുടെ നാഥനും സൃഷ്ടികര്‍ത്താവുമായ അല്ലാഹുവിന് മാത്രമാണ്. അവന്റെ പ്രവാചകന്മാരെയും അനുസരിക്കണമെന്നവന്‍ കല്പിച്ചു. അവരോടുള്ള അനുസരണം അവന്റെ അനുമതിയോടും അവന്‍ നിര്‍ബന്ധമാക്കിയതുകൊണ്ടുമാണ് നിര്‍ബന്ധമായിത്തീരുന്നത്.(തഫ്സീറുല്‍ മനാര്‍ 3/232)

hafeez said...

2. ദേഹേഛ, പിശാച്, ത്വാഗൂത് തുടങ്ങിയവയ്ക്ക് 'ഇബാദത്' ചെയ്യരുത് എന്നു പറയുമ്പോള്‍ 'അനുസരണ'മാണ് വിവക്ഷയെങ്കില്‍ അവയെ അനുസരിച്ചാല്‍ അത് ശിര്‍കാകേണ്ടതല്ലേ? യഥാര്‍ഥത്തില്‍ അത്തരം എല്ലാ അനുസരണങ്ങളും ശിര്‍ക് അല്ലല്ലോ. അക്കൂട്ടത്തില്‍ സാധാരണ തെറ്റുകളും (മഅ്സ്വിയഃ) അനഭിലഷണീയമായ കാര്യങ്ങളും (കറാഹത്) ഉള്‍പ്പെടുമല്ലോ.
മറുപടി: ത്വാഅത് (അനുസരണം) എന്ന അര്‍ഥത്തിലോ ഉബൂദിയ്യത് (അടിമത്തം) എന്ന അര്‍ഥത്തിലോ ഇ*ബാദത് എന്ന പദം പ്രയോഗിക്കുമ്പോള്‍, ചെയ്യപ്പെടുന്ന കാര്യത്തിന്റെ സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസവുമാണ് അത് ശിര്‍കാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) ദേഹേഛയ്ക്കോ പിശാചിനോ ഭരണാധികാരികള്‍ക്കോ പണ്ഡിത പുരോഹിതന്മാര്‍ക്കോ വകവെച്ചുകൊണ്ടുള്ള അനുസരണം ശിര്‍കുതന്നെ. ഇത് നബിതിരുമേനി അദിയ്യുബ്നു ഹാതിമിന് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ജൂത-ക്രൈസ്തവരെക്കുറിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് അദിയ്യ് പറഞ്ഞു. അവര്‍ അനുവദിക്കുന്നതും നിരോധിക്കുന്നതും നിങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ലേ എന്ന് നബിതിരുമേനി തിരിച്ചുചോദിക്കുകയും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഇമാം ഇബ്നുതൈമിയ്യഃ പറയുന്നു: "അവര്‍ അല്ലാഹു നിഷിദ്ധമാക്കിയത് ഹലാലാക്കുകയും ഹലാലാക്കിയത് ഹറാമാക്കുകയും ചെയ്തപ്പോള്‍ അനുസരിക്കുകവഴി പണ്ഡിതന്മാരെയും പുരോഹിതന്മാരെയും റബ്ബുകളാക്കി. ഇക്കൂട്ടര്‍ രണ്ടുതരക്കാരാണ്:

hafeez said...

1. അവര്‍ അല്ലാഹുവിന്റെ ദീനിനെ മാറ്റിമറിക്കുകയാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ അതിനെ അംഗീകരിക്കുകയു#ം, അല്ലാഹു ഹറാമാക്കിയതിനെ ഹലാലെന്നും ഹലാലാക്കിയത് ഹറാമെന്നും വിശ്വസിക്കുകയും, പ്രവാചകന്മാര്‍ക്കെതിരാണെന്നറിഞ്ഞുകൊണ്ടുതന്നെ നേതാക്കളെ പിന്‍പറ്റുകയും ചെയ്യുന്നവര്‍. ഇത് കുഫ്റാണ്. ഇതിനെയാണ് അല്ലാഹുവും റസൂലും ശിര്‍ക് എന്ന് വിശേഷിപ്പിച്ചത്; അവര്‍ അവരോട് പ്രാര്‍ഥിക്കുകയോ അവര്‍ക്ക് സാഷ്ടാംഗം നമിക്കുകയോ ചെയ്യുന്നില്ലെങ്കിലും. അതിനാല്‍ ദീനിനെതിരായി മറ്റൊരാളെ പിന്‍പറ്റുന്നവന്‍- അത് ദീനിനെതിരാണെന്ന് അറിഞ്ഞുകൊണ്ടും അല്ലാഹുവും റസൂലും പറഞ്ഞതല്ല, അവര്‍ പറഞ്ഞതാണ് വേണ്ടതെന്ന് വിശ്വസിച്ചുകൊണ്ടുമാണെങ്കില്‍ ഇവരെപ്പോലെ അവരും മുശ്രികുകളായി.
2. ഹറാം-ഹലാലുകളെക്കുറിച്ചുള്ള വിശ്വാസം നിലനില്ക്കെത്തന്നെ അല്ലാഹുവിനെതിരില്‍ അവരെ അനുസരിക്കുന്നവര്‍: സാധാരണ മുസ്ലിം ചെയ്യുന്ന തെറ്റുകള്‍പോലെ- അവ തെറ്റുകളാണെന്ന് അംഗീകരിച്ചുകൊണ്ട് തന്നെയാണ് ചെയ്യുന്നത്. ഇക്കൂട്ടരുടെ വിധി കുറ്റവാളികളായ മറ്റുള്ളവരെപ്പോലെയായിരിക്കും.'' (കിതാബുല്‍ ഈമാന്‍ പേ. 70,71)
കൂടാതെ ഇമാം റാസി എഴുതി: "അല്ലാഹു ഹറാമാക്കിയതില്‍ ഏതെങ്കിലുമൊരു കാര്യം ഹലാലാക്കുകയോ ഹലാലാക്കിയതില്‍ ഏതെങ്കിലുമൊന്ന് ഹറാമാക്കുകയോ ചെയ്യുന്നവന്‍ 'ശിര്‍ക്' ചെയ്യുന്നവനാണെന്നതിന് ഇത് പ്രമാണമാണ്. അവന്ന് മുശ്രിക് എന്ന് പറയാന്‍ കാരണം അല്ലാഹു അല്ലാത്ത വിധികര്‍ത്താവിനെ അംഗീകരിച്ചു എന്നതാണ്. ഇതുതന്നെയാണ് ശിര്‍ക്.'' (തഫ്സീറുര്‍റാസി 4/134)

hafeez said...

ഇബ്നു തൈമിയ്യഃ തന്റെ ഫതാവയില്‍ പറയുന്നു:
"വളരെയേറെ കര്‍മശാസ്ത്രകാരന്മാരും രാജസൈന്യങ്ങളും ന്യായാധിപന്മാരുടെ അനുയായികളും അവരെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക് ചെയ്യുന്നവരാണ്. ഇത്തരം വ്യതിചലിച്ചവരില്‍ പെട്ടവര്‍ തന്റെ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധവും ഹറാമാക്കിയത് ഹറാമും ഹലാലാക്കിയത് ഹലാലുമായി നിശ്ചയിക്കുന്നു. ദീന്‍ എന്നാല്‍ ലൌകിക കാര്യത്തിലോ ആത്മീയ കാര്യത്തിലോ രണ്ടിലും കൂടിയോ അവര്‍ നിയമമാക്കിയതാണെന്നു വെക്കുന്നു. പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരധികാരവും കൂടാതെ അവനോടുള്ള അനുസരണത്തില്‍ ശിര്‍കു ചെയ്തു എന്ന് ഭയപ്പെടുന്നുമില്ല. അല്ലാഹു അനുസരിക്കണമെന്ന് കല്പിച്ച പ്രവാചകന്‍, ഭരണാധികാരി, പണ്ഡിതന്‍, പിതാവ്, ഗുരുനാഥന്‍ തുടങ്ങിയവര്‍ ഇതില്‍നിന്നൊഴിവാണ്.'' (ഇബ്നുതൈമിയ്യഃ- ഫതാവാ 1/97,98)

hafeez said...

രണ്ടാമത്തെ വീക്ഷണം
ഇബാദതിന് നല്കപ്പെടുന്ന മറ്റൊരു നിര്‍വചനം ഇപ്രകാരമാണ്: "ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ടും ഉപകാര-ഉപദ്രവത്തിന്റെ സാക്ഷാല്‍ ഉടമയാണെന്ന് കണക്കിലെടുത്തുകൊണ്ടും ചെയ്യുന്ന താഴ്മ ഇബാദതും ആരാധനയും ആകുന്നതും ഇലാഹല്ലെന്ന് വിശ്വസിച്ചുകൊണ്ടും സാക്ഷാല്‍ ഉടമസ്ഥനല്ലെന്ന് കണക്കിലെടുത്തുകൊണ്ടുമുള്ള ഭക്തിയും ബഹുമാനവും ഇബാദതോ ആരാധനയോ പരമമായ താഴ്മയോ ആവില്ല.''(നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ല്യാര്‍- തൌഹീദ് ഒരു സമഗ്രപഠനം, പേ. 51)
"മുശ്രികുകള്‍ സങ്കല്പിക്കുന്നതുപോലെ പല ഇലാഹുകള്‍ ഉണ്ടാവുകയാണെങ്കില്‍ പ്രാപഞ്ചിക വ്യവസ്ഥിതി ആകെ അവതാളത്തിലാവുകയും ഇവിടെ ഒന്നും നടക്കാത്ത ഒരു സ്തംഭനാവസ്ഥ ഉണ്ടാവുകയുമായിരിക്കും ഫലം. സ്വയം കഴിവുള്ള ഇലാഹുകളാവുമ്പോഴാണല്ലോ ഇങ്ങനെയുള്ള ഒരു സ്ഥിതി സംജാതമാവുക. ഒരു ദൈവത്തിന് കഴിവ് നല്കിയത് മറ്റൊരു ദൈവമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആ കഴിവ് ഇല്ലാതാക്കാന്‍ അവന്ന് കഴിയുമെങ്കിലും ഇവിടെ നാശവും സ്തംഭനാവസ്ഥയും ഉണ്ടാവുകയില്ലെന്ന് വളരെ വ്യക്തമാണ്.'' (തൌഹീദ് ഒരു സമഗ്രപഠനം, പേ. 52)
"സുന്നികളുടെ വിശ്വാസപ്രകാരം മലകുകളും അമ്പിയാക്കളും മറ്റും അല്ലാഹുവിനെ കടന്നാക്രമിക്കുമെന്ന് സങ്കല്പിക്കാന്‍ സാധ്യമല്ല. കാരണം, അവര്‍ ചെയ്യുന്നതെല്ലാം അല്ലാഹു അവര്‍ക്ക് നല്കുന്ന കഴിവുകൊണ്ടാണെന്നും എപ്പോള്‍ വേണമെങ്കിലും അതില്ലാതാക്കാന്‍ കഴിയുമെന്നുമാണ് സുന്നികളുടെ വിശ്വാസം.'' (തൌഹീദ്.... പേ. 53)
യാഥാസ്ഥിതിക സുന്നീ പക്ഷക്കാരാണ് ഈ വീക്ഷണത്തിന്റെ വക്താക്കള്‍.
അമ്പിയാക്കളില്‍നിന്നും ഔലിയാക്കളില്‍നിന്നും ഗുണം ആഗ്രഹിച്ചുകൊണ്ട് അവരെ സമീപിക്കുന്നതും അവര്‍ ഇലാഹുകളല്ലെന്നും അല്ലാഹു ഇഷ്ടപ്പെടുന്ന സജ്ജനങ്ങളായ അല്ലാഹുവിന്റെ ദാസന്മാരാണെന്ന വിശ്വാസത്തോടെ അവരെ ബഹുമാനിക്കുന്നതും അവരോട് തബര്‍റുകാത്തുകള്‍ ആവശ്യപ്പെടുന്നതും അസാധാരണ മാര്‍ഗത്തില്‍കൂടി രോഗം മാറ്റുന്നത് പോലുള്ള കാര്യങ്ങള്‍ അവരില്‍നിന്ന് തേടലും അതിന്റെ പേരില്‍ അവരെ ബഹുമാനിക്കുന്നതും ജീവിതകാലത്തായാലും മരണശേഷമായാലും അതവര്‍ക്കുള്ള ആരാധന ആവുകയില്ലെന്ന് മേല്‍വിവരണത്തില്‍നിന്ന് വ്യക്തമാകുന്നതാണ്.(തൌഹീദ് ഒരു സമഗ്ര പഠനം, പേ. 58)
ചുരുക്കത്തില്‍, 'ഇലാഹാണെന്ന് വിശ്വസിച്ചുകൊണ്ടുള്ള താഴ്മയും ആരാധനയുമാണ് ഇബാദതാകുക'. ഇലാഹാണെന്ന വിശ്വാസമില്ലെങ്കില്‍ അതൊന്നും ഇബാദതാകുകയില്ല എന്നാണ് ഗ്രന്ഥകാരന്റെ വാദം. അതുകൊണ്ടുതന്നെ ഇസ്തിഗാഥഃയോ നേര്‍ച്ചയോ വഴിപാടോ ശപഥമോ സഹായാഭ്യര്‍ഥനയോ എന്തും അല്ലാഹു അല്ലാത്തവര്‍ക്ക് ചെയ്യുന്നതിന് വിരോധമില്ല; അവര്‍ ദൈവങ്ങളാണെന്ന വിശ്വാസമില്ലെങ്കില്‍. അവര്‍ ദൈവങ്ങളാണെന്ന വിശ്വാസത്തോടെ ഇത്തരം കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴേ ഇബാദതിന്റെയും ശിര്‍കിന്റെയും പ്രശ്നം ഉദ്ഭവിക്കുന്നുള്ളൂ

hafeez said...

ഈ വാദത്തെ സലഫികളും ഇസ്ലാമിക പ്രസ്ഥാനങ്ങളും ഒരുപോലെ നിരാകരിക്കുന്നു. അവര്‍ നല്കുന്ന മറുപടി ഇങ്ങനെ സംഗ്രഹിക്കാം: ഖുര്‍ആനില്‍നിന്നും സുന്നതില്‍നിന്നും പൂര്‍വികരും ആധുനികരുമായ ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന തൌഹീദിന് തികച്ചും വിരുദ്ധമായ വീക്ഷണമാണിത്. ഇതുപ്രകാരം കൊടിയ വിഗ്രഹാരാധകരോ മക്കഃമുശ്രികുകളോ ചെയ്യുന്ന പരദൈവപൂജകള്‍പോലും ശിര്‍കാവുകയില്ല. മക്കഃയിലെ മുശ്രികുകള്‍ ഒരു പരമേശ്വരനില്‍ വിശ്വസിച്ചിരുന്നുവെന്നും സ്വന്തമായ കഴിവില്ലാത്ത കേവലം ശുപാര്‍ശകരായിട്ടാണ് ഇതര ആരാധ്യവസ്തുക്കളെ കരുതിയിരുന്നതെന്നും ഖുര്‍ആന്‍തന്നെ വ്യക്തമാക്കിയതാണ്. "ആകാശങ്ങളെയും ഭൂമിയെയും ആര് സൃഷ്ടിച്ചുവെന്നും സൂര്യനെയും ചന്ദ്രനെയും ആര്‍ കീഴ്പ്പെടുത്തിത്തന്നുവെന്നും നീ അവരോട് ചോദിച്ചാല്‍ അത് അല്ലാഹുവാണെന്ന് അവര്‍ സമ്മതിക്കും.''(29: 61)
ആകാശത്തുനിന്ന് ആര്‍ മഴ വര്‍ഷിപ്പിച്ചുവെന്നും തന്മൂലം ഭൂമിയെ ആര്‍ അതിന്റെ മൃതിക്ക് ശേഷം പുനര്‍ജീവിപ്പിച്ചുവെന്നും നീ അവരോട് ചോദിച്ചാല്‍ അത് അല്ലാഹുവാണെന്ന് അവര്‍ സമ്മതിക്കും(29: 63). പിന്നീട് എന്തിനാണ് അല്ലാഹുവെ വിട്ട് മറ്റുള്ളവരെ ഇബാദത് ചെയ്യുന്നത് എന്ന ചോദ്യത്തിന് അവരുടെ മറുപടി, ഇവര്‍ അല്ലാഹുവിന്റെ സമീപം ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാനുള്ളവരാണ്(10: 18) എന്നോ അല്ലാഹുവിലേക്ക് ഞങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങളവരെ ഇബാദത് ചെയ്യുന്നത് (39: 3) എന്നോ ആയിരിക്കും. യാഥാസ്ഥിതികരുടെ പ്രതിനിധിയായ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരുടെ വാദപ്രകാരം ഇതൊന്നും തൌഹീദിന് വിരുദ്ധമോ ശിര്‍കോ അല്ലെന്ന് വരും. അപ്പോള്‍ ഈ ജനതയെ ഇസ്ലാം മുശ്രികുകളായി പ്രഖ്യാപിച്ചതും അവര്‍ക്കെതിരെ മുഹമ്മദ് നബി പോരാടിയതും എന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ഇതേ വാദത്തെ മുന്‍നിര്‍ത്തി വിഗ്രഹാരാധന പോലും തൌഹീദിന് വിരുദ്ധമല്ലെന്നു പറയേണ്ടിവരും. ഇക്കാലത്തെ വിഗ്രഹാരാധകരിലധികവും, വിഗ്രഹങ്ങള്‍ പ്രതീകങ്ങള്‍ മാത്രമാണെന്നും സാക്ഷാല്‍ ദൈവമല്ലെന്നുമാണല്ലോ പറയാറുള്ളത്. ദൈവമാണെന്ന സങ്കല്പമില്ലെങ്കില്‍ ശിര്‍കാവുകയില്ല എന്ന വാദത്തെ ഗുരുവായൂരിലും ശബരിമലയിലും കാശിയിലുമൊക്കെ പോയി ഫലസിദ്ധി തേടുന്നതിനും പ്രസാദം വാങ്ങുന്നതിനും അനുകൂലമായി വ്യാഖ്യാനിക്കാവുന്നതാണ്.
വേദക്കാര്‍ അവരുടെ പണ്ഡിത പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ആരോപിച്ചത് പുരോഹിതന്മാര്‍ അനുവദനീയമാക്കുന്നതും നിഷിദ്ധമാക്കുന്നതും വേദക്കാര്‍ അപ്പടി അനുസരിക്കുന്നു എന്ന അടിസ്ഥാനത്തിലാണെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ആ നിയമനിര്‍മാണാധികാരം അവര്‍ക്ക് വകവെച്ചു കൊടുത്തതിനെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശേഷിപ്പിച്ചത്. അല്ലായെങ്കില്‍, നിങ്ങള്‍ അവര്‍ക്ക് ദിവ്യത്വം കല്പിക്കുന്നു എന്നും ദിവ്യത്വം കല്പിച്ചുകൊണ്ടുള്ള ആരാധന ഇബാദതാണ് എന്നുമാണല്ലോ പറയേണ്ടിയിരുന്നത്. അതുപോലെ, ആരാധന മാത്രമാണ് ഇബാദതെങ്കില്‍, നബിതിരുമേനിയുടെ പ്രതികരണം, നിങ്ങളവരെ ആരാധിക്കുന്നില്ല എന്ന് പറഞ്ഞത് ശരിയല്ല, ആരാധിക്കുന്നുണ്ട് എന്നുമായിരിക്കും.

hafeez said...

'സ്വന്തം ദേഹേഛയെ ഇലാഹാക്കിയവന്‍' എന്ന ഖുര്‍ആനിക പ്രയോഗവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഇഛയ്ക്ക് ദിവ്യത്വം കല്പിക്കുന്നവരും താന്‍ ദൈവമാണെന്ന് വാദിക്കുന്നവരും അപൂര്‍വമാണല്ലോ. അല്ലാഹുവിന്നെതിരില്‍ സ്വന്തം ഇഛകളെ പിന്തുടരുകയും തന്നോട് കല്പിക്കാന്‍ മറ്റൊരു ശക്തിയുമില്ലെന്ന് ധരിക്കുകയും ചെയ്യുന്നവരാണ് അതിന്റെ വിവക്ഷയെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവേ അംഗീകരിച്ചിട്ടുണ്ട്. 'ദൈവ'മെന്ന സങ്കല്പത്തോടെ തന്നിഷ്ടം പ്രവര്‍ത്തിച്ചാലേ ദേഹേഛയ്ക്കുള്ള ഇബാദതാകൂ എന്ന് അവരാരും പറയുന്നില്ല. അത് ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കുന്നതുമല്ല.
'പിശാചിന് ഇബാദത് ചെയ്യരുതെ'ന്ന് ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറഞ്ഞേടത്തെല്ലാം പിശാചിന് വിധേയത്വവും അനുസരണയും കാണിക്കരുതെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചത്. കാരണം, പിശാച് എന്നും ശപിക്കപ്പെട്ട ദുശ്ശക്തിയാണ്. അവനെ ദൈവമായി കാണുന്ന പ്രശ്നമില്ല. യാഥാസ്ഥിതിക സങ്കല്പപ്രകാരം പിശാചിനെ ദൈവമായി സങ്കല്പിക്കുന്നുവെങ്കിലേ കുഴപ്പമുള്ളൂ. മാത്രമല്ല, പ്രസ്തുത സങ്കല്പത്തോടെ പിശാചിനെ ആരാധിക്കുക തന്നെ വേണം. അനുസരിച്ചാല്‍ പോരാ.
സമ്പൂര്‍ണമായ വിധേയത്വമാണ് അല്ലാഹു മനുഷ്യരില്‍നിന്നാവശ്യപ്പെടുന്ന ഇബാദത്. ആരാധനയും നിരുപാധികമായ അനുസരണയും അടിമത്തവുമെല്ലാം അതിന്റെ ഭാവങ്ങളും രീതികളുമാണ്. അതില്‍ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവര്‍ക്ക് അര്‍പ്പിക്കല്‍ ഇ*ബാദതില്‍ അതിനെ അല്ലാഹുവിന്റെ പങ്കാളിയാക്കലാകും. അങ്ങനെ ശിര്‍കാകും എന്ന സിദ്ധാന്തമാണ് പൂര്‍വിക ഇസ്ലാമിക പണ്ഡിതന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും അംഗീകരിച്ചിട്ടുള്ളത്

hafeez said...

കടപ്പാട്
http://www.islampadanam.com

ബെഞ്ചാലി said...

ഈ വാദം ജമാഅത്തെ ഇസ്ലാമി ഇപ്പോഴും കൊണ്ട് നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങിനെയാണിപ്പോ താഗൂതില്‍ പങ്കെടുക്കുന്നത്?

sahana said...

ഇവരോടൊന്നും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഹഫീസ്‌ ---അല്ലാഹു നന്നാക്കാന്‍ തീരുമാനിക്കാത്തവരെ ജമാഅത്തിന് നന്നാക്കാന്‍ കഴിയുമോ?? വലിയ വായില്‍ തൌഹീദ് പറയും--പ്രവര്‍ത്തനം ശിര്‍ക്ക് കലര്‍ന്നതും -അല്ലാഹു തന്നെ ഇവരെ രക്ഷിക്കട്ടെ ----

Malayali Peringode said...

@ hafeez:
കോപി പേസ്റ്റ് ചെയ്യുന്നത് വളരെ എളുപ്പമുള്ള പണിയാണ് താങ്കളെ പോലെയുള്ളവർ അതു തന്നെ ചെയ്യുന്നതാണുത്തമം. അല്ലെങ്കിൽ abu sajlaയെ പോലെ വിഡിത്തം പറയേണ്ടി വരും!!

Riyas said...

അബു സജല താൻകൾക്കു പറയാൻ കഴിയുമൊ മുജഹിദുകൾ ചെയ്യുന്ന ഷിർക്ക് എന്താണു എന്നു? അതിനു ശെഷം നമൂക്കു കൂദുതൽ സംസാരിക്കാം

Unknown said...

for sample only

hafeez said...

@ മലയാളി
ഞാന്‍ കോപി ചെയ്തോ പേസ്റ്റ് ചെയ്തോ എന്നതല്ല വിഷയം. ആ പറഞ്ഞ കാര്യങ്ങളില്‍ താങ്കള്‍ക്ക് എന്ത് പറയാനുണ്ട് എന്നതാണ് കാര്യം. കോപി പേസ്റ്റ് ചെയ്തു എന്ന് കരുതി സത്യം സത്യമല്ലാതായി മാറുന്നില്ല.

Muneer said...

>>കോപി പേസ്റ്റ് ചെയ്യുന്നത് വളരെ എളുപ്പമുള്ള പണിയാണ് താങ്കളെ പോലെയുള്ളവർ അതു തന്നെ ചെയ്യുന്നതാണുത്തമം<<

ഈ ബ്ലോഗ്‌ മൊത്തം കോപ്പി പേസ്റ്റ് അല്ലേ സഹോദരാ? താങ്കളുടെ സ്വന്തം വാക്കുകള്‍ ഉള്‍കൊള്ളിച്ച ഒരു പോസ്റ്റ്‌ എങ്കിലും ഉണ്ടോ? മലയാളത്തിലെ ചില ചൊല്ലുകള്‍ ഓര്‍മ വരുന്നുണ്ടെങ്കിലും, വിഷയം വഴിതെറ്റിക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ പറയുന്നില്ല!

Noushad Vadakkel said...

>>>abu sajla said...

ഇവരോടൊന്നും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല ഹഫീസ്‌ ---അല്ലാഹു നന്നാക്കാന്‍ തീരുമാനിക്കാത്തവരെ ജമാഅത്തിന് നന്നാക്കാന്‍ കഴിയുമോ?? വലിയ വായില്‍ തൌഹീദ് പറയും--പ്രവര്‍ത്തനം ശിര്‍ക്ക് കലര്‍ന്നതും -അല്ലാഹു തന്നെ ഇവരെ രക്ഷിക്കട്ടെ ----<<<

ഉറപ്പിച്ചു തന്നെയാണോ മാഷേ ...(ശിര്‍ക്ക് ആരോപിക്കള്‍ അത്ര നിസ്സാരമായി കാണരുത് കേട്ടോ
)...അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി ചെയ്യാത്ത എന്ത് ശിര്‍ക്കാന് മുജാഹിദുകള്‍ ചെയ്യുന്നതെന്ന് വിശദീകരിക്കൂ ...

CKLatheef said...

>>> ഉറപ്പിച്ചു തന്നെയാണോ മാഷേ ...(ശിര്‍ക്ക് ആരോപിക്കള്‍ അത്ര നിസ്സാരമായി കാണരുത് കേട്ടോ)...അല്ലെങ്കില്‍ ജമാഅത്തെ ഇസ്ലാമി ചെയ്യാത്ത എന്ത് ശിര്‍ക്കാന് മുജാഹിദുകള്‍ ചെയ്യുന്നതെന്ന് വിശദീകരിക്കൂ ... <<<

നിയമനിര്‍മാണാധികാരം (ശാരിഅ്) അല്ലാഹുവിന് മാത്രമാണ് എന്നാണ് ഇസ്ലാലാമിക വിശ്വാസം. അത് ഭൂരിപക്ഷത്തിന് എന്ന ജനാധിപത്യവീക്ഷണം അംഗീകരിക്കാന്‍ ആരെങ്കിലും തയ്യാറാണെങ്കില്‍ അവരുടെ വിശ്വാസത്തില്‍ ശിര്‍ക്ക് സംഭവിക്കും.

ഏത് രംഗത്തേയും നിയമം അല്ലാഹുവിന്റേത് മാത്രം എന്നതാണ് ഇസ്ലാമിക വിശ്വാസം അഥവാ അല്ലാഹു ഹാകിമാണ്. രാഷ്ട്രീയ രംഗത്തെ നിയമം മനുഷ്യന് യുക്തം പോലെ നിര്‍മിക്കാമെന്ന് അംഗീകരിക്കുന്നുവെങ്കില്‍ അതില്‍ ശിര്‍ക്ക് സംഭവിച്ചു പോകുന്നു.

മുജാഹിദില്‍നിന്നും അധികമായി ജമാഅത്ത് പറഞ്ഞ് ഇതാണ്. ഇതിന്റെ പേരില്‍ ജമാഅത്തിനെ എതിര്‍ക്കുന്നു എന്ന് വരുമ്പോള്‍ എന്താണതുകൊണ്ട് അര്‍ഥമാക്കുന്നത്. മുജാഹിദുകള്‍ മേല്‍പറഞ്ഞ കാര്യത്തില്‍ ജമാഅത്തുമായി വിയോജിക്കുന്നില്ലെങ്കില്‍, ഇല്ല എന്ന് പറയാന്‍ സന്നദ്ധമാണോ.

ഈ കാര്യം അംഗീകരിക്കേണ്ടി വരും എന്നുള്ളത് കൊണ്ടാണ് ഇബാദത്തിന് ആരാധന എന്ന് ഒരു സങ്കുചിത വിവക്ഷയിലൊതുക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. ആര്‍ക്കും ശിര്‍ക്ക് ആരോപിക്കാന്‍ കഴിയാത്തവിധം വിശ്വാസത്തെ ശരിപ്പെടുത്തുകയാണ് വേണ്ടത്. ചില സാഹചര്യത്തില്‍ നാം ഉദ്ദേശിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. എന്ന് വിചാരിച്ച് അതിനനുസൃതമായി വിശ്വാസത്തെ വെട്ടിമുറിക്കേണ്ട ആവശ്യം എന്താണ്. അല്ലെങ്കില്‍ വിശ്വാസത്തിലൊരു ഭാഗത്ത് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്യേണ്ട ആവശ്യം എന്താണ്.

ജനാധിപത്യത്തോടുള്ള ശരിയായ ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിച്ച ശേഷം അതിനോട് ഒരു പ്രായോഗിക നിലപാട് സ്വീകരിക്കുന്നതിനെ എന്തിനിങ്ങനെ നിങ്ങള്‍ ഭത്സിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യണം. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ.

Noushad Vadakkel said...

>>>ജനാധിപത്യത്തോടുള്ള ശരിയായ ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിച്ച ശേഷം അതിനോട് ഒരു പ്രായോഗിക നിലപാട് സ്വീകരിക്കുന്നതിനെ എന്തിനിങ്ങനെ നിങ്ങള്‍ ഭത്സിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യണം. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ.<<<<

മോഷണം തെറ്റാണെന്ന് പറഞ്ഞിട്ട് ,കള്ളനു കഞ്ഞി വെച്ച് കൊടുക്കുന്ന പ്രായോഗിക സമീപനം അല്ലെ ...അല്ലാഹുവിനെ ഭയക്കുന്ന ഒരു സത്യവിശ്വാസി ഒരിക്കലും ഇപ്രകാരം പറയരുത് എന്നേ പറയാനുള്ളൂ ...

vallithodika said...

കാലം മാറിയതൊന്നും ഈ മുജാഹിദുകള്‍ അറിഞ്ഞിട്ടില്ലേ .മര്കസുട്ധാവയില്‍ നീലകണ്ടന്‍ നമ്പൂതിരി പരിസ്ഥിതി കാംബൈന്‍ ഉദ്ഘാടനം നടത്തിയതും,...മറ്റുമൊക്കെ തൌഹീദ് പ്രഭാഷണങ്ങള്‍ ആയിരുന്നോ മക്കളെ?
കുറച്ചുകൂടി ഒക്കെ മുന്നാട്ട് പോയില്ലെ ഇനിയും പഴയത് പടി തട്ടി എടുക്കണോ?പിതിയത് ഒന്നും ഇല്ലേ? ഹുസൈന്‍ മടവൂരിന്റെ അഖിലെന്ത്യാ നേതാവ് ജമാത്തിന്റെ രാഷ്ട്രീയ വേദിയില്‍ വന്നതൊന്നും ഈ പാവങ്ങള്‍ അറിഞ്ഞില്ലേ?

Abooraseel said...

കാലം മാറിയത് മാത്രമല്ല,
അതിനനുസരിച്ച് ജമാഅത്തെ
ഇസ്ലാമിക്കാർ അവരുടെ
അടിസ്ഥാന ആദർ‍ശം കുഴിച്ചുമൂടിക്കൊണ്ടേയിരിക്കുന്നു
എന്നതും മുജാഹിദുകൾ അറിയുന്നു.
മുജാഹിദുകൾ മാത്രമല്ല-ജമാഅത്തിനെ
അറിയാവുന്ന എല്ലാവരും.
പാവം,പഴയത് പൊടിതട്ടിയെടുക്കുന്നതിനെ
വല്ലാതെ ഭയക്കുന്നു. ഭയപ്പെടണമല്ലോ..കാരണം പറഞ്ഞുപോയ ഇവരുടെ പഴയ വങ്കത്തരങ്ങളും ഇപ്പോൾ‍ ഇവരുടെ കാട്ടിക്കൂട്ടലുകളുമൊക്കെ ഒന്നിച്ചു വായിക്കുമ്പോഴാണല്ലോ കാര്യങ്ങൾ‍ കൂടുതൽ‍ വ്യക്തമാവുക. അപ്പോൾ‍ അത് ഭയപ്പെടേണ്ടത് തന്നെയാണ്.
എന്നാലും അതൊക്കെ പിൻവലിച്ചുകൊണ്ട്, ഞങ്ങളുടെ ആ നയങ്ങളൊക്കെ തെറ്റായിരുന്നു
വെന്ന് തുറന്നു സമ്മതിക്കാതെയുള്ള ഈ തൊലിക്കട്ടിപ്പ്രസ്ഥാനക്കാരുടെ നടപ്പ്
വല്ലാത്തൊരു വിസ്മയക്കാഴ്ച്ച തന്നെയാണ്.

Post a Comment